രാജ്യത്തെ ഏറ്റവും വലിയ സംയോജിത കോര്‍പ്പറേറ്റ് കമ്പനിയാണ് ടാറ്റ ഗ്രൂപ്പ്. ഇന്ത്യയിലെ വ്യാവസായിക ചരിത്രത്തില്‍ അദ്വിതീയ സ്ഥാനമുള്ള സംരംഭകര്‍ കൂടിയാണ് ടാറ്റ ഗ്രൂപ്പ്. കച്ചവടത്തിലെ നൈതികതയില്‍ പ്രശസ്തര്‍. രാജ്യത്തെ ജനങ്ങള്‍ ഏറ്റവുമധികം വിശ്വസിക്കുന്ന ബിസിനസ് സംരംഭകര്‍. ഇത്തരത്തില്‍ പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പിന്റെ അഭിമാനക്കമ്പനികളിലൊന്നാണ് ടാറ്റ മോട്ടോര്‍സ്.
കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ച വാഹന വ്യവസായ മേഖലയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടാറ്റ മോട്ടോര്‍സ്, അടുത്ത സാമ്പത്തിക വര്‍ഷത്തോടെ കമ്പനിയെ കടബാധ്യതകളില്‍ നിന്നും പൂര്‍ണമായും മോചിപ്പിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള നിലപാടാണ്. ഓഹരിയുടമകളുടെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തിലും ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഏറ്റവും പുതിയ പാദഫലം പ്രസിദ്ധീകരിച്ച വേളയിലും കമ്പനി നേതൃത്വവും നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തു വന്നതിനു പിന്നാലെ ടാറ്റ മോട്ടോര്‍സിന്റെ കട ബാധ്യതകള്‍ 2023-24 സാമ്പത്തിക വര്‍ഷത്തോടെ തീര്‍ക്കുമെന്ന അവകാശവാദത്തില്‍ സംശയം ഉന്നയിച്ച് ചില വിപണി വിദഗ്ധര്‍ രംഗത്തെത്തി. ഉയരുന്ന കടങ്ങളും അസ്ഥിരമായ വരുമാനവും ചൂണ്ടിക്കാട്ടിയാണ് സംശയം ഉന്നയിച്ചത്. വിപണി പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക ഫലമാണ് കമ്പനി പുറത്തുവിട്ടത്. കമ്പനിയുടെ ഏറ്റവും വലിയ ഉപവിഭാഗമായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) മോശം പ്രകടനം കാഴ്ചവെയ്ക്കുന്നതും ആശങ്ക ഉയര്‍ത്തുന്നു.
കട ബാധ്യത
ജൂണ്‍ പാദഫലത്തില്‍ സൂചിപ്പിച്ച പ്രകാരം ടാറ്റ മോട്ടോര്‍സിന്റെ കടബാധ്യത 60,700 കോടിയിലേക്ക് ഉയര്‍ന്നു. 2022 മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ ബാധ്യത 48,700 കോടിയായിരുന്നു. അതായത് പദാനുപാദത്തില്‍ 25 ശതമാനം വര്‍ധനയാണ് കടബാധ്യതയില്‍ നേരിട്ടിരിക്കുന്നത്. പ്രവര്‍ത്തന മൂലധനത്തിലെ ആവശ്യകത ഉയര്‍ന്നതാണ് കടം വര്‍ധിച്ചതെന്നാണ് ടാറ്റ മോട്ടോര്‍സിന്റെ വിശദീകരണം. 2021 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം കമ്പനിയുടെ കടബാധ്യത 40,900 കോടിയായിരുന്നു.
ജെഎല്‍ആര്‍
2008-ലാണ് ഫോര്‍ഡിന്റെ പക്കല്‍ നിന്നും ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഏകദേശം 230 കോടി ഡോളര്‍ മുടക്കിയായിരുന്നു ഏറ്റെടുക്കല്‍. എന്നാല്‍ ജെഎല്‍ആറിനെ ഏറ്റെടുത്തതിന് ശേഷം ടാറ്റ ഗ്രൂപ്പിന് പലവിധ പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. കോവിഡ് ലോക്ക്ഡൗണും ബിസിനസ് വളര്‍ച്ച നേടാന്‍ സാധിക്കാത്തതും ചിപ് ദൗര്‍ലഭ്യവും വൈദ്യുത വാഹനങ്ങളുടെ വെല്ലുവിളിയുമൊക്കെ അതില്‍ ചിലതു മാത്രം. നിലവില്‍ ടാറ്റ മോട്ടോര്‍സിന്റെ വരുമാനത്തിന്റെ മൂന്നില്‍ രണ്ടും സംഭാവന ചെയ്യുന്നത് ജെഎല്‍ആര്‍ ആണ്.
ജൂണ്‍ പാദത്തില്‍ ടാറ്റ മോട്ടോര്‍സിന്റെ ഇന്ത്യയിലെ ബിസിനസ് മെച്ചപ്പെട്ടു എങ്കിലും ജെഎല്‍ആര്‍ വിഭാഗത്തിന്റെ പ്രകടനം നിരാശപ്പെടുത്തിയതോടെ കമ്പനിയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തന ഫലവും നിറം മങ്ങിപ്പോയി. ജൂണ്‍ പാദത്തില്‍ നികുതിക്ക് മുന്നെയുള്ള കമ്പനിയുടെ അറ്റനഷ്ടം 3,468.05 കോടിയാണ്. മുന്‍ വര്‍ഷം 2,578.64 കോടിയായിരുന്നു നഷ്ടം. ഇതില്‍ ജെഎല്‍ആര്‍ സംഭാവന ചെയ്ത നഷ്ടം 5,055 കോടിയാണ്.
അതായത് ജെഎല്‍ആറിനെ ഒഴിവാക്കിയാല്‍ കമ്പനി ലാഭത്തിലായിരുന്നുവെന്ന് സാരം. അതേസമയം ജെഎല്‍ആറിനെ ഏറ്റെടുത്തിട്ടുള്ള 14 വര്‍ഷങ്ങളില്‍ 9 തവണ മാത്രമാണ് ലാഭം നേടിയത്.
പ്രമുഖ വിപണി വിദഗ്ധര്‍ ടാറ്റ മോട്ടോര്‍സിന്റെ കടബാധ്യത അടുത്ത വര്‍ഷത്തോടെ പൂര്‍ണമായും തീര്‍ക്കുമെന്ന പ്രഖ്യാപനത്തോട് പ്രതികരിച്ചതാണ് താഴെ ചേര്‍ക്കുന്നത്.
എസ്ബിഐ മ്യൂച്ചല്‍ ഫണ്ട് & ജെഎം ഫിനാന്‍ഷ്യല്‍ എഎംസി എന്നിവയുടെ മേധാവിയായിരുന്ന സന്ദീപ് സഭര്‍വാള്‍- കടം എങ്ങനെ തിരിച്ചടയ്ക്കുമെന്ന കൃത്യമായ പദ്ധതികള്‍ സൂചിപ്പിക്കാതെ ബാധ്യത തീര്‍ക്കുമെന്ന് ആവര്‍ത്തിച്ചു പറയുന്നതിനെ കണക്കിലെടുക്കാന്‍ ബുദ്ധിമുട്ടാണ്. ജെഎല്‍ആറിന്റെ പ്രകടനം അടുത്തിടെ മെച്ചപ്പെടും എന്നതിന്റെ സൂചനകളുമില്ല.
എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്-: വിശേഷിപ്പിക്കുന്നത് അതി മോഹമെന്നാണ്. മൂന്ന് കാരണങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. (1) ജെഎല്‍ആറിന്റെ ആഗോള തലത്തിലെ എതിരാളികള്‍ വൈദ്യുത വാഹനത്തിലേക്ക് ചുവടു മാറ്റിയതോടെ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ ബുദ്ധിമുട്ടാകും. (2) ആഗോള എതിരാളികളുടെ വൈദ്യുത വാഹനങ്ങളിലേക്കുള്ള കൂടുമാറ്റം പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനേയും ബാധിക്കാം. (3) എതിരാളികള്‍ പുതിയ സാങ്കേതിക വിദ്യകള്‍ക്കായി കൂടുതല്‍ നിക്ഷേപം മുടക്കുന്നത് ജെഎല്ആറിനേയും കൂടുതല്‍ മുടക്കിന് പ്രേരിപ്പിക്കാം.
സ്വതന്ത്ര നിരീക്ഷകന് അംബരീഷ് ബലിഗ- പൂര്‍ണമായും കടബാധ്യത തീര്‍ക്കുമെന്ന ടാറ്റ മോട്ടോര്‍സിന്റെ (BSE: 500570, NSE : TATAMOTORS) പ്രഖ്യാപനം നിറവേറ്റാന്‍ കഠിനാധ്വാനം വേണ്ടിവരും. പ്രത്യേകിച്ചും വരുമാനം അസ്ഥിരമായി തുടരുന്നതിനാല്‍. അല്ലാത്തപക്ഷം 2026 സാമ്പത്തിക വര്‍ഷത്തിലേക്ക് ലക്ഷ്യം പുനര്‍നിശ്ചയിക്കുക.
ഇക്വിണോമിക്സിന്റെ ജി ചൊക്കലിംഗം- യൂറോപ്യന്‍ വിഭാഗം ലാഭത്തിലേക്ക് എത്താതെ ടാറ്റ മോട്ടോര്‍സിന്റെ ലക്ഷ്യം പൂവണിയില്ല.
ടാറ്റ മോട്ടോര്‍സ്
ലോകത്തെ രണ്ടാമത്തെ വലിയ ബസ് നിര്‍മ്മാതാക്കളും നാലാമത്തെ വലിയ ട്രക്ക് നിര്‍മ്മാണ കമ്പനിയും പതിനെട്ടാമത്തെ വലിയ യാത്രാവാഹന നിര്‍മ്മാതാവുമാണ് ടാറ്റാ മോട്ടോര്‍സ്. ഇന്ത്യയില്‍ അഞ്ചിടത്തും ദഷിണ കൊറിയ, ബ്രിട്ടണ്, അര്‍ജന്റീന എന്നീ രാജ്യങ്ങളിലും ടാറ്റ മോട്ടോര്‍സിന് നിര്‍മ്മാണ ശാലകള്‍ സ്വന്തമായുണ്ട്. അടുത്തിടെ ആഗോള നിക്ഷേപ സ്ഥാപനമായ ടിപിജി, കമ്പനിയുടെ വൈദ്യുത വാഹന നിര്‍മാണ ഉപകമ്പനിയില്‍ വമ്പന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
അതേസമയം ബുധനാഴ്ച 465 രൂപ നിലവാരത്തിലാണ് ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications