കൊറോണ പ്രതിസന്ധിയെ തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ധനമന്ത്രി തോമസ് ഐസക് നാളെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. കൊറോണ പ്രതിസന്ധിയിൽ വരുമാനം വർദ്ധിപ്പിക്കാൻ ഇത്തവണ സർക്കാർ കടുത്ത നടപടികളെടുക്കുമോയെന്നാണ് ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മദ്യത്തിന് നികുതി വർദ്ധിപ്പിക്കാനും സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കൊറോണ കാലത്ത ആഘാതമേറ്റ ടൂറിസം മേഖലയും സിനിമയുമൊക്കെ ബജറ്റിൽ സഹായം പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത സാമ്പത്തിക വർഷത്തിലെ ശമ്പള പരിഷ്‌കരണം ഉൾപ്പെടെ ധനമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.
സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സമയത്താണ് പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെയും സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തെയും വാർഷിക ബജറ്റ് ജനുവരി 15 ന് നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്നത്.
2001 ൽ കേരളത്തിന്റെ പൊതുകടം വെറും 25,754 കോടി രൂപയായിരുന്നു. 2020-'21 ലെ ബജറ്റ് കണക്കനുസരിച്ചു നടപ്പു സാമ്പത്തികവർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തിന്റെ പൊതുകടം 2,92,087 കോടി രൂപയായിരിക്കും. ഇരുപതു വർഷംകൊണ്ടു സംസ്ഥാനത്തിന്റെ പൊതുകടം 1034 ശതമാനത്തിന്റെ വർധനവാണു കാണിക്കുന്നത്. ഇതു കോവിഡ് 19 നു മുൻപ് അവതരിപ്പിച്ച ബജറ്റിലെ കണക്കാണ്. നിലവിലെ സാമ്പത്തികവർഷം അവസാനിക്കുമ്പോൾ യഥാർഥ കടം വീണ്ടും കുതിച്ചുയരുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ മൂന്നിൽ രണ്ടുഭാഗം സംഭാവന ചെയ്യുന്നത് നികുതിവരുമാനമാണ്.