യാത്രക്കാർക്ക് അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ. ആഭ്യന്തര യാത്രകൾക്കാണ് എയർ ഇന്ത്യ അധിക ബാഗേജ് ഓഫർ നൽകുന്നത്. ഇത് അനുസരിച്ച് ഇനി 10 കിലോഗ്രാം വരെ ബാഗേജ് അധികമായി കൊണ്ടുപോകാന്‍ കഴിയും. സാധാരണ ഗതിയിൽ എല്ലാ ആഭ്യന്തര, അന്താരാഷ്‌ട്ര ഫ്ലൈറ്റുകളിലും കർശനമായ ബാഗേജ് നിയമങ്ങളുണ്ട്. നിർദ്ദിഷ്‌ട പരിധിക്കപ്പുറമുള്ള ബാഗേജുകൾക്ക് വിമാനക്കമ്പനികൾ യാത്രക്കാരിൽ നിന്ന് അധിക ബാഗേജ് ഫീസ് ഈടാക്കുന്നുണ്ട്.
ധാരാളം ബാഗേജുകളുമായി കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യയുടെ ഈ ഓഫർ വളരെ ആശ്വാസം പകരുന്നതാണ്. കൂടാതെ ഈ അധിക ബാഗേജ് അലവൻസ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 5,000 രൂപവരെ ലാഭിക്കുകയും ചെയ്യാം. അലയൻസ് എയർ ഫ്ലൈറ്റിന്റേത് ഉൾപ്പെടെ ഇന്ത്യയിലെ ആഭ്യന്തര യാത്രകൾക്കായുള്ള അധിക ബാഗേജ് നിരക്ക് കിലോയ്ക്ക് 500 രൂപയും ബാധകമായ ജിഎസ്ടിയുമാണ്.
എയർ ഇന്ത്യയുടെ ബാഗേജ് അലവൻസ് ഇങ്ങനെയാണ്;
ഫസ്‌റ്റ് ക്ലാസ്- 40 കിലോഗ്രാം
ബിസിനസ് ക്ലാസ് - 35 കിലോഗ്രാം
ഇക്കണോമിക് ക്ലാസ് - 25 കിലോഗ്രാം
എല്ലാ ക്ലാസുകളിലും യാത്രചെയ്യുന്ന കുട്ടികൾക്ക് -10 കിലോഗ്രാം
അലയൻസ് എയർ ഫ്ലൈറ്റുകൾക്ക് ( ഷിംല/കുളു ഒഴികെ) - 15 കിലോഗ്രാം
അലയൻസ് എയർ ഫ്ലൈറ്റുകൾക്ക് (ഷിംല / കുളു ) -10 കിലോഗ്രാം
നിർബന്ധിത ഫാസ്‌ടാഗ് സമയപരിധി ഡിസംബർ 15 വരെ നീട്ടി
ധനകാര്യ മന്ത്രാലയത്തിൽ നിന്ന് എയർ ഇന്ത്യയ്ക്ക് സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്നും വൈകാതെ തന്നെ എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കുന്നതിന്റെ നടപടികൾ ആരംഭിക്കുമെന്നും വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞ ദിവസം ലോക്‌സഭയിലെ നടത്തിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. മാര്‍ച്ചിനുള്ളില്‍ തന്നെ പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ അറിയിച്ചിരുന്നു.