ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ആകാംക്ഷഭരിതമായാകും വിപണി തിങ്കളാഴ്ച്ച ഇടപാടുകള്‍ നടത്തുക. റഷ്യ - ഉക്രൈന്‍ പ്രശ്‌നത്തിലെ സംഭവവികാസങ്ങളും മാര്‍ക്കറ്റിന്റെ ഗതി നിര്‍ണയിക്കും. കടന്നുപോയവാരം ഇന്ത്യന്‍ സൂചികകള്‍ ശക്തമായ ചാഞ്ചാട്ടത്തിനാണ് സാക്ഷിയായത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയയോഗം, റഷ്യ - ഉക്രൈന്‍ പ്രശ്‌നം, എണ്ണ വിലവര്‍ധനവ് തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യന്‍ വിപണിയുടെ ചാഞ്ചാട്ടത്തിന് മൂലകാരണങ്ങളായി. മാര്‍ച്ച് ആകുമ്പോഴേക്കും പലിശ നിരക്ക് കൂട്ടുമെന്നും ബോണ്ട് വാങ്ങല്‍ കുറയ്ക്കുമെന്നും ഫെഡറല്‍ റിസര്‍വ് അറിയിച്ചിട്ടുണ്ട്.
'എല്ലാ കണ്ണുകളും ചൊവാഴ്ച്ചത്തെ കേന്ദ്ര ബജറ്റിലേക്കാണ്. വളര്‍ച്ചയെ പിന്തുണയ്ക്കുന്ന സൗഹൃദ ബജറ്റായിരിക്കും സര്‍ക്കാര്‍ അവതരിപ്പിക്കുകയെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. ബജറ്റിന് പുറമെ ആഗോള വിപണികളിലെ ട്രെന്‍ഡും കമ്പനികളുടെ സാമ്പത്തിക ഫലങ്ങളും നിക്ഷേപകരുടെ റഡാറില്‍ തുടരും. ഇപ്പോഴത്തെ മാര്‍ക്കറ്റ് സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രത കൈവെടിയരുത്. പൊസിഷനുകള്‍ ഹെഡ്ജ് ചെയ്ത് നില്‍ക്കുന്നതാണ് ഉത്തമം', റെലിഗെയര്‍ ബ്രോക്കിങ് റിസര്‍ച്ച് വൈസ് പ്രസിഡന്റ് അജിത് മിശ്ര പറയുന്നു.
നടപ്പുവാരം ബാങ്കിങ് ഓഹരികളാണ് ആഭ്യന്തര വിപണിയില്‍ വിജയകരമായ ചെറുത്തുനില്‍പ്പ് കാഴ്ച്ചവെച്ചത്. ഇവിടെ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം പ്രത്യേകം പരാമര്‍ശിക്കണം. മികവാര്‍ന്ന സാമ്പത്തിക ഫലങ്ങളുടെ പിന്‍ബലത്തിലാണ് ബാങ്കിങ് ഓഹരികള്‍ ഒഴുക്കിനെതിരെ തുഴയെറിഞ്ഞതും. മറുഭാഗത്ത് പുതുതലമുറ ടെക് കമ്പനികള്‍ കാര്യമായ പ്രഹരമേറ്റുവാങ്ങി. ഉയര്‍ന്ന വാല്യുവേഷനും ലാഭക്ഷമതയിലെ കുറവുമാണ് ടെക് കമ്പനികള്‍ക്ക് വിനയാവുന്നത്.
ഹ്രസ്വകാലത്തേക്ക് ആഭ്യന്തര ട്രെന്‍ഡ് താഴ്ച്ചയില്‍ തുടരുമെന്നാണ് ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി വിനോദ് നായര്‍ അഭിപ്രായപ്പെടുന്നത്. കേന്ദ്ര ബജറ്റും സംസ്ഥാന തെരഞ്ഞെടുപ്പുകളും ഹ്രസ്വകാല ട്രെന്‍ഡിനെ സ്വാധീനിക്കും. പുതിയ ആഴ്ച്ച പിഎംഐ (വാങ്ങല്‍ സൂചിക) വിവരങ്ങള്‍ വരാനിരിക്കുന്നതും വിപണിയെ സംബന്ധിച്ച് നിര്‍ണായകമാണ്. ചഞ്ചാട്ടം രൂക്ഷമായ ഇപ്പോഴത്തെ മാര്‍ക്കറ്റ് സാഹചര്യത്തില്‍ വ്യവസ്ഥാപിത നിക്ഷേപ രീതി പിന്തുടരുന്നതാണ് നിക്ഷേപകര്‍ക്ക് സുരക്ഷിതമെന്ന് വിനോദ് നായര്‍ പറയുന്നു.
പതിവുപോലെ വിപണികളില്‍ നിന്നും വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് തുടരുകയാണ്. എന്‍എസ്ഡിഎല്‍ (നാഷണല്‍ സെക്യുരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്) നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഇതുവരെ 28,243 കോടി രൂപയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റുകഴിഞ്ഞു. വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറുന്ന തുടര്‍ച്ചയായ നാലാമത്തെ മാസമാണിത്. പ്രധാനമായും ഐടി ഓഹരികളിലാണ് വിദേശ നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് വലിയ ലാഭം ഐടി ഓഹരികളില്‍ നിന്നും നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഐടിക്ക് പുറമെ സാമ്പത്തികകാര്യ സ്റ്റോക്കുകളും വിദേശ നിക്ഷേപകരുടെ വില്‍പ്പനയെത്തുടര്‍ന്ന് സമ്മര്‍ദ്ദത്തിലാണ്.
എന്തായാലും പ്രകടനമികവുള്ള ഈ സെഗ്മന്റില്‍ കടന്നുവരാനുള്ള സുവര്‍ണാവസരമാണ് റീടെയില്‍ നിക്ഷേപകര്‍ക്ക് ഇപ്പോഴുള്ളതെന്ന് പറയുകയാണ് ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍. ആഗോള ഡെറ്റ് സൂചികകളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ വിപണി പ്രതീക്ഷിക്കുന്നുണ്ട്. ബജറ്റില്‍ അനുകൂല ഘടകങ്ങളുണ്ടായാല്‍ വിപണി വീണ്ടും തിരിച്ചുവരും. ഈ പശ്ചാത്തലത്തില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരും മാര്‍ക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.
കടന്നുപോയവാരം സെന്‍സെക്‌സ് 3.32 ശതമാനവും നിഫ്റ്റി 2.58 ശതമാനവും വീതമാണ് നഷ്ടം രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച്ച അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് 76 പോയിന്റ് നഷ്ടത്തില്‍ 57,200.23 എന്ന നിലയില്‍ തിരശ്ശീലയിട്ടു. 8 പോയിന്റ് നഷ്ടത്തില്‍ 17,101.95 എന്ന നിലയ്ക്കാണ് നിഫ്റ്റി ഇടപാടുകള്‍ നിര്‍ത്തിയതും.