കോവിഡ് -19 പ്രതിസന്ധിൽ ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് റേറ്റിങ് ഏജൻസിയായ ക്രിസിൽ. സ്വാതന്ത്രത്തിനുശേഷമുള്ള നാലാമത്തെ സാമ്പത്തികമാന്ദ്യത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നും 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി വരുമാനം അഞ്ച് ശതമാനം ചുരുങ്ങുമെന്ന് കണക്കാക്കുന്നതായും ഇന്ത്യയുടെ ജിഡിപി അവലോകന റിപ്പോർട്ടിൽ ക്രിസിൽ ചൂണ്ടിക്കാട്ടി.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ ജിഡിപി 25 ശതമാനം ചുരുങ്ങുമെന്നാണ് ക്രിസിലിന്റെ നിഗമനം. മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജിഡിപി) പത്ത് ശതമാനത്തോളം കോവിഡ് കാരണം നഷ്ടമാകും. അടുത്ത മൂന്ന് സാമ്പത്തിക വർഷവും കോവിഡിനു മുൻപുണ്ടായിരുന്ന വളർച്ച നിരക്കിലേക്ക് ഇന്ത്യ എത്താൻ സാധ്യതയില്ലെന്നും ക്രിസിൽ വ്യക്തമാക്കി.

1958, 1966, 1980 വർഷങ്ങളിലാണ് ഇന്ത്യ ഇതിന് മുൻപ് മാന്ദ്യത്തിലൂടെ കടന്നുപോയിട്ടുള്ളത്. ഈ മൂന്ന് തവണയും കടുത്ത വരൾച്ച കാരണം കൃഷി നശിച്ചതാണ് മാന്ദ്യത്തിന് ഇടയാക്കിയത്. ആ കാലങ്ങളിൽ കാർഷിക മേഖല ഇന്ത്യൻ ജിഡിപിയിൽ വലിയൊരു പങ്ക് തന്നെ സംഭാവന ചെയ്‌തിരുന്നു. ഇപ്പോൾ കാർഷിക മേഖലയിൽ നിന്നുള്ള സംഭാവന 15 ശതമാനത്തിൽ താഴെയാണ്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു പകർച്ചവ്യാധി ജിഡിപിയെ ഇത്രകണ്ട് ആഘാതമേൽപ്പിക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രമല്ല വരും പാദങ്ങളിലും നിലവിലെ പ്രതിസന്ധി തുടരും. കാർഷികേതരം, സേവനം, വിദ്യാഭ്യാസം, ട്രാവൽ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെല്ലാം കോവിഡ് പ്രതിസന്ധിയുടെ ആഘാതമുണ്ടാകും. തൊഴിലവസരങ്ങളിലും വരുമാനത്തിലും ഇടിവുണ്ടാകുമെന്നും റേറ്റിങ് ഏജൻസിയായ ക്രിസിൽ പറയുന്നു.ലോകത്തിലെ ഏറ്റവും കർശനമായ ലോക്ക്‌ഡൗണുകളിലൊന്നാണ് ഇന്ത്യയുടേത്. അതിനാൽ തന്നെ ഈ സാമ്പത്തിക വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച മാസം ഏപ്രിലായിരിക്കുമെന്നാണ് ക്രിസിൽ അഭിപ്രായപ്പെടുന്നത്.
കാർഷികേതര ജിഡിപി ആറ് ശതമാനം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 2021 സാമ്പത്തിക വർഷത്തിൽ കാർഷിക മേഖലയ്ക്ക് 2.5 ശതമാനം വളർച്ച കൈവരിക്കാനാകുമെന്ന് ക്രിസിൽ പറഞ്ഞു. കോവിഡ് -19 മഹാമാരി 2020-21 സാമ്പത്തിക വർഷവും സമ്പദ്‌വ്യവസ്ഥയെ തകരാറിലാക്കുമെന്നും വളർച്ച 5.2 ശതമാനമായി കുറയുമെന്നും മാർച്ച് മാസത്തിന്റെ അവസാനത്തിൽ തന്നെ റേറ്റിങ് ഏജൻസിയായ ക്രിസിൽ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications