ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിനുള്ള പ്രരംഭ ചർച്ചകൾ ആരംഭിച്ചെന്നു സൂചന. നടപ്പ് സാമ്പത്തിക വർഷം 2.1 ലക്ഷം കോടി രൂപയുടെ ലക്ഷ്യമാണ് എയർ ഇന്ത്യ വിൽപ്പനയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലിനായി സർക്കാർ ശ്രമിക്കുന്നതിനിടെയാണ് വ്യാവസായിക കമ്പനിയായ അദാനി ഗ്രൂപ്പ് കടക്കെണിയിലായ ദേശീയ വിമാനക്കമ്പനിയെ ഏറ്റെടുക്കാനൊരുങ്ങുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
എയർ ഇന്ത്യയുടെ ലേലത്തിനായി താൽപ്പര്യപത്രം സമർപ്പിക്കണമോ വേണ്ടയോ എന്ന് ഗ്രൂപ്പ് ആഭ്യന്തര ചർച്ചകൾ നടത്തി കൊണ്ടിരിക്കുകയാണെന്നും ചർച്ചകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നുമാണ് വിവരം. കമ്പനി യഥാർത്ഥത്തിൽ ഒരു താത്പര്യപത്രം സമർപ്പിക്കുകയാണെങ്കിൽ, ഭക്ഷ്യ എണ്ണ, ഭക്ഷണം, ഖനനം, ധാതുക്കൾ തുടങ്ങി മേഖലകളിൽ ബിസിനസ്സ് താൽപ്പര്യങ്ങളുള്ള കമ്പനിയുടെ കൂടുതൽ വൈവിധ്യവൽക്കരണത്തിലേക്കുള്ള ഒരു പ്രധാന നീക്കമാണിത്.
അഹമ്മദാബാദ്, ലഖ്‌നൗ, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം, മംഗളൂരു എന്നീ ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള ലേലവും എയർപോർട്ട് പ്രവർത്തനങ്ങളിലെ മെയിന്റനൻസ് ബിസിനസും നേരത്തെ തന്നെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്.
ജനുവരിയിലാണ് എയർ ഇന്ത്യയുടെ വിൽപ്പന നടപടികൾ സർക്കാർ പുനരാരംഭിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈനിൽ 100 ശതമാനം ഓഹരി വിൽക്കാൻ എയർ ഇന്ത്യ ലേലം ക്ഷണിക്കുകയും ചെയ്തു. 2018 ൽ എയർ ഇന്ത്യ വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇത്തവണ മുഴുവൻ ഓഹരികളും വിൽക്കാൻ സർക്കാർ തീരുമാനിച്ചത്. 2018 ൽ എയർലൈനിലെ 76 ശതമാനം ഓഹരി വിൽക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. 2019 മാർച്ച് 31 വരെ എയർ ഇന്ത്യയുടെ മൊത്തം കടം 60,074 കോടി രൂപയാണ്. എയർ ഇന്ത്യയ്ക്കും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിനും മൊത്തം 146 വിമാനങ്ങളാണുള്ളത്.