പ്രവാസികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കേരളാ ബാങ്ക് വഴി വായ്പ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസികൾ മൂന്ന് ശതമാനം പലിശ നിരക്കിൽ സ്വർണ പണയ വായ്‌പ നൽകുന്നതാണ് പദ്ധതി. കേരളത്തിലെ 779 ശാഖകളിൽ പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അമ്പതിനായിരം രൂപ വരെയാണ് വായ്പ അനുവദിക്കുക. ഈ വായ്പയ്ക്ക് പ്രോസസിങ് ചാർജ് ഈടാക്കില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികൾക്ക് ആശ്വാസമാകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കേരള ബാങ്ക്
സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ കേരള സർക്കാർ ലക്ഷ്യമിട്ടിരുന്നത്. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് രൂപവത്കരിക്കുന്ന കേരളാ ബാങ്ക് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളിലൊന്നായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ബാങ്ക് പ്രവർത്തിക്കുക.
കുറഞ്ഞ നിരക്ക്
സ്വകാര്യ ബാങ്കുകളും മറ്റും ഉയർന്ന സർവ്വീസ് ചാർജ്ജ് ഈടാക്കുമ്പോൾ കേരള ബാങ്ക് കുറഞ്ഞ നിരക്കിലുള്ള സർവ്വീസ് ചാർജ്ജ് ആകും ഈടാക്കുക. കേരള ബാങ്കിന്റെ ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകളും ലഭ്യമാകുമെന്നാണ് വിവരം. സിംഗിൽ മാനേജ്മെന്റ് സിസ്റ്റമായതിനാൽ വായ്പകളും മറ്റും വളരെ വേഗം അനുവദിച്ച് കിട്ടും.
പ്രവാസികൾ നാട്ടിലേയ്ക്ക്
ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ വിദേശികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. പ്രവാസികളെ സ്വീകരിക്കാൻ ആവശ്യമായ ഒരുക്കങ്ങള്‍ നടത്താൻ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നൽകി. യുഎഎയിലെ പ്രവാസികളെ തിരിച്ചെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇത്തരത്തില്‍ രാജ്യത്ത് എത്തുന്ന പ്രവാസികളെ പാര്‍പ്പിക്കാനായി ഓരോ സംസ്ഥാനവും തയ്യാറാക്കിയിരിക്കുന്ന മുന്നൊരുക്കങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു.
പ്രതിസന്ധികൾ
ഗൾഫ് നാടുകളിലെ പ്രവാസി മലയാളികൾ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. മുറികളിൽ കൂട്ടമായി താമസിക്കുന്നതും മരുന്നുകൾ കിട്ടാത്തതും മൂലം കടുത്ത ഭീതിയാണ് ഇവർ നേരിടുന്നത്. ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരാണ് ഗൾഫിലുള്ളത്. അവരിൽ തന്നെ നല്ലൊരു ശതമാനം മലയാളികളാണ്. അടിയന്തിര പ്രാധാന്യമുള്ളവരെ മുൻഗണനാ ക്രമത്തിലായിരിക്കും നാട്ടിലെത്തിക്കുക.


Click it and Unblock the Notifications