ഇന്ത്യയുടെ സാമ്പത്തിക വളർച്ച തൊഴിലില്ലായ്മയിൽ നിന്ന് വീണ്ടും തൊഴിലില്ലായ്മയിലേയ്ക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണെന്ന് പഠന റിപ്പോർട്ട്. ഒരു സാമ്പത്തിക, രാഷ്ട്രീയ വാരികയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കെ.പി. കൃഷ്ണനും ജി. രവീന്ദ്രനും ചേർന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണ സ്ത്രീകളാണ് തൊഴിലില്ലായ്മയുടെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും ഇവർ റിപ്പോർട്ടിൽ വ്യക്തമാക്കി.
ചരിത്രപരമായ ദേശീയ സാമ്പിൾ സർവേ (എൻഎസ്‌എസ്) തൊഴിൽ ഡാറ്റ അടുത്തിടെ പുറത്തിറക്കിയ പിഎൽഎഫ്‌എസ് സർവേ എന്നിവ കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വർദ്ധിച്ചുവരുന്ന തൊഴിൽ-പ്രായ ജനസംഖ്യ സ്വാംശീകരിക്കാനുള്ള കഴിവ് ക്രമാതീതമായി കുറയുന്നുവെന്നാണ് പഠന റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്.
മോദി സര്‍ക്കാരിന് വീണ്ടും തിരിച്ചടി; ഫെബ്രുവരിയില്‍ തൊഴിലില്ലായ്മാ നിരക്ക് വീണ്ടും കൂടി
2004-05ൽ കാലയളവിൽ 58% പേർ തൊഴിൽ മേഖലയിലേയ്ക്ക് പ്രവേശിച്ചിരുന്നു. എന്നാൽ 2011-12 ആയപ്പോഴേക്കും 15% ആയി കുറഞ്ഞു.
2011-12 നും 2017-18 നും ഇടയിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് 6.2 ദശലക്ഷം തൊഴിലുകൾ നഷ്ടപ്പെട്ടതായും കണക്കാക്കുന്നു. വിദ്യാഭ്യാസം കുറവുള്ളവരാണ് ജോലി നഷ്‌ടപ്പെടുന്നവരിൽ അധികവും. ഈ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് ഗ്രാമീണ സ്ത്രീകളാണ്. ഗ്രാമീണ സ്ത്രീകളുടെ തൊഴിൽ 24.7 മില്യണാണ് കുറഞ്ഞിരിക്കുന്നത്.
കാർഷികം, ക്വാറി, ഖനനം, ഉൽപ്പാദനം തുടങ്ങിയ മേഖലകളിലെ നഷ്ടത്തിൽ നിന്നാണ് മൊത്തം തൊഴിൽ നഷ്ടം സംഭവിക്കുന്നതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതായത് ഈ മേഖലകളിലെ തൊഴിൽ നഷ്ടം മൊത്തം തൊഴിൽ നഷ്ടത്തിന്റെ 95% വരും. ഈ തൊഴിൽ പ്രതിസന്ധി കൃഷി, ഗ്രാമീണ-നഗര കുടിയേറ്റം, വിദ്യാഭ്യാസം എന്നിവയിലെ നിരവധി ഘടനാപരവും നയപരവുമായ പരാജയങ്ങളുടെ ഫലമാണെന്നാണ് പഠനം നടത്തിയവരുടെ കണ്ടെത്തൽ.