ആഗോള സാമ്പത്തിക മേഖലയുടെ ഭാവി, മാന്ദ്യമെന്ന കരിനിഴലിന് കീഴിലാണെങ്കിലും ഇന്ത്യയുടെ സമ്പദ്ഘടനയില്‍ ആഭ്യന്തര നിക്ഷേപകര്‍ക്കുള്ള ശുഭാപ്തി വിശ്വാസവും കോര്‍പറേറ്റ് കമ്പനികളുടെ താരതമ്യേന മികച്ച രണ്ടാം പാദഫലങ്ങളും പ്രധാന സൂചികകളായ സെന്‍സെക്‌സിനേയും നിഫ്റ്റിയേയും നേട്ടത്തോടെ ഒക്ടോബര്‍ മാസം പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. ആഘോഷ സീസണുകള്‍ക്ക് തുടക്കം കുറിക്കുന്ന ഒക്ടോബറില്‍, നിഫ്റ്റി സൂചിക നിര്‍ണായകമായ 18,000-വും സെന്‍സെക്‌സ് 60,000 നിലവാരവും തിരികെ പിടിച്ചാണ് പുതിയ വ്യാപാര മാസമായ നവംബറിലേക്ക് കടക്കുന്നത്.
സെന്‍സെക്‌സ് 60,000 നിലവാരം പിന്നിടുന്ന തുടര്‍ച്ചയായ മൂന്നാം മാസമായിരുന്നു ഒക്ടോബര്‍. കഴിഞ്ഞ മാസം 3,300-ലധികം പോയിന്റാണ് ബിഎസ്ഇയുടെ അടിസ്ഥാന സൂചികയില്‍ കൂട്ടിച്ചേര്‍ത്തത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ് സൂചികയുടെ നേട്ടക്കുതിപ്പിന് പിന്തുണയേകിയത്. നിലവില്‍ സര്‍വകാല റെക്കോഡ് ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 1,500-ഓളം പോയിന്റ് മാത്രം അകലെയാണ് സെന്‍സെക്‌സ് ഇപ്പോഴെത്തി നില്‍ക്കുന്നത്. സമാനമായി 1,000 പോയിന്റിലേറെ നേട്ടം കരസ്ഥമാക്കിയാണ് ഒക്ടോബറില്‍ നിഫ്റ്റി സൂചികയും 18,000 നിലവാരത്തിലേക്ക് മുന്നേറിയത്.
അതേസമയം നവംബര്‍ മാസത്തെ പ്രധാന സൂചികകളുടെ പ്രകടനം സംബന്ധിച്ച കഴിഞ്ഞ 10 വര്‍ഷക്കാലയളവിലെ ചരിത്രം പരിശോധിച്ചാല്‍ ബുള്ളുകളും ബെയറുകളും സമാസമം മേധാവിത്തം സ്ഥാപിച്ചതായി കാണാനാകും. അതായത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ സെന്‍സെക്‌സ്/ നിഫ്റ്റി സൂചികകള്‍ 5 തവണ നേട്ടത്തോടെയും 5 തവണ നഷ്ടം നേരിട്ടുമാണ് കഴിഞ്ഞ 10 വര്‍ഷക്കാലയളവിലെ നവംബര്‍ മാസ വ്യാപാരം പൂര്‍ത്തിയാക്കിയതെന്ന് സാരം.
ഇതില്‍ കോവിഡ് പ്രതിസന്ധിക്കിടയിലെ 2020 നവംബറിലാണ് ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയത്. 11.4 ശതമാനം മുന്നേറ്റമാണ് ആ തവണ സൂചികകളിൽ രേഖപ്പെടുത്തിയത്.
അതുപോലെ 2016 നംവബറിലാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെയിലെ മോശം പ്രകടനം ഉണ്ടായത്. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ അന്ന് 4.65 ശതമാനം നഷ്ടം സെന്‍സെക്‌സില്‍ നേരിട്ടു. കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ നവംബര്‍ മാസത്തെ സെന്‍സെക്‌സിന്റെ പ്രകടനം ഇപ്രകാരമാണ്. 2012 (+4.63 %), 2013 (-1.95 %), 2013 (+3.2 %), 2015 (-1.62 %), 2016 (-4.65 %), 2017 (-1.05 %), 2018 (+4.72 %), 2019 (+1.5 %), 2020 (+11.39 %), 2021 (-3.9 %).
അതേസമയം വിദേശ നിക്ഷേപകരുടെ കനത്ത വില്‍പന കാരണം 2022 വര്‍ഷത്തില്‍ ഇതുവരെയായി നാലു മാസം മാത്രമാണ് സൂചികകള്‍ക്ക് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. 2022-ല്‍ പ്രധാന സൂചികകള്‍ ഏറ്റവും മികച്ച നേട്ടം കരസ്ഥമാക്കിയത് ജൂലൈയിലായിരുന്നു. ആ മാസം 8.6 ശതമാനം നേട്ടമാണ് നിഫ്റ്റിയില്‍ കുറിച്ചിട്ടത്. ജൂണ്‍ 17-ന് ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരമായ 15,183-ലേക്ക് നിഫ്റ്റി കൂപ്പുകുത്തിയ ശേഷമായിരുന്നു അപ്രതീക്ഷിത മുന്നേറ്റം ജൂലൈയില്‍ കാഴ്ചവെച്ചത്.
Also Read: 5 വര്‍ഷം കൂടിയുള്ള ബ്രേക്കൗട്ട്; ഈ 6 സ്‌മോള്‍ കാപ് ഓഹരികള്‍ ഒന്നിനൊന്ന് കുതിക്കുന്നു
ജൂണ്‍ വരെ കടുത്ത തോതില്‍ വില്‍പന നടത്തിയിരുന്ന വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) പിന്നീട് വില്‍പനയുടെ തോത് കുറയ്ക്കുകയും തെരഞ്ഞെടുത്ത മേഖലകളിലും ഓഹരികളിലും വാങ്ങിത്തുടങ്ങിയതും വേഗത്തില്‍ കരകയറാന്‍ ആഭ്യന്തര വിപണിയെ സഹായിച്ചിട്ടുണ്ട്. ഈവര്‍ഷം ഇതുവരെയായി 1.70 ലക്ഷം കോടിയാണ് വിദേശ നിക്ഷേപകരുടെ അറ്റ വില്‍പന മൂല്യം.
അതേസമയം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 3 തവണ മാത്രമാണ് നവംബര്‍ മാസത്തില്‍ വിദേശ നിക്ഷേപകര്‍ വില്‍പനക്കാരുടെ റോളിലേക്ക് മാറിയിട്ടുള്ളത്. 2015, 2016, 2021 വര്‍ഷങ്ങളിലായിരുന്നു വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരയത്.
ടെക്‌നിക്കല്‍ കാഴ്ചപ്പാട്
എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റിയില്‍ 17,300- 17,500 നിലവാരത്തിലേക്ക് വരുന്ന ഏത് തിരുത്തലും നിക്ഷേപിക്കാനുള്ള അവസരമാണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. 17,000 നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണം. അതേസമയം 17,900- 18,100 നിലവാരങ്ങളില്‍ ശക്തമായ പ്രതിരോധം നേരിടാം.
എന്നാല്‍ 18,100 നിലവാരം ശക്തിയോടെ മറികടന്നാല്‍ ഷോര്‍ട്ട് കവറിങ് ഉണ്ടാകുകയും പുതിയ ലോങ് പൊസിഷനുകള്‍ കൂട്ടിച്ചേര്‍ക്കാനും ഇടയാകും. അങ്ങനെയെങ്കില്‍ നിഫ്റ്റിയുടെ സര്‍വകാല റെക്കോഡ് ഉയരമായ 18,600-ലേക്കാവും തുടര്‍ന്നുള്ള മുന്നേറ്റമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.