കേരളത്തിൽ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പദ്ധതിയിൽ കൂടുതൽ വിപുലീകരണങ്ങളുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. വീട്ടിലിരുന്ന് ഡോക്ടറെ കാണുന്നതിന് ഒപ്പം മരുന്നുകളും ലാബ് പരിശോധനകളും സൗജന്യമാക്കാനുള്ള സജ്ജീകരണം ഒരുക്കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി ഡോക്ടർമാർ കുറിക്കുന്ന മരുന്നുകൾ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രികളിൽ നിന്ന് (ലഭ്യമായവ) സൗജന്യമായി വാങ്ങാവുന്നതാണ്. ഇതോടൊപ്പം ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ ലാബ് പരിശോധനകളും സൌജന്യമായി നടത്താം.
24 മണിക്കൂറിനുള്ളിൽ
മരുന്ന് കുറിച്ച് 24 മണിക്കൂറിനുള്ളിൽ മരുന്ന് വാങ്ങിയിരിക്കണം. ഇ-സഞ്ജീവനി കുറിപ്പടികള്‍ക്കെല്ലാം തന്നെ 24 മണിക്കൂര്‍ മാത്രമേ സാധുതയുള്ളൂ. അതിനാല്‍ ഓൺലൈനായി ഡോക്ടറെ കാണുന്ന അന്ന് തന്നെ ആശുപത്രി സേവനം ഉപയോഗിക്കേണ്ടതാണ്. എല്ലാ ദിവസവും രാവിലെ 8 മുതല്‍ രാത്രി 8 മണി വരെയാണ് ജനറല്‍ മെഡിസിന്‍ ഒ.പി.യുള്ളത്. ശിശു-നവജാതശിശു വിഭാഗം ഒ.പി. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും സൈക്യാട്രി വിഭാഗം ഒ.പി. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും സ്ഥിരമായി പ്രവര്‍ത്തിക്കുന്നുണ്ട്.
വിപുലീകരിച്ചു
കൂടുതല്‍ ജനങ്ങള്‍ സേവനം തേടിയതോടെ പതിവായുള്ള ഈ ജനറല്‍ ഒ.പി. സേവനങ്ങള്‍ക്കു പുറമേ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കി ഇ-സഞ്ജീവനി സേവനം വിപുലീകരിച്ചിട്ടുണ്ട്. കേരളത്തിലെ പ്രശസ്തമായ 30 പൊതുമേഖല സ്ഥാപനങ്ങള്‍ ഇ - സഞ്ജീവനി വഴി സൗജന്യ സേവനങ്ങള്‍ നല്‍കാനും തുടങ്ങിയിട്ടുണ്ട്.
ടെലിമെഡിസിൻ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം
- ഇംഹാന്‍സ് കോഴിക്കോട്
- ആര്‍സിസി തിരുവനന്തപുരം
- കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍
- മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശ്ശേരി
- മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമുള്ള സര്‍ക്കാര്‍ മേഖലയിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ഒപികളും, കൗണ്‍സിലിങ്ങ് സേവനങ്ങളും ലഭ്യമാണ്.


Click it and Unblock the Notifications