ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കിടയിൽ പ്രചാരമുള്ള എച്ച് -1 ബി പോലുള്ള വർക്ക് വിസകൾ നൽകുന്നത് താൽക്കാലികമായി നിരോധിക്കാൻ യുഎസ് തീരുമാനിച്ചു. വിദ്യാർത്ഥികൾക്കായുള്ള വിസകളും താത്ക്കാലികമായി നിർത്തി വയ്ക്കും. കൊറോണ വൈറസ് മൂലമുള്ള ഉയർന്ന തൊഴിലില്ലായ്മയാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്.
എച്ച്1ബി വിസ
സൈദ്ധാന്തികമോ സാങ്കേതിക വൈദഗ്ധ്യമോ ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒരു കുടിയേറ്റ ഇതര വിസയാണ് എച്ച് -1 ബി വിസ. എച്ച് -1 ബി വിസയിൽ 500,000 ത്തോളം കുടിയേറ്റ തൊഴിലാളികൾ യുഎസിൽ ജോലി ചെയ്യുന്നുണ്ട്. ഈ മാസം പുതിയ താൽക്കാലിക, ജോലി അടിസ്ഥാനമാക്കിയുള്ള വിസകൾ നൽകുന്നത് നിരോധിക്കുമെന്നാണ് വാൾസ്ട്രീറ്റ് ജേണൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തൊഴിലില്ലായ്മ
കൊറോണ വൈറസ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് മാസത്തിനിടെ 33 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇത് യുഎസ് സമ്പദ്‌വ്യവസ്ഥയെ തന്നെ സ്തംഭിപ്പിച്ചു. ഐഎംഎഫും ലോക ബാങ്കും രാജ്യത്തിന്റെ വളർച്ചാ നിരക്ക് കുത്തനെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നുത്. രണ്ടാം പാദത്തിൽ യുഎസ് സമ്പദ്‌വ്യവസ്ഥ 15 മുതൽ 20 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് വൈറ്റ് ഹൌസ് അധികൃതർ പറയുന്നു.
തൊഴിലില്ലായ്മാ നിരക്ക്
ഏപ്രിൽ മാസത്തിലെ യുഎസിലെ തൊഴിലില്ലായ്മാ നിരക്ക് 14.7 ശതമാനമായി ഉയർന്നതായി വെള്ളിയാഴ്ചത്തെ പ്രതിമാസ തൊഴിൽ റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ സാഹചര്യത്തിലാണ് അതിർത്തികൾ താൽക്കാലികമായി അടച്ച് കുടിയേറ്റം വെട്ടിക്കുറയ്ക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഇത് മാസങ്ങളോളമോ വർഷങ്ങളോളമോ നീളാൻ സാധ്യതയുണ്ടെന്നാണ് വിവരം.
താത്ക്കാലികമോ?
യുഎസ് പൗരന്മാരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 60 ദിവസത്തേക്ക് പുതിയ കുടിയേറ്റക്കാരെ താൽക്കാലികമായി വിലക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം ഒപ്പുവെച്ചിരുന്നു. വരാനിരിക്കുന്ന മാറ്റങ്ങൾ ഈ ഏപ്രിൽ നടപടിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ. ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മ കണക്കിലെടുക്കുമ്പോൾ പകർച്ചവ്യാധി സമയത്ത് കുടിയേറ്റത്തിന് പുതിയ പരിധികൾ നിശ്ചയിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
നിർദ്ദേശങ്ങൾ
ഉത്തരവിന്റെ വ്യാപ്തി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, മുഴുവൻ വിസ വിഭാഗങ്ങളും സസ്പെൻഡ് ചെയ്യുന്നത് മുതൽ പിരിച്ചുവിടലുകളാൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന വ്യവസായങ്ങളിൽ അമേരിക്കക്കാരെ നിയമിക്കുന്നതിനുള്ള ആനുകൂല്യങ്ങൾ സൃഷ്ടിക്കുന്നത് വരെ പല കാര്യങ്ങളും ചർച്ചയിലുണ്ടെന്ന് അഡ്‌മിനിസ്‌ട്രേഷൻ അധികൃതർ വ്യക്തമാക്കിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. തൊഴിലില്ലായ്മ കണക്കുകൾ രാജ്യത്ത് സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെ പുതിയ ഗസ്റ്റ് വർക്കർ വിസകളെ 60 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്യണമെന്നും എച്ച് -1 ബി വിസ ഉൾപ്പെടെയുള്ള ചില വിഭാഗങ്ങളെ അടുത്ത വർഷത്തേക്ക് നിർത്തലാക്കണമെന്നും സെനറ്റർമാരുടെ ഒരു സംഘം ട്രംപിനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പുറത്തു വന്നത്.