കൊവിഡിനെ തുടർന്നുള്ള ലോക്ഡൌണിൽ തമിഴ്നാട്ടിൽ നിന്നുള്ള പാലിന്റെ വരവ് കുറഞ്ഞതോടെ കേരളത്തിന്റെ സ്വന്തം മിൽമയ്ക്ക് നേട്ടം. കൊവിഡ് പ്രതിസന്ധിയിൽ മിക്ക സ്ഥാപനങ്ങളും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ വരുമാനം വർദ്ധിച്ച ഏതാനും കമ്പനികളിലൊന്നാണ് മിൽമ. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മിൽമയുടെ വരുമാനത്തിൽ ഏഴ് ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള പാൽ വരവ് കുറഞ്ഞതാണ് മിൽമയെ തുണച്ചത്.
മധ്യകേരളത്തിൽ മാത്രം 35,000 ലിറ്റർ പാലിന്‍റെ പ്രതിദിന അധിക വിൽപ്പനയാണ് കഴിഞ്ഞ ആറ് മാസമായി മിൽമ നടത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് പാൽ എത്താതെ വന്നതോടെ മിൽമയ്ക്ക് കോളടിച്ചു. ഇതോടെ വിപണിയിൽ മിൽമ പാലിന് ആവശ്യക്കാരേറി. വരുമാനം കൂടിയതോടെ ക്ഷീരകർഷകരെ സഹായിക്കാൻ പുതിയ പദ്ധതികളും മിൽമ തയ്യാറാക്കുന്നുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള വരവ് പാൽ കുറഞ്ഞു, മിൽമയ്ക്ക് കോളടിച്ചു
കൃഷിവകുപ്പുമായി ചേർന്ന് മിൽമ നടപ്പാക്കുന്ന തേനും പാലും പദ്ധതി ഈ മാസം തുടങ്ങും. താത്പര്യമുള്ള ക്ഷീരകർഷകർക്ക് മിൽമ തേനീച്ചകളെയും കൂടും നൽകും. ഇതിൽ നിന്ന് ലഭിക്കുന്ന തേനും സംഘത്തിൽ നൽകി പണം വാങ്ങാം. ഈ തേൻ ഹോർട്ടികോർപ്പ് ഔട്ട്‍ലറ്റുകളിലൂടെ മിൽമ വിൽക്കും. ഉണക്ക ചാണക വിൽപ്പനയിലൂടെ ക്ഷീരകർഷകരുടെ വരുമാനം കൂട്ടാനുള്ള പദ്ധതിയും സംഘം ആസൂത്രണം ചെയ്യുന്നുണ്ട്.
കൊവിഡ് കാലത്ത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മലയാളികൾ കൂടുതൽ പാൽ കുടിച്ചു തുടങ്ങിയതും മിൽമയ്ക്ക് നേട്ടമായി.