എച്ച് 1ബി, എൽ 1ബി വിസകളുടെ അപേക്ഷ ഫീസ് വർധിപ്പിച്ച് ട്രംപ് ഭരണകൂടം. ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ ആവശ്യങ്ങള്‍ക്ക് യുഎസ്സില്‍ എത്തുന്നവര്‍ക്ക് അനുവദിക്കുന്ന എച്ച് 1ബി വിസയുടെ അപേക്ഷാ ഫീസ് 21 ശതമാനവും എൽ 1ബി വിസയുടെ അപേക്ഷാ ഫീസ് 75 ശതമാനവുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ എച്ച് 1ബി വിസയ്‌ക്കുള്ള അപേക്ഷ തുക നിലവിലുള്ള 460 ഡോളറിൽ നിന്ന് 555 ഡോളറായി ഉയരും. ഇന്‍ട്രാ കമ്പനി ട്രാൻസ്ഫറിന് ഉപയോഗിക്കുന്ന എല്‍ 1 വിസകൾക്കുള്ള അടിസ്ഥാന ഫയലിംഗ് ഫീസ് 805 ഡോളറായും ഉയരും. ഒക്‌ടോബർ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
സാധാരണയായി സ്‌പോൺസർ ചെയ്യുന്ന തൊഴിലുടമയാണ് വിസയ്‌ക്കുള്ള അപേക്ഷാ ഫീസ് വഹിക്കുന്നത്, അതിനാൽ തന്നെ ഈ വർധനവ് വിദേശ ജോലിക്കാരെ നിയമിക്കുന്നതും ഡെപ്യൂട്ടേഷനും കൂടുതൽ ചെലവേറിയതാക്കും. 50-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ, അതിൽ 50 ശതമാനത്തിൽ കൂടുതൽ എച്ച് -1 ബി അല്ലെങ്കിൽ എൽ -1 സ്റ്റാറ്റസിലുള്ളവരാണെങ്കിൽ, ഓരോ പുതിയ എച്ച് -1 ബി വിസയ്‌ക്ക് നിലവിൽ 4000 ഡോളറും എൽ -1 ബി വിസയ്‌ക്ക് 4,500 ഡോളറും അധിക ഫീസ് നൽകണം. മാത്രമല്ല വിസ പുതുക്കലിനായും ഫീസ് നൽകേണ്ടതുണ്ട്. ഇതിൽ നിന്നെല്ലാമായി പ്രതിവർഷം സർക്കാരിന് 200 മില്യൺ ഡോളർ വരുമാനം ലഭിക്കുന്നുണ്ട്. എച്ച് 1ബി വിസ ഏറ്റവും കൂടുതലായും പ്രയോജനപ്പെടുത്തുന്നത് ഇന്ത്യന്‍ ഐടി കമ്പനികളാണ്.
അമേരിക്കക്കാരുടെ തൊഴില്‍ അവസരങ്ങള്‍ കുറയുന്നുവെന്ന് ആരോപിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റ് ആയതിന് ശേഷം മാനദണ്ഡങ്ങള്‍ കടുപ്പിച്ചിരുന്നു. വൈദഗ്ധ്യം ആവശ്യമുളള പ്രവര്‍ത്തനങ്ങളില്‍ വിദേശ ജീവനക്കാരെ നിയോഗിക്കാന്‍ അമേരിക്കയില്‍ പ്രവര്‍ത്തനമുളള കമ്പനികള്‍ക്ക് അനുവദിച്ചിട്ടുളള താല്‍ക്കാലിക വിസയാണ് എച്ച് 1ബി. കുടിയേറ്റം നിയന്തിക്കുന്നതിനും തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും സഹായിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഈ അടുത്ത് എച്ച് 1ബി, എല്‍ 1, മറ്റ് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവയില്‍ ഈ വർഷം അവസാനം വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് സർക്കാൻ തീരുമാനിച്ചിരുന്നു. വിസ നിരോധത്തോടൊപ്പം അപേക്ഷാ ഫീസും വർധിപ്പിച്ച യുഎസ്സിന്‍റെ തീരുമാനം പുറത്ത് വന്നതോടെ ഇന്ത്യന്‍ കമ്പനികള്‍ക്കും പ്രഫഷണലുകള്‍ക്കും നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്.