ദില്ലി: ഇന്ത്യ-സൗദി അറേബ്യ ബന്ധം താളം തെറ്റുന്നുവോ? എണ്ണവിലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യ അല്‍പ്പം ഉടക്കിലാണ്. എണ്ണയ്ക്ക് ആഗോള വിപണിയില്‍ വില ഉയരുന്നു. വില പിടിച്ചുനിര്‍ത്താന്‍ ഉല്‍പ്പാദനം കൂട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൗദിയും റഷ്യയും ഉള്‍പ്പെടുന്ന എണ്ണ രാജ്യങ്ങള്‍ അതിന് തയ്യാറായില്ല. കഴിഞ്ഞ നവംബറിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ വില ഇരട്ടിയായിട്ടുണ്ട്. ഇനിയും വില ഉയരുന്നത് ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കും.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോള്‍ വില നൂറ് കടന്നിരുന്നു. വില കുറഞ്ഞില്ലെങ്കില്‍ ചരക്ക് കടത്ത് കൂലി കൂടും. ഓരോ സാധനങ്ങള്‍ക്കും വില ഉയരുകയും ചെയ്യും. അത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കും. മാത്രമല്ല, സാമ്പത്തിക അടിത്തറ ഇളകുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാനാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ളവരോട് എണ്ണ വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. പക്ഷേ അതുണ്ടായില്ല.
മുതിര്‍ന്ന പൗരന്മാര്‍ക്കുളള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി കാലാവധി എച്ച്ഡിഎഫ്‌സി ബാങ്ക് നീട്ടി
മാത്രമല്ല, സൗദിയുടെ പ്രതികരണം അല്‍പ്പം പ്രകോപനപരമായിരുന്നു. കൊറോണ ശക്തിപ്പെട്ട കഴിഞ്ഞ മെയ് മാസത്തില്‍ എണ്ണ ബാരലിന് വില 20 ഡോളര്‍ ആയികുറഞ്ഞിരുന്നു. അന്ന് വന്‍തോതില്‍ എണ്ണ ഇന്ത്യ സംഭരിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ചോളൂ എന്നായിരുന്നു സൗദിയുടെ പ്രതികരണം. സൗദിയുടെ നയതന്ത്ര വിരുദ്ധമായ പ്രതികരണമാണ് എന്ന് ഇന്ത്യന്‍ എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
ഭവന വായ്പയ്ക്കായി തയ്യാറെടുക്കുകയാണോ? മികച്ച പലിശ നിരക്ക് ഏത് ബാങ്കിലാണെന്നറിയാം
ഈ സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറത്തുള്ള എണ്ണ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഇറക്കാന്‍ നടപടിയെടുക്കുകയാണ് ഇന്ത്യ. ഇതാകട്ടെ, സൗദിയെ പ്രകോപിപ്പിക്കുന്നതുമാണ്. സൗദിയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എണ്ണ വില കുറയുന്നത് സൗദിയുടെ സാമ്പത്തിക രംഗത്ത ബാധിക്കും. വില കൂടുന്നത് ഇന്ത്യയുടെ സാമ്പത്തിക മേഖലയെയും. വില കുറവില്‍ എവിടെ നിന്ന് ലഭിച്ചാലും എണ്ണ വാങ്ങുമെന്നാണ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന എണ്ണയുടെ അളവ് 2.11 മില്യണ്‍ മെട്രിക് ടണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്.