തിരുവനന്തപുരം: ഓക്സിജൻ ഉത്പാദനത്തിലൂടെ കെഎംഎംഎൽ മാത്രമല്ല, സാനിറ്റൈസറുമായി മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസും കേരളത്തിന് അഭിമാനമാകുന്നു. കേരളത്തിലെ ഏക പൊതുമേഖലാ മരുന്ന് നിർമ്മാണ കമ്പനിയാണ് കെ എസ് ഡി പി ഒരു വർഷത്തിനിടെ 42 ലക്ഷം സാനിറ്റൈസർ ഉത്പാദിപ്പിക്കുകയും സ്വകാര്യ കമ്പനികൾ ഈടാക്കുന്നതിന്റെ മൂന്നിലൊന്ന് വിലയ്ക്ക് വിൽപന നടത്തുകയും ചെയ്തതായി വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കുന്നു.
ഇപി ജയരാജന്റെ കുറിപ്പ് വായിക്കാം: ' കൊവിഡ് പ്രതിരോധത്തിനുള്ള സംസ്ഥാന ഗവൺമെന്റിന്റെ പ്രവർത്തനങ്ങളിൽ ആലപ്പുഴയിലെ വ്യവസായ പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് നടത്തുന്ന ഇടപെടലിന് സമാനതകളില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ 42 ലക്ഷം ലിറ്റർ സാനിറ്റൈസർ കെ എസ് ഡി പി ഉൽപ്പാദിപ്പിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിനാണ് ഇതിന്റെ ഭൂരിഭാഗവും നൽകിയത്. സ്വകാര്യ കമ്പനികൾ ഈടാക്കുന്നതിന്റെ മൂന്നിലൊന്ന് വിലയ്‌ക്ക് കെ എസ് ഡി പി സാനിറ്റൈസർ നൽകി. കെ.എസ്.ഇ.ബി, കെ.എസ്.ആർ ടി.സി, സഹകരണ സ്ഥാപനങ്ങൾ, ഹൈക്കോടതി, ബാങ്കുകൾ, കണ്സ്യൂമർ ഫെഡ്, സപ്ലൈകോ, സ്വകാര്യ ആശുപത്രികൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവർക്കും സാനിറ്റൈസർ നൽകി. കെ എസ് ഡി പി ഔട്ലെറ്റ് വഴിയും സാനിറ്റൈസർ വിതരണം ചെയ്തുവരുന്നു.
സാനിറ്റൈസർ ഉത്പാദനത്തിനു ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ സർക്കാർ സംവിധാനങ്ങളിലൂടെ ലഭ്യമാക്കാനും ശ്രദ്ധിച്ചു. കൊവിഡ് ചികിത്സയ്‌ക്കായി ആവശ്യമുള്ള മരുന്നുകൾ ഉൾപ്പെടെ തയ്യാറാക്കുന്നതും സജീവമായി തുടരുകയാണ്. ടാബ്‌ലെറ്റ് (66.17 കോടി), കാപ്‌സ്യൂൾ (12.45 കോടി) ഒ ആർ എസ് (13.40 ലക്ഷം പാക്കറ്റ്), ഡ്രൈ സിറപ്പ് (5.7 ലക്ഷം ബോട്ടിൽ), ഇഞ്ചക്‌ഷൻ ( 34.50 ലക്ഷം വയൽസ്), ലിക്വിഡ്‌സ് (25.63 ലക്ഷം ലിറ്റർ) എന്നിങ്ങനെ മരുന്നുകൾ ഉൽപ്പാദിപ്പിച്ചു.
കേരളത്തിലെ ഏക പൊതുമേഖലാ മരുന്ന് നിർമ്മാണ കമ്പനിയാണ് കെ എസ് ഡി പി. ഒരു കാലത്ത് പാരസെറ്റമോൾ കമ്പനി എന്ന് തമാശരൂപേണ വിളിച്ചിരുന്ന സ്ഥാപനം ഇന്ന് കാൻസർ മരുന്ന് ഉൾപ്പെടെ നിർമ്മിക്കാൻ സജ്ജമാണ്. 5 വർഷം മുന്പ് നഷ്‌ടത്തിലായിരുന്ന സ്ഥാപനം കഴിഞ്ഞ സാമ്പത്തികവർഷം 15 കോടി രൂപ ലാഭം ഉണ്ടാക്കി. 140 കോടിയെന്ന റെക്കോഡ് വിറ്റുവരവും കൈവരിച്ചു. സ്വകാര്യ കമ്പനികൾ അന്യായ വില ഈടാക്കുന്ന മരുന്നുകൾ സാധാരണ ജനങ്ങൾക്ക് താങ്ങാവുന്ന വിലയ്‌ക്ക് ലഭ്യമാക്കാൻ കെ എസ് ഡി പി സഹായിക്കുന്നു. മെഡിക്കൽ കോളേജ് ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ആണ് കെ എസ് ഡി പിയുടെ മരുന്നുകൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടാനിരുന്ന സ്ഥാപനമാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്.
ലോകാരോഗ്യ സംഘടന (W.H.O)നിഷ്ക്കര്ഷിച്ച ഫോർമുല അടിസ്ഥാനപ്പെടുത്തി സാനിറ്റൈസർ ഉല്പാദനം 2020 മാര്ച്ച്13 മുതൽ ആരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യവകുപ്പ് വഴി 11.09 കോടി രൂപയുടെ മരുന്നിനുള്ള ഓർഡർ ലഭിച്ചിരുന്നു. ഈ മരുന്നുകൾ സമയബന്ധിതമായി നൽകി. മെഡിക്കൽ ഡിവൈസ് നിര്മ്മാണം തുടങ്ങുവാനായി ശ്രീ ചിത്ര ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. പി.പി.ഇ കിറ്റ്, മാസ്‌ക്, ഗ്ലൗസ് എന്നിവ കെ.എസ്.ഡി.പി വഴി പഞ്ചായത്തുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്തുവരുന്നുമുണ്ട്.