തുടര്‍ച്ചയായ മൂന്നാം പണനയ അവലോകോന യോഗത്തിലും അടിസ്ഥാന പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധന നടപ്പാക്കി. വായ്പകളെ നേരിട്ട് സ്വാധീനിക്കാവുന്ന അടിസ്ഥാന പലിശ നിരക്കായ റിപ്പോ റേറ്റില്‍ 50 അടിസ്ഥാന പോയിന്റ് അഥവാ 0.50 ശതമാനം വര്‍ധനയാണ് വരുത്തിയത്. ഇതോടെ റിപ്പോ റേറ്റ് 5.40 ശതമാനയി ഉയര്‍ന്നു.
എന്നാല്‍ റിപ്പോ റേറ്റില്‍ 0.35 മുതല്‍ 0.50 ശതമാനം വരെ വര്‍ധന ഉണ്ടാകാമെന്നായിരുന്നു വിപണി പ്രതീക്ഷിച്ചിരുന്നത്. ധനനയ സമിതിയുടെ (MPC) തീരുമാനം ഏകകണ്ഠമായിരുന്നു എന്നും വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
റിപ്പോ റേറ്റില്‍ വര്‍ധന വരുത്തിയതോടെ സ്റ്റാന്‍ഡിങ് ഡെപോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) റേറ്റും ആനുപാതികമായി ഉയര്‍ന്നു. ഇതോടെ എസ്ഡിഎഫ് റേറ്റ് 4.65 ശതമാനത്തില്‍ നിന്നും 5.15 ശതമാനത്തിലേക്ക് വര്‍ധിച്ചു. ഇതിനോടൊപ്പം മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) റേറ്റും ആനുപാതികമായി 5.15 ശതമാനത്തില്‍ നിന്നും 5.65 ശതമാനത്തിലേക്ക് ഉയര്‍ന്നു. ബാങ്ക് റേറ്റും 5.65 ശതമാനമായി ഉയര്‍ന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ധനനയ യോഗത്തിലും റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതോടെ കോവിഡിന് മുന്നേയുള്ള നിലവാരത്തിലേക്ക് പലിശ നിരക്കുകള്‍ മടങ്ങിയെത്തി. കഴിഞ്ഞ മൂന്ന് എംപിസി യോഗങ്ങളിലായി പലിശ നിരക്കില്‍ 1.40 ശതമാനം വര്‍ധനയാണ് നടപ്പാക്കിയത്.
ആഗോള തലത്തിലെ പ്രതികൂല സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യയെ ബാധിക്കുന്നുവെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയുടെ അനുമാനം 7.2 ശതമാനം നിരക്കില്‍ റിസര്‍വ് ബാങ്ക് നിലനിര്‍ത്തിയെന്നതും ശ്രദ്ധേയം. അതേസമയം ഏപ്രിലിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും പണപ്പെരുപ്പം നേരിയ ശമനം കാണിക്കുന്നുവെങ്കിലും ആര്‍ബിഐയുടെ സ്വാസ്ഥ്യപരിധിയുടെ മുകളിലാണ് ഇപ്പോഴും തുടരുന്നതെന്നും ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി.
അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തിലേക്കുള്ള റിസര്‍വ് ബാങ്കിന്റെ പണപ്പെരുപ്പം സംബന്ധിച്ച അനുമാനവും 6.7 ശതമാനത്തില്‍ നിലനിര്‍ത്തി. രണ്ടാം പാദത്തില്‍ 7.1 ശതമാനം നിരക്കിലും മൂന്നാം പാദത്തില്‍ 6.4 ശതമാനവും നാലാം പാദത്തില്‍ 5.8 ശതമാനവും 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 5 ശതമാനം നിരക്കിലുമാണ് ആര്‍ബിഐ പണപ്പെരുപ്പം പ്രതീക്ഷിക്കുന്നത്. ഭക്ഷ്യഎണ്ണയുടെ വിലക്കയറ്റവും താമസിയാതെ താഴ്ന്നു വരുമെന്നും ശക്തികാന്ത ദാസ് സൂചിപ്പിച്ചു.
പലിശ നിരക്കുകളില്‍ വര്‍ധന നടപ്പാക്കിയെങ്കിലും റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തോട് അനുകൂലമായാണ് ഓഹരി വിപണിയും ആദ്യ ഘട്ടത്തില്‍ പ്രതികരിക്കുന്നത്. നിഫ്റ്റി 50 പോയിന്റിലധികം ഉയര്‍ന്ന് 17,430 നിലവാരത്തിലും സെന്‍സെക്സ് സൂചിക 200 പോയിന്റ് മുന്നേറി 58,500 നിലവാരത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
പലിശ നിരക്കുകള്‍ ഉയര്‍ത്തിയെങ്കിലും രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ അനുപാതം നേരത്തെ നിരക്കില്‍ നിലനിര്ത്തിയതിനേയും പണപ്പെരുപ്പ നിരക്കുകള്‍ നേരത്തെ അനുമാന നിരക്കില്‍ നിലനിര്‍ത്തിയ ആര്‍ബിഐ നടപടികള്‍ വിപണിയെ അനുകൂലമായി സ്വാധീനിച്ചുവെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഹ്രസ്വകാല വായ്പ
എപ്പോഴൊക്കെയാണോ പലിശ നിരക്കില്‍ വര്‍ധന വരുത്തുന്നത്, അപ്പോഴൊക്കെ ഹ്രസ്വകാല/ ഇടക്കാലയളവിലേക്കുള്ള വായ്പകളിലാണ് ഏറ്റവുമാദ്യം പലിശ നിരക്കുയരുന്നതും കണ്ടിട്ടുള്ളത്. ദീര്‍ഘകാല വായ്പകള്‍ എത്രക്കാലത്തോളം താഴ്ന്നു നില്‍ക്കുമോ അത്രയും വേഗത്തില്‍ ഇതിലെ പലിശ നിരക്കിലും വര്‍ധന പ്രതീക്ഷിക്കാം. വായ്പാ നിരക്കുകള്‍ നിശ്ചയിക്കുന്നതിനായി 60-ലധികം വാണിജ്യ ബാങ്കുകളും ആര്‍ബിഐയുടെ റിപ്പോ നിരക്കിനെ അടിസ്ഥാനമാക്കിയുള്ള എക്സ്റ്റേണല്‍ ബെഞ്ച് റേറ്റ് (ഇബിആര്‍- EBR) സംവിധാനത്തിലേക്ക് മാറിയിരുന്നു.
വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം 40% ഭവന വായ്പകളും റിപ്പോ നിരക്ക് പോലുള്ള ബാഹ്യ മാനദണ്ഡങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ റിപ്പോ നിരക്കുകളിലെ വര്‍ധന പൊതുജനങ്ങളേയും വേഗത്തില്‍ ബാധിക്കും. കൂടാതെ എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പക്കാര്‍ക്കും റിപ്പോ നിരക്ക് വര്‍ദ്ധനവ് സമ്മര്‍ദ്ദം സൃഷ്ടിക്കാം. പല മുന്‍നിര ബാങ്കുകളും അടുത്തിടെ എംസിഎല്‍ആര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.
പലിശ നിരക്കുകള്‍
ആവശ്യ ഘട്ടങ്ങളില്‍ റിസര്‍വ് ബാങ്കില്‍ നിന്നും വായ്പ സ്വീകരിക്കുന്നതിന് വാണിജ്യ ബാങ്കുകള്‍ നല്‍കേണ്ട പലിശയാണ് റീപര്‍ച്ചേസ് എഗ്രിമെന്റ് റേറ്റ് അഥവാ റിപ്പോ നിരക്ക്. അതുപോലെ വാണിജ്യ ബാങ്കുകളുടെ കൈവശമുള്ള അധിക പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നതിന് ലഭ്യമാകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്. സമാനമായി ബാങ്കിന്റെ കൈവശം നിക്ഷേപമായി എത്തുന്നതില്‍ നിന്നും പണമായി തന്നെ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട അനുപാതമാണ് കരുതല്‍ ധനാനുപാതം അഥവാ സിആര്‍ആര്‍.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി വിപണിയിലെ പണലഭ്യത നിയന്ത്രിക്കുക എന്നതാണ് കേന്ദ്രബാങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പണനയം
സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരതയുള്ള വളര്‍ച്ച കൈവരിക്കാനും ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത നിയന്ത്രിക്കാനുമായി ഒരു രാജ്യത്തെ കേന്ദ്രബാങ്ക് കൈക്കൊള്ളുന്ന ഇടക്കാല നടപടികളെയാണ് പണനയമെന്ന് പറയുന്നത്. ഇന്ത്യയില്‍ റിസര്‍വ് ബാങ്കും അതിന്റെ ഭാഗമായ പണനയ സമിതിയുമാണ് (MPC) പണനയത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. അതാത് സമയങ്ങളില്‍ വളര്‍ച്ച താഴോട്ടു പോകുമ്പോള്‍ സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജം പകരാനായി പണലഭ്യത കൂട്ടുകയും വളര്‍ച്ചാ വേഗം കുറയുമ്പോള്‍ പലിശ നിരക്ക് കുറച്ച് വായ്പയുടെ ചെലവു ചുരുക്കാനും റിസര്‍വ് ബാാങ്ക് ശ്രമിക്കും.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications