യുഎസ് വിസ ഉള്ളവരും നിലവിൽ ഇന്ത്യയിൽ പെട്ടുപോയവരുമായ നിരവധി പ്രവാസികൾ എന്ന് ജോലി സ്ഥലത്തേയ്ക്കും തങ്ങളുടെ കുടുംബങ്ങളിലേയ്ക്കും തിരികെ പോകാനാകുമോയെന്ന ആശങ്കയിലാണ്. വ്യോമാതിർത്തി തുറക്കുന്നതും അന്താരാഷ്ട്ര വിമാന യാത്ര പുനരാരംഭിക്കുന്നതും സംബന്ധിച്ച് സർക്കാരിൽ നിന്ന് ഒരു അറിയിപ്പും ലഭിക്കാത്തതിനാൽ യുഎസ് വർക്ക് വിസയുള്ള നൂറുകണക്കിന് എൻആർഐകളാണ് ദുരിതത്തിലായിരിക്കുന്നത്.
പലർക്കും തൊഴിൽ നഷ്‌ടമാകുമോ? തിരികെ ജോലി സ്ഥലത്തേയ്ക്ക് മടങ്ങാനാകുമോ? തുടങ്ങി ആശങ്കകൾ നിരവധിയാണ്. ജോലി നഷ്ട്ടപ്പെട്ടാൽ വായ്പകൾ, കടം തുടങ്ങി സാമ്പത്തിക ബാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ വേറെ. വരുമാനനഷ്ടത്തിൽ നിന്ന് ഉണ്ടാകാനിടയുള്ള കടങ്ങൾ ആശങ്കയുണ്ടാക്കുന്ന ഒരു പ്രധാന കാരണമാണ്. ലോക്ക്ഡൌൺ കാരണമുള്ള യാത്രാ നിരോധനങ്ങൾ പലരെയും അവരുടെ കുടുംബങ്ങളിൽ നിന്ന് തന്നെ വേർപെടുത്തിയിരിക്കുകയാണ്.
കൊറോണ വൈറസ്: ഇന്ത്യയിലെ യുഎസ് എംബസി എല്ലാ വിസ കൂടിക്കാഴ്ച്ചകളും അടുത്ത ആഴ്ച മുതൽ റദ്ദാക്കും
പ്രസിഡന്റ് ട്രംപിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം എച്ച് -1 ബി വിസ പോലുള്ള കുടിയേറ്റേതര വിസകൾ 30 ദിവസത്തിനുശേഷം അവലോകനം ചെയ്യുമെന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. ആഗോള കോവിഡ് -19 പ്രതിസന്ധിക്കിടയിലും കൃത്യസമയത്ത് തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്‌ടപ്പെടുമോ എന്നാണ് പലരുടെയും ആശങ്ക. Change.org എന്ന വെബ്സൈറ്റിൽ "ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുക" എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഒരു ഓൺലൈൻ അപേക്ഷയിൽ ഏപ്രിൽ 24 വരെ 5400 പേരാണ് ഒപ്പിട്ടിരിക്കുന്നത്.
അമേരിക്കയിലേക്കുള്ള കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള എക്‌സിക്യൂട്ടിവ് ഉത്തരവിന്റെ ഭാഗമായി അടുത്ത 60 ദിവസത്തേക്ക് പുതിയ ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കുന്നത് നിര്‍ത്തി വയ്ക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. എന്നിരുന്നാലും, ഈ നീക്കം താല്‍ക്കാലിക അടിസ്ഥാനത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ ബാധിക്കുന്നില്ലെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാൽ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ കാത്തിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് ഇത് തിരിച്ചടിയാകും. കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് നിലവില്‍ നിയമപരമായി ഒരു ദശലക്ഷം വിദേശ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് കാത്തിരിക്കുന്നവരാണ്. യുഎസ് സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലായതിനാല്‍, വരും ആഴ്ചകളില്‍ ദശലക്ഷക്കണക്കിന് ആളുകളെ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രൊഫഷണലുകള്‍ക്കും തിരിച്ചടി; യുകെയില്‍ വിസ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കും