ഓഹരി വിപണി നിക്ഷേപകര്‍ കണ്ണുമടച്ച് പിന്തുടരുന്ന ചില നിക്ഷേപകരുണ്ട്. ഇന്ത്യന്‍ ബിഗ് ബുള്ളായിരുന്ന അന്തരിച്ച രാകേഷ് ജുന്‍ജുന്‍വാല, ഡോളി ഖന്ന എന്നിങ്ങനെ നിരവധി പേർ ഈ പട്ടികയിലുണ്ട. ഇക്കൂട്ടത്തിലുള്ള മലയാളി നിക്ഷേപകനാാണ് പൊറിഞ്ചു വെളിയത്ത്. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ പേരെടുത്ത പൊറിഞ്ചു വെളിയത്തിന്റെ കഥ വിപണിയിലെ തുടക്കകാർക്ക് പ്രചോദനമാകും.
പേരെടുത്ത പല നിക്ഷേപകരെയും പോലെ വായില്‍ വെള്ളികരണ്ടിയുമായിട്ടല്ല അദ്ദേഹത്തിന്റെ ജനനം. ഓഹരി വിപണിയിലിറങ്ങിയാൽ എല്ലാം നഷ്ടപ്പെടുമെന്ന് ഇന്നും വിശ്വസിക്കുന്ന സമൂഹത്തിൽ നിന്ന് 90കളിൽ നിക്ഷേപം തുടങ്ങി കടം കയറി നഷ്ടപ്പെട്ട വീട് തിരിച്ചെടുത്ത വിജയകഥയാണ് പൊറിഞ്ചു വെളിയത്തിന്റേത്.
തുടക്കം
1962 ജൂണ്‍ 6ന് കൊച്ചിയിലെ സാധാരണ കുടുംബത്തിലാണ് പൊറിഞ്ചു വെളിയത്ത് ജനിക്കുന്നത്. തുടക്കത്തില്‍ തന്നെ സാമ്പത്തിക പ്രതിസന്ധികളെ നേരിട്ടായിരുന്നു ജീവിതം. 16ാം വയസില്‍ വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടം വീട്ടാനായി താമസിച്ചിരുന്ന വീട് വില്‍ക്കേണ്ടി വന്നു. കുടുംബത്തിന് താങ്ങാവാന്‍ ചെറുപ്പത്തിൽ തൊഴിലെടുത്തായിരുന്നു അദ്ദേഹത്തിന്റെ പഠനം. കൊച്ചയിലെ സ്വകാര്യ കമ്പനിയില്‍ 1,000 രൂപ ശമ്പളത്തിന് അക്കൗണ്ടന്റ് ആയിട്ടായിരുന്നു തുടക്കം.
ജീവിതം കൂട്ടിമുട്ടിക്കാൻ ഈ ശമ്പളം പോരെന്ന് മനസിലാക്കി അവിടെ നിന്നിറങ്ങിയ പൊറിഞ്ചു എറണാകുളം ടെലിഫോണ്‍ എക്‌സ്ചേഞ്ചില്‍ ജോലി തരപ്പെടുത്തി. 2,500 രൂപ ശമ്പളമുള്ള ഈ ജോലിക്കൊപ്പമാണ് അദ്ദേഹം നിയമ പഠനം പൂര്‍ത്തിയാക്കിയത്. നിയമ ബിരുദം നേടിയതോടെ മികച്ച ജോലിക്കായി 1990ലാണ് പൊറിഞ്ചു മുംബൈയിലേക്ക് നീങ്ങുന്നത്.
മുംബൈ നൽകിയ അറിവ്
മുംബൈയിലെ ആദ്യ ശ്രമത്തില്‍ കൊട്ടക് സെക്യൂരിറ്റിയില്‍ ഫ്‌ളോര്‍ ട്രേഡറായി പൊറിഞ്ചു വെളിയത്തിന് ജോലി ലഭിച്ചു. പുതിയ മേഖലയായ ഓഹരി വിപണിയില്‍ വേഗത്തില്‍ വിദഗ്ധനാകാന്‍ അദ്ദേഹത്തിനായി. 4 വര്‍ഷം കൊട്ടകില്‍ പ്രവര്‍ത്തിച്ച ശേഷം 1994 ജൂലായ് 1 നാണ് അദ്ദേഹം പരാഗ് പരീഖ് സെക്യൂരിറ്റിയില്‍ റിസര്‍ച്ച് അനലിസറ്റും ഫണ്ട് മാനേജരുമായി എത്തുന്നത്.
5 വര്‍ഷമാണ് ഇവിടെ തുടര്‍ന്ന്ത്. 9ാം വർഷമാണ് അദ്ദേഹം മുംബൈ വിടുന്നത്. മുംബൈ ജീവിതത്തോട് തോന്നിയ മടുപ്പാണ് അദ്ദേഹത്തെ നാട്ടിലേക്ക് തിരികെ എത്തിച്ചത്. 1999ല്‍ കൊച്ചിയില്‍ മടങ്ങിയെത്തിയ അദ്ദേഹം ഓഹരി വിപണിയിലേക്ക് തന്നെ ഇറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
Also Read: ഒരാഴ്ചയ്ക്കിടെ 22% മുന്നേറ്റം; ഈ ജുന്‍ജുന്‍വാല പെന്നി ഓഹരിയുടെ കുതിപ്പിന് കാരണമെന്ത്?
നിക്ഷേപകനിലേക്ക്
സ്വന്തം നിക്ഷേപത്തില്‍ ആദ്യം തിരഞ്ഞെടുത്തത് ജിയോജിത്തിന്റെ ഓഹരിയായിരുന്നു. അന്ന് കുറഞ്ഞ വിലയില്‍ ട്രേഡ് ചെയ്തിരുന്ന ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ഓഹരിയെ പലരും പുച്ഛിച്ചു. മോശം പെന്നി സ്റ്റോക്കെന്ന് വിധിയെഴുതിയ ജിയോജിത്ത് പൊറിഞ്ചു വെളിയത്തിന് ഇരട്ടിയിലധികം നേട്ടം നല്‍കി. ഈ ലാഭം കൊണ്ടാണ് കടം കയറി വിറ്റുകളഞ്ഞ വീടും സ്ഥലും അദ്ദേഹം തിരിച്ചെടുത്തത്.
2002 ലാണ് അദ്ദേഹം സ്വന്തം പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്‍സ് ആരംഭിക്കുന്നത്. ഇന്ന് വന്‍കിട ബിസിനസുകാരുടെയും സാധാരണക്കാരുടെയും പോര്‍ട്ട്‌ഫോളിയോ മാനേജ് ചെയ്യുന്നത് ഈ കമ്പനിയാണ്.
Also Read:എസ്ബിഐയില്‍ 5 ലക്ഷം എഫ്ഡി ഇടുന്നതിനേക്കാള്‍ നേട്ടം; പരിഗണിക്കാം ഈ സുരക്ഷിത നിക്ഷേപങ്ങൾ
നിക്ഷേപ തന്ത്രങ്ങൾ
ഭാവിയിലെ മള്‍ട്ടിബാഗറുകളെ കണ്ടെത്തുന്നതിനാലാണ് ഓഹരി വിപണി നിക്ഷേപകര്‍ക്കിടയില്‍ പൊറിഞ്ചു വെളിയത്തിന് ഇത്രയും ആരാധകരുള്ളത്. ഒന്നാമത്തെ മൾട്ടിബാഗർ ജിയോജിത്ത് തന്നെ. 2012 ല്‍ ശ്രേയസ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സിന്റെ ഓഹരിക്ക് 30 രൂപ നിലവാരത്തിലുള്ളപ്പോഴാണ് അദ്ദേഹം നിക്ഷേപം നടത്തിയത്. പിന്നീട് 2015 ആഗസ്റ്റില്‍ 839 രൂപ നിലവാരത്തിലേക്ക് ഓഹരി കുതിച്ചു. ഇതോടൊപ്പം നിക്ഷേപത്തിലെ പ്രോഫിറ്റ് ബുക്കിംഗും പ്രധാനമാണ്. ഇതിലും പൊറിഞ്ചു വെളിയത്തിന് തന്റേതായ ശൈലിയുണ്ട്.
ശ്രേയസ് ഷിപ്പിംഗ് ഓഹരി 700 രൂപ എത്തിയപ്പോഴാണ് അദ്ദേഹം പ്രോഫിറ്റ് ബുക്ക് ചെയ്തത്. ഉയര്‍ന്ന നിവലാരത്തിലെത്തിയ ഓഹരി 2022 ഓഗസ്റ്റ് 26ന് 372 രൂപയിലാണ് വ്യാപാരം നടത്തുന്നത്. പൊറിഞ്ചു വെളിയത്തിന്റെ പോര്‍ട്ട്േഫാളിയോയില്‍ അധികം പ്രശസ്തമല്ലാത്ത കമ്പനികളുടെ ഓഹരികളാണ് അധികവും കാണാന്‍ സാധിക്കുക. എന്നാല്‍ ബാലന്‍സ്ഷീറ്റ്, മാനേജ്‌മെന്റ്, ബിസിനസ് മുന്നോട്ട് പോകാനുള്ള സാധ്യത എന്നിവ പരിഗണിച്ചാണ് അദ്ദേഹം നിക്ഷേപിക്കാനുള്ള ഓഹരികൾ തിരഞ്ഞെടുക്കുന്നത്.
പോർട്ട്ഫോളിയോ
പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപ തന്ത്രങ്ങള്‍ പിന്തുടരുന്നവര്‍ക്ക് അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ കണ്ണുണ്ടാകും. 2022 സാമ്പത്തിക വര്‍ഷത്തിലെ ജൂണില്‍ അവസാനിച്ച പാദത്തിലെ കണക്ക് പ്രകാരം 17 ഓഹരികളിലായി 169.2 കോടി രൂപയുടെ നിക്ഷേപം അദ്ദേഹത്തിനുണ്ട്. പ്രധാന നിക്ഷേപവും ആകെ മൂല്യവും ചുവടെ.
ടിസിഎം ലിമിറ്റഡ്- 45.8 ലക്ഷം
ഓറം പ്രോപ്ടെക് ലിമിറ്റഡ്- 15.6 കോടി
ഗാടി ലിമിറ്റഡ്- 21 കോടി
ഷീലിമാര്‍ പെയിന്റ്- 18.8 കോടി
കയ ലിമിറ്റഡ്- 6.1 കോടി
ഡ്യൂറോപോളി ഇന്‍ഡസ്ട്രീസ്- 3.4 കോടി
തനേജ എയറോസ്‌പെയ്‌സ് ഏവിയേഷന്‍- 3.1 കോടി
കേരള ആയുര്‍വേദ- 1.9 കോടി
എച്ച്പിഎല്‍ ഇലക്ട്രിക് പവർ- 5.3 കോടി
ആര്‍പിഎസ്ജി വെഞ്ചേഴ്‌സ്- 24.5 കോടി
ഓറിയന്റ് ബെല്‍- 43 കോടി
തേജോ എന്‍ജിനീയറിംഗ്- 14 കോടി