ബാങ്കുകൾ ക്രെഡിറ്റ് പോളിസിയും ഉപഭോക്തൃ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും കർശനമാക്കിയതിനാൽ വ്യക്തിഗത വായ്പകൾ ലഭിക്കുന്നത് ഇനി അത്ര എളുപ്പമല്ല. കൊവിഡ് -19 ന് ശേഷമുള്ള കാലഘട്ടത്തിൽ വായ്പ ലഭിക്കൽ കൂടുതൽ കഠിനമാകും. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ ട്രാൻസ്‌യൂണിയൻ സിബിൽ പറയുന്നതനുസരിച്ച്, എല്ലാ പ്രധാന റീട്ടെയിൽ വായ്പ ഉൽപ്പന്ന വിഭാഗങ്ങൾക്കും അംഗീകാര നിരക്ക് കുറയാൻ സാധ്യതയുണ്ട്. 2008-09 സാമ്പത്തിക പ്രതിസന്ധിയെ മാനദണ്ഡമായാണ് ടി യു സിബിൽ ഇക്കാര്യം അറിയിച്ചത്.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പണയം വയ്ക്കുന്നതിലൂടെ ലഭിക്കുന്ന വായ്പകൾക്കാണ് ആദ്യം പ്രാധാന്യം നൽകുന്നത്. മറ്റ് വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ പേയ്‌മെന്റ് ബാധ്യതകളുടെ കാര്യത്തിൽ അവസാനമായി തിരഞ്ഞെടുക്കേണ്ട ഉൽപ്പന്നമാണ് വ്യക്തിഗത വായ്പകൾ. വ്യക്തിഗത വായ്പകളിലും ക്രെഡിറ്റ് കാർഡ് വായ്പകളിലുമായിരിക്കും ഏറ്റവും കൂടുതൽ തിരിച്ചടവ് മുടങ്ങുകയെന്നും അതുകൊണ്ട് തന്നെ ഭവന വായ്പകളിലും വാഹന വായ്പകളിലും മാറ്റങ്ങൾ കുറവായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

എല്ലാ പ്രധാന റീട്ടെയിൽ വായ്പകൾക്കും പലിശ നിരക്കിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ബാങ്കുകൾ അവരുടെ ക്രെഡിറ്റ് പോളിസിയും ഉപഭോക്തൃ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും കർശനമാക്കുമെന്നതിനാൽ, വസ്തുവകകൾക്കും വ്യക്തിഗത വായ്പകൾക്കും ഇനി അംഗീകാരം ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം.
മൊറട്ടോറിയം കാലാവധി അവസാനിച്ചതിനുശേഷവും ചില ഉപയോക്താക്കൾക്ക് കടം വീട്ടാൻ കഴിയാത്തത് അവരുടെ ക്രെഡിറ്റ് സ്‌കോറുകളെ പ്രതികൂലമായി ബാധിക്കും. സാമൂഹിക അകലം പാലിക്കൽ, പരിമിതമായ ഫീൽഡ് യാത്ര എന്നിവ മൊത്തത്തിലുള്ള വായ്പ ശേഖരണ കാര്യക്ഷമത കുറയ്ക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കി.


Click it and Unblock the Notifications