പൊതു കമ്പ്യൂട്ടറുകളില്‍ നിന്ന് ആധാര്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധപുലർത്തണമെന്ന് ഈയിടെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ജനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. ഇന്റര്‍നെറ്റ് കഫേ, കിയോസ്‌ക് പോലുള്ള പൊതുകമ്പ്യട്ടറുകളില്‍ നിന്ന് ഇആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ട്വിറ്റിലൂടെ വ്യക്തമാക്കിയിരുന്നു.
ഡൗണ്‍ലോഡ് ചെയ്തവരാണെങ്കില്‍ ഇവ ഇത്തരം കമ്പ്യൂട്ടറുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യണമെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു. ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ ആരംഭിക്കാനും കെവൈസി നടപടികള്‍ക്കും ഉപയോഗിക്കുന്ന പ്രധാന രേഖയാണ് ആധാര്‍. ഇതിനാല്‍ തന്നെ ആധാര്‍ നമ്പര്‍ മറ്റൊരാള്‍ക്ക് അറിയാന്‍ സാധിച്ചാല്‍ ബാങ്ക് നിക്ഷേപങ്ങളെ ബാധിക്കുമോയെന്നും എന്തൊക്കെ തട്ടിപ്പിന് സാധ്യതയുണ്ടെന്നും നോക്കാം.
ആധാര്‍ നമ്പര്‍ വഴി ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ സാധിക്കുമോ
ആധാര്‍ നമ്പര്‍, മേല്‍വിലാസം, ജനന തീയതി തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞത് കൊണ്ട് ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന്് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ നിലേഷ് സംഗോയി പറയുന്നു. എന്നിരുന്നാലും ലൈബ്രറി, ഹോട്ടര്‍, ഇന്റര്‍നെറ്റ് കഫേ എന്നിവിടങ്ങളിലെ പൊതു കമ്പ്യൂട്ടറുകള്‍ ബാങ്കിംഗ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. ഉപയോഗിക്കുന്നെങ്കില്‍ പെട്ടന്ന് ആവശ്യ ശേഷം കൃത്യമായി അക്കൗണ്ട് ലോഗ് ഓഫ് ചെയ്‌തെന്ന് ഉറപ്പാക്കണം.
ഉപഭോക്താവിന്റെ ആധികാരികത പരിശോധിക്കാന്‍ നിരവധി ബാങ്കിംഗ് സുരക്ഷാ പ്രോട്ടോകോളുകള്‍ ഉപയോഗിക്കുന്നുണ്ട്. എടിഎം ഉപയോഗത്തിന്് പിന്‍ അത്യാവശ്യമാണ്. നെറ്റ്#ബാങ്കിംഗ് ഉപയോഗിക്കാന്‍ ഒടിപിയും നിര്‍ബന്ധമാണ്. ഇതോടൊപ്പം ആധാര്‍ മാത്രം ഉപയോഗിച്ച് ബാങ്ക് ശാഖയില്‍ നിന്ന് പണം പിന്‍വലിക്കാനും സാധിക്കില്ല. ബാങ്ക് രേഖകളുമായി ഒത്തുപോകുന്ന ഒപ്പ്, മറ്റു രേഖകള്‍ എന്നിവ പണം പിന്‍വലിക്കാന്‍ ആവശ്യമാണ്.
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വെബ്സൈറ്റിലെ FAQ വിഭാഗത്തിലും ഇതേ ചോദ്യത്തിനുള്ള ഉത്തരമുണ്ട്. 'എടിഎം കാര്‍ഡ് നമ്പര്‍ അറിഞ്ഞുകൊണ്ട് ഒരാൾക്ക് എടിഎം കാർഡിൽ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. അതുപോലെ, ആധാര്‍ നമ്പര്‍ മാത്രം അറിഞ്ഞുകൊണ്ട് ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനോ മറ്റ് സേവനങ്ങളിലേക്ക് ആക്സസ് ലഭിക്കാനോ സാധിക്കില്ല' എന്ന് വെബ്സൈറ്റിൽ ചൂണ്ടിക്കാട്ടുന്നു.
ആധാർ അറിഞ്ഞാൽ എന്താണ് പ്രശ്നം
ആധാര്‍ വിവരങ്ങള്‍ മറ്റൊരാള്‍ അറിഞ്ഞാല്‍ പണം തട്ടാന്‍ സാധിക്കില്ലെന്ന് മനസിലായി. പിന്നെന്തു കൊണ്ടാണ് ആധാര്‍ വിവരങ്ങള്‍ പൊതു കമ്പ്യൂട്ടറുകളില്‍ നിന്ന് ആക്‌സസ് ചെയ്യരുതെന്ന് പറയുന്നത് നോക്കാം. ദുരുപയോഗം തന്നെയാണ് ഈ നിർദ്ദേശത്തിന് കാരണം.
ആധാർ വിവരങ്ങൾ നഷ്ടപ്പെടുന്നത് വഴി ഐഡന്റിറ്റി മോഷണം, സൈബര്‍ തട്ടിപ്പുകള്‍ എന്നിവയ്ക്കും കാരണമാകാം. ആധാര്‍ കാര്‍ഡിന്റെ ഇ-രൂപമാണ് ഇ-ആധാര്‍ കാര്‍ഡ്. കെവൈസി നടപടികള്‍ക്ക് ഇ-ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും. ഇതിനാല്‍ പൊതു കമ്പ്യൂട്ടറില്‍ ഇവ സൂക്ഷിക്കുന്നത് തട്ടിപ്പിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
പൊതു കമ്പ്യൂട്ടറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത എല്ലാ ഇ-ആധാർ പകർപ്പുകളും ഡിലീറ്റ് ചെയ്യണമെന്ന് പറയുന്നതിന് കാരണമിതാണ്. നിങ്ങളുടെ ഇ-ആധാർ കാർഡ് തട്ടിപ്പു സംഘങ്ങളുടെ കയ്യിലെത്തിയാൽ ബയോമെട്രിക് ഡാറ്റയും മറ്റ് വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മോഷ്ടിക്കാന്‍ കഴിയും. ഇതോടൊപ്പം ശ്രദ്ധിക്കേണ്ടതാണ് പാസ്‍വേർഡുകൾ ഇ-മെയിലിൽ സൂക്ഷിക്കുന്നത്. ഒരു കണക്ക് പ്രകാരം 33 ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കളും അവരുടെ ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, എടിഎം പാസ്‍വേഡുകൾ, ആധാര്‍, പാന്‍ വിശദാംശങ്ങള്‍ എന്നിവ ഇമെയിലിലോ കമ്പ്യൂട്ടറിലോ ആണ് സൂക്ഷിക്കുന്നത്. കമ്പ്യൂട്ടർ ഹാക്ക് ചെയ്യുന്നത് വഴി ഇവയിലേക്ക് ഹാക്കർമാർക്ക് പ്രവേശനം ലഭിക്കും.