ബാങ്കിംഗ് റെഗുലേഷൻ ആക്ട് 1949, സെക്ഷൻ 27 (2) പ്രകാരം റിട്ടേൺ സമർപ്പിക്കാത്തതിന് രാജ്യത്തെ മൂന്ന് സഹകരണ ബാങ്കുകൾക്ക് ആർബിഐ പിഴ ചുമത്തി. നേസാർഗി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, കൃഷ്ണ പട്ടാന സഹകർ ബാങ്ക് നിയമിത, റോൺ താലൂക്ക് പ്രൈമറി ടീച്ചേഴ്സ് കോപ്പറേറ്റീവ് ക്രെഡിറ്റ് ബാങ്ക് ലിമിറ്റഡ് എന്നിവയ്ക്ക് ആണ് റിസർവ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്.
കൃഷ്ണ പട്ടാന സഹകർ ബാങ്ക് നിയമിതയ്ക്ക് 40,000 രൂപ പിഴയും നെസാർഗി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനും റോൺ താലൂക്ക പ്രൈമറി ടീച്ചേഴ്സ് കോപ്പറേറ്റീവ് ക്രെഡിറ്റ് ബാങ്കിനും 20,000 രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46 എ (1) (സി) വകുപ്പ് (സഹകരണസംഘങ്ങൾക്ക് ബാധകമായത്) അനുസരിച്ച് റിട്ടേൺ സമർപ്പിക്കാത്തതിനാണ് പിഴ.

റിസർവ് ബാങ്ക് ബാങ്കുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടിയായുള്ള ബാങ്കുകളുടെ വ്യക്തിഗത വാദവും റിസർവ് ബാങ്ക് കേട്ടിരുന്നു. കേസിന്റെ വസ്തുതകളും ഇക്കാര്യത്തിൽ ബാങ്കിന്റെ പ്രാതിനിധ്യവും പരിഗണിച്ച ശേഷമാണ് റിസർവ് ബാങ്ക് നിയമലംഘനം ശരിവച്ചതും പിഴ ചുമത്തിയതും.
നോ യുവർ കസ്റ്റമർ (കെവൈസി) മാനദണ്ഡങ്ങൾ പാലിക്കാത്തതിന് എച്ച്ഡിഎഫ്‌സി ബാങ്കിന് റിസർവ് ബാങ്ക് ജൂൺ 18 ന് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു. കള്ളപ്പണ ഇടപാട് നിയമങ്ങള്‍ പാലിക്കാത്തതും, ഇത്തരം ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും കണക്കിലെടുത്താണ് പിഴ ചുമത്തിയത്.


Click it and Unblock the Notifications