യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്ത്യയിലെ സാന്നിധ്യം വികസിപ്പിക്കാൻ പോകുന്നതിന്റെ വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇന്ത്യയിൽ 19,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ലുലു ഗ്രൂപ്പ് ഒരുങ്ങുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റ്, ഭക്ഷ്യ സംസ്‌കരണ കേന്ദ്രം തുടങ്ങിയവയിലാണ് കമ്പനി നിക്ഷേപം നടത്തുക. ഇതിന്റെ ഭാഗമായി അടുത്ത 3 വര്‍ഷത്തിനിടെ രാജ്യത്ത് 12 മാളുകള്‍ തുടങ്ങാനാണ് ഗ്രൂപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കേരളത്തിൽ 5 മാളുകളും ഉത്തർപ്രദേശിൽ 3 മാളുകളും ലുലു ഗ്രൂപ്പ് ആരംഭിക്കും.
പുതിയ മാളുകൾ
നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന 5 ലുലു മാളിൽ മൂന്നെണ്ണവും കേരളത്തിലാണ്. ഇതിന് പിന്നാലെ കേരളത്തില്‍ കോഴിക്കോട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ പുതിയ മാളുകൾ വരും. വാരണാസി, പ്രയാഗ് രാജ്, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ഉത്തര്‍പ്രദേശിൽ മാളുകൾ വരുന്നത്.
ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, നോയിഡ എന്നീ നഗരങ്ങളിലുമാണ് മൂന്ന് വര്‍ഷത്തിനിടെ ലുലു ഗ്രൂപ്പ് സാന്നിധ്യം അറിയിക്കും. നിലവില്‍ കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, ബംഗളൂരു, ലഖ്‌നൗ എന്നിങ്ങനെ 5 നഗരങ്ങളിലാണ് ലുലു ഗ്രൂപ്പിന് മാളുകൾ ഉള്ളത്.
Also Read: ചക്ക പോലെ മധുരം, ചക്ക പോലൊരു വിജയം; ലക്ഷങ്ങൾ നേടുന്ന ചക്കകൂട്ടം സ്റ്റാർട്ടപ്പ്
ഉത്തര്‍പ്രദേശ് പ്രധാന വിപണി
രാജ്യത്ത് ലുലു ഗ്രൂപ്പിന്റെ പ്രധാന വിപണിയാണ് ഉത്തര്‍പ്രദേശെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ, ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്ടര്‍ ഷിബു ഫിലിപ്പ് പറഞ്ഞു. പ്രയാഗ് രാജിലും വാരണാസിയിലും സ്ഥലമേറ്റെടുപ്പിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതിന് ശേഷം കാണ്‍പൂരിലും സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിക്കും. ഇവിടങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റാണോ ഷോപ്പിംഗ് മാള്‍ മോഡലാണോ വേണ്ടതെന്ന് കമ്പനി ബോര്‍ഡ് തീരുമാനമെടുക്കാനിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലഖ്‌നൗവിലെ ലുലു മാളിൽ നിലവിൽ 2,000 കോടിയടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിനൊപ്പം 500 കോടിയുടെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റും ഉത്തര്‍പ്രദേശില്‍ ലുലു ഗ്രൂപ്പ് ആരംഭിക്കും. മാളുകളുടെ വിപുലീകരണത്തിന് 2,000 കോടി രൂപയാണ മാറ്റിവെയ്ക്കുന്നത്.
നോയിഡയിൽ പ്രാരംഭ ഘട്ടത്തിൽ
നോയിഡയിലുള്ള പ്രൊജക്ട് പ്ലാനിംഗ് ഘട്ടത്തിലാണെന്ന് ഷിബു ഫിലിപ്പ് വ്യക്തമാക്കി. ഇവിടെ വിപണിയെ പറ്റിയുള്ള പഠനത്തിലാണ്. അവസരമനുസരിച്ച് നോയിഡയിലോ ഗ്രേറ്റര്‍ നോയിഡയിലോ പദ്ധതി കൊണ്ടുവരാനാണ് ഗ്രൂപ്പ് ഉദ്യേശിക്കുന്നത്. സമ്പൂര്‍ണ മാളാണെങ്കില്‍ മൂന്ന് വര്‍ഷത്തനുള്ളിലും ഹൈപ്പര്‍മാര്‍ക്കറ്റ് 1 വര്‍ഷത്തിനുള്ളിലും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഗുരുഗ്രാമിൽ ഹൈപ്പര്‍മാര്‍ക്കറ്റിനായി ഒരു മാളില്‍ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ഇത് നിര്‍മ്മാണത്തിലാണെന്നും ഒന്നര വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഷോപ്പിങ് പൊടിപൂരമാണെങ്കിലും ലുലു മാളിനും നഷ്ടക്കഥ!
ലുലു ഗ്രൂപ്പ്
മാളും ഹൈപ്പർ മാർക്കറ്റുമായി രണ്ട് രീതിയിലാണ് കമ്പനിയുടെ ബിസിനസ് മോഡൽ. ലുലു മാളുകളിൽ ഷോപ്പിങ് മേഖലയുടെ 45 ശതമാനം വിസ്തൃതിയും കമ്പനിയുടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്. ബാക്കിയുള്ള ഷോപ്പിങ് മേഖലയാണ് മറ്റു കമ്പനികൾക്ക് വാടകയ്ക്ക് നല്‍കുന്നത്. ലുലു ഗ്രൂപ്പ് 2013ല്‍ കൊച്ചിയിലാണ് രാജ്യത്തെ ആദ്യ മാള്‍ അവതരിപ്പിച്ചത്.
തൃശൂരില്‍ 2018ലാണ് രണ്ടാമത്തെ മാള്‍ ആരംഭിച്ചത്. 2021 ഒക്ടോബറില്‍ ബംഗളൂരു രാജാജി നഗറലാണ് മൂന്നാമത്തെ മാള്‍. പിന്നീട് തിരുവനന്തപുരത്തും ലഖ്‌നൗവിലുമാണ് കമ്പനി മാളുകൾ സ്ഥാപിച്ചത്. ഹൈപ്പര്‍മാര്‍ക്കറ്റ്, ഷോപ്പിംഗ് മാള്‍, ഭക്ഷ്യ സംസ്‌കരണം, മൊത്തവിതരണം, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ ലുലു ഗ്രൂപ്പിന് ബിസിനസുകളുണ്ട്. 22 രാജ്യങ്ങളിൽ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുണ്ട്.
ലുലു മാളിന്റെ മാതൃ കമ്പനിയായ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിങ് മാള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രകടനം നഷ്ടത്തിലാണ്. ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍ ലിമിറ്റഡ് (ലുലു മാള്‍) 51.4 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയെന്നാണ് വാർഷിക സാമ്പത്തിക ഫലം കാണിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തിലും കമ്പനിയുടെ നഷ്ടത്തിലായിരുന്നു, 100.54 കോടി രൂപയായിരുന്നു അന്നത്തെ നഷ്ടം. കോവിഡ് സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ലുലു ഗ്രൂപ്പിന് തിരിച്ചടിയായത്.
ചിത്രം കടപ്പാട്- lulu.in