ആൽഫബെറ്റ് ഇൻകോർപ്പറേഷന്റെ ദൈനംദിന മാനേജുമെന്റിൽ നിന്ന് പിന്മാറുന്നതായി ചൊവ്വാഴ്ച ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും പ്രഖ്യാപിച്ചിരുന്നു. ഇതോടെ കമ്പനിയുടെ ഓഹരികൾ ന്യൂയോർക്കിൽ 1.9 ശതമാനം ഉയർന്നതിനാൽ വിരമിക്കുന്ന സ്ഥാപകർക്ക് നിക്ഷേപകരിൽ നിന്ന് ലഭിച്ചിരിക്കുന്നത് 2.3 ബില്യൺ ഡോളർ റിട്ടയർമെന്റ് സമ്മാനമാണ്.
ഇന്റർനെറ്റ് ഭീമനായ ഗൂഗിളിന്റെ 6 ശതമാനം വീതം ഓഹരികൾ ഇവർക്ക് സ്വന്തമാണ്. കൂടാതെ പ്രത്യേക വോട്ടിംഗ് ഷെയറുകളുടെ നിയന്ത്രണവുമുണ്ട്. പേജിന് പകരക്കാരനായി സുന്ദർ പിച്ചൈ ആയിരിക്കും ഇനി ആൽഫബെറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. ഈ വാർത്ത പുറത്തു വന്നതോടെയാണ് ഓഹരികൾ കുത്തനെ ഉയർന്നത്. ഇതോടെ യുഎസിലെ ഏറ്റവും മൂല്യവത്തായ മൂന്ന് സാങ്കേതിക സ്ഥാപനങ്ങളുടെ തലപ്പത്ത് ഇപ്പോൾ സ്ഥാപകരില്ല.
സുന്ദർ പിച്ചൈ ആൽഫബെറ്റ് സിഇഒ, സ്ഥാപകർക്ക് 2ബില്യൺ ഡോളർ റിട്ടയർമെന്റ് സമ്മാനം
നിലവിൽ ആപ്പിൾ ഇൻകോർപ്പറേഷനെ നയിക്കുന്ന ടിം കുക്കിനെപ്പോലെയും മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ തലപ്പത്തെ സത്യ നട്ടെല്ലയെപ്പോലെയും 15 വർഷത്തിലേറെയായി ഗൂഗിളിൽ പ്രവർത്തിക്കുന്ന സുന്ദർ പിച്ചൈ തർക്കമില്ലാത്ത നേതാവാണ്. 1998 ൽ ബ്രിനും പേജും ചേർന്ന് കാലിഫോർണിയയിൽ ആരംഭിച്ച കമ്പനിയ്ക്ക് 2018 ൽ 137 ബില്യൺ ഡോളർ വരുമാനം നേടാനായി. ഇന്ന് കമ്പനിയുടെ വിപണി മൂല്യം 893 ബില്യൺ ഡോളറാണ്.
മറ്റൊരു അമേരിക്കൻ കമ്പനിയായ ഒറാക്കിൾ കോർപ്പറേഷന്റെ സ്ഥാപകൻ ലാറി എലിസൺ ആണെങ്കിലും സഫ്ര കാറ്റ്സ് ആണ് കമ്പനിയുടെ നേതൃത്വം വഹിക്കുന്നത്. എന്നിരുന്നാലും എലിസൺ ഇപ്പോഴും കമ്പനിയുടെ ചെയർമാനാണ്. എന്നാൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗും തന്നെയാണ് തങ്ങളുടെ കമ്പനികളുടെ ചുക്കാൻ പിടിക്കുന്നത്.