കേന്ദ്ര സർക്കാരിന്റെ പുതിയ അടിസ്ഥാന സൗകര്യ നിക്ഷേപ പദ്ധതികളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ 102 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ധനമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. ഇതിനായുള്ള ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
എൻഐപി ചട്ടക്കൂടിൻറെ വിശദമായ ആസൂത്രണം, വിവര വ്യാപനം, നിരീക്ഷണം എന്നിവയ്ക്കായി കേന്ദ്രം, സംസ്ഥാനങ്ങൾ, സ്വകാര്യ മേഖല എന്നിവ ഉൾപ്പെടുന്ന ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈൻ (എൻഐപി) ഏകോപന സംവിധാനം ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 2020 രണ്ടാം പകുതിയിൽ വാർഷിക ആഗോള നിക്ഷേപകരുടെ യോഗം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈനിന്റെ കീഴിൽ പ്രതീക്ഷിക്കുന്ന മൂലധനച്ചെലവിൽ 102 ലക്ഷം കോടി രൂപയിൽ 42.7 ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും 32.7 ലക്ഷം കോടി രൂപയുടെ പദ്ധതികൾ ആശയപരമായ നടത്തിപ്പിലാണെന്നും സീതാരാമൻ പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക വളർച്ച കുറഞ്ഞു, മാന്ദ്യമില്ല: നിർമ്മലാ സീതാരാമൻ
എൻഐപിക്ക് കീഴിൽ 3.2 ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇൻഫ്രാ പ്രോജക്ടുകൾ നടപ്പിലാക്കുമെന്നും ജലസേചനം, ഗ്രാമീണ, കാർഷിക, ഭക്ഷ്യ സംസ്കരണ പദ്ധതികൾക്കായി 16 ലക്ഷം കോടി രൂപ ചെലവ് വരുമെന്നും മൊബിലിറ്റി പ്രോജക്ടുകൾ ഉൾപ്പെടെ 16 ലക്ഷം കോടി രൂപയുടെ ഇൻഫ്രാ പ്രോജക്ടുകളും നടപ്പിലാക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അടിസ്ഥാന സൌകര്യ നിക്ഷേപത്തിന്റെ സിംഹഭാഗവും പുനരുപയോഗ മേഖല, റെയിൽവേ, നഗരവികസനം, ജലസേചനം, മൊബിലിറ്റി, വിദ്യാഭ്യാസം, ആരോഗ്യം, ജലം, ഡിജിറ്റൽ എന്നീ മേഖലകളിൽ വിന്യസിക്കാനാണ് പദ്ധതിയെന്നും സീതാരാമൻ പറഞ്ഞു.
മുടങ്ങിപ്പോയ ഭവന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ ആശ്വാസ പാക്കേജ്