കേന്ദ്രബജറ്റ് 2021 സാമ്പത്തികരംഗത്തിന്റെ പുനരുജ്ജീവനത്തിനും വളർച്ചയ്ക്കും വഴിയൊരുക്കുമെന്നു കേന്ദ്ര മന്ത്രി ശ്രീ ആർ കെ സിംഗ് . ജന സൗഹൃദമായ 2021ലെ കേന്ദ്രബജറ്റിൽ രാജ്യത്തെ എല്ലാ മേഖലകളുടെയും പ്രത്യേകിച്ച് ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനുള്ള വിശദമായ മാർഗരേഖകൾ ഇടം പിടിച്ചിട്ടുണ്ട് എന്നും ഊർജ്ജ- പുനരുപയോഗ ഊർജ്ജ & നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയങ്ങളുടെ ചുമതലയുള്ള ശ്രീ ആർ കെ സിംഗ് അഭിപ്രായപ്പെട്ടു. എറണാകുളം കൊച്ചിയിലെ ഗവൺമെന്റ് അതിഥി മന്ദിരത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ്-19 മഹാമാരി
ജീവനുകൾക്കും ജീവനോപാധികൾക്കും മേൽ കനത്ത പ്രഹരമാണ് കോവിഡ്-19 മഹാമാരി സൃഷ്ടിച്ചത്. പക്ഷേ ശുഭകരമായ വസ്തുത എന്തെന്നാൽ മഹാമാരി ആകുന്ന കൊടുങ്കാറ്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന ശക്തമായ ഭരണകൂടത്തിന്റെ ദീർഘവീക്ഷണത്തോട് കൂടിയ നടപടികളിലൂടെ ഫലപ്രദമായി നേരിടാൻ സാധിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2020 ഒക്ടോബറിൽ മുൻ വർഷത്തേക്കാൾ 13 ശതമാനമാണ് (1.86ലക്ഷം GW) രാജ്യത്തെ ഊർജ്ജ ഉപഭോഗം വർധിച്ചത്. ഈ വർഷം ജനുവരിയിൽ ആകട്ടെ അത് 1.89 ലക്ഷം GW എന്ന എക്കാലത്തേയു ഉയർന്ന ഉപഭോഗത്തിൽ എത്തുകയും ചെയ്തു. നമ്മുടെ സാമ്പത്തിക രംഗം വളർച്ചയുടെ പാതയിൽ മുന്നേറുകയാണ് എന്നതിന്റെ സൂചനയാണ് ഇത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി
പുതിയ കേന്ദ്ര ബജറ്റ്
മറ്റൊരു പ്രധാനമായ വസ്തുത സൗഭാഗ്യ പോലുള്ള പദ്ധതികളിലൂടെ കഴിഞ്ഞ 20 മാസത്തിനിടെ 28 ദശലക്ഷം പുതിയ ഗുണഭോക്താക്കളെയാണ് ഊർജ മന്ത്രാലയം സൃഷ്ടിച്ചത്. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇതാദ്യമായി രാജ്യത്തെ എല്ലാ ഗ്രാമങ്ങളും എല്ലാ വീടുകളും ഊർജ്ജ ശൃംഖലയ്ക്ക് കീഴിൽ കൊണ്ടുവരാനും സാധിച്ചു. നിലവിൽ ഈ 28 ദശലക്ഷം ഉപഭോക്താക്കൾ സാമ്പത്തികരംഗത്തെ വിവിധതരത്തിൽ ശക്തിപ്പെടുത്തുന്ന നടപടികളിൽ വ്യാപൃതരാണ് എന്നും അദ്ദേഹം പറഞ്ഞു. മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വത്തിന് ഇടയിലും റിസർവ് ബാങ്കും അന്താരാഷ്ട്ര നാണയനിധിയും രാജ്യം മികച്ച വളർച്ച സ്വന്തമാക്കും എന്ന ശുഭകരമായ പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്. പുതിയ കേന്ദ്ര ബജറ്റ് ആകട്ടെ ഈ വളർച്ച സാധ്യതകളെ പരിപോഷിപ്പിക്കാൻ ഉള്ള നടപടിക്രമങ്ങളിൽ പ്രധാന പങ്കാളിയായി മാറുകയും ചെയ്യും, ശ്രീ സിംഗ് പറഞ്ഞു.
കേരളത്തിന്
ദേശീയപാത വികസനം,കൊച്ചി മെട്രോ ദീർഘിപ്പിക്കൽ, കൊച്ചി തുറമുഖ വികസനം തുടങ്ങി അടിസ്ഥാനസൗകര്യ വികസന മേഖലയിൽ കേരളത്തിന് മികച്ച പ്രാധാന്യം ആണ് പുതിയ ബജറ്റിൽ നൽകിയിട്ടുള്ളതെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഒപ്പം തന്നെ റെയിൽവേ മേഖലയിൽ യുപിഎ ഭരണകൂടം നൽകിയതിന്റെ ഇരട്ടിയാണ് കേരളത്തിനായി കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുള്ളത് എന്ന് ശ്രീ സിംഗ് ഓർമിപ്പിച്ചു. ഈ വർഷം 4800 കോടി രൂപ നിക്ഷേപിക്കാൻ ആണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ഒൻപത് പുതിയ പദ്ധതികൾ നടപ്പാക്കും. ഇതിൽ രണ്ട് പുതിയ റെയിൽവേ ലൈനുകളും ഏഴ് പാതകളുടെ ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണ- ബ്രോഡ്ഗേജ് ആക്കൽ പ്രവർത്തനങ്ങളും ഉൾപ്പെടുന്നു
ഊർജ്ജ കയറ്റുമതി
എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന സമയത്ത് രാജ്യം ഊർജ്ജ കമ്മി നേരിട്ടിരുന്നതായി ഓർമിപ്പിച്ച കേന്ദ്രമന്ത്രി നിലവിൽ ഭാരതം വിവിധ രാജ്യങ്ങളിലേക്ക് ഊർജ്ജ കയറ്റുമതി നടത്തുന്ന കാര്യം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഊർജ്ജ വിതരണശൃംഖല ശാക്തീകരിക്കുന്ന നിരവധി നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. കൂടുതൽ സബ്സ്റ്റേഷനുകൾ സജ്ജമാക്കി യും നിലവിലുള്ളവ ആധുനികീകരിച്ചും ഇതിനായി നടപടികൾ സ്വീകരിക്കും. പുനരുപയോഗ ഊർജ്ജ മേഖലയിലെ ഭാരതത്തിന്റെ വളർച്ച നിരക്ക് ലോകത്തിലെതന്നെ ഏറ്റവും ഉയർന്ന ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിക്ഷേപകങ്ങൾക്കുള്ള ഏറ്റവും ആകർഷകമായ ലക്ഷ്യസ്ഥാനം ആയി മാറാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 64 ബില്യൺ അമേരിക്കൻ ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്ത് എത്തിയത്
ഊർജ ഉത്പാദനം
2030ഓടെ ഇന്ത്യയിലെ 60 ശതമാനം ഊർജ്ജ ഉത്പാദനവും ഫോസിൽ ഇതര ഇന്ധന രൂപങ്ങളിൽ നിന്ന് ആയിരിക്കുമെന്നും കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്തെ ഊർജ്ജ വിതരണം വിവിധ നടപടികളിലൂടെ ശാക്തീകരിക്കും എന്ന് ഉറപ്പു നൽകിയ ശ്രീ സിംഗ്, രാജ്യത്തെ ഊർജ്ജ വിതരണ കമ്പനികളിൽ ചിലത് വളരെ മോശം അവസ്ഥയിലാണെന്നും ചില സംസ്ഥാനങ്ങളിൽ ഇവ കുത്തകയായി മാറിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇത്തരം ഒരു കുത്തക സംവിധാനം രാജ്യത്ത് അനുവദിക്കാനാകില്ലെന്നും അതുകൊണ്ടുതന്നെ ഊർജ ഉത്പാദന മേഖലയിലേതു പോലെ ഊർജ്ജ വിതരണ ശൃംഖലയിലും ഡി ലൈസെൻസിങ്ങിലൂടെ കൂടുതൽ ഇളവുകൾ കൊണ്ടുവരാൻ ഭരണകൂടം പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കി
ഒന്നാം ലോകത്തിലേക്ക്
നിലവിലെ ഊർജ്ജ വിതരണ കമ്പനികൾ സാധാരണ പോലെ തന്നെ പ്രവർത്തിക്കുമെന്നും എന്നാൽ മുൻപിൽ നിന്ന് വ്യത്യസ്തമായി അവ മത്സരങ്ങൾ നേരിടേണ്ടിവരുമെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. മികച്ച സേവനം, കുറഞ്ഞ നിരക്ക്, വളർച്ച എന്നിവ അടിസ്ഥാനമാക്കിയുള്ള ഈ മൽസരം ജനങ്ങൾക്ക് കൂടുതൽ സാധ്യതകൾ തുറന്നു കൊടുക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ജനങ്ങൾക്ക് പ്രഥമ പരിഗണന ലഭിക്കുന്ന ഒരു ഊർജ്ജ വിതരണ ക്രമത്തിലേക്ക്, മൂന്നാം ലോകത്തിൽ നിന്നും ഒന്നാം ലോകത്തിലേക്കുള്ള ഒരു മാറ്റത്തിലേക്ക് വഴിതുറക്കുന്ന പ്രധാന പരിഷ്കാരങ്ങളിൽ ഒന്നായി ഇത് മാറുമെന്നും ശ്രീ സിംഗ് അഭിപ്രായപ്പെട്ടു
വൈദ്യുത വിതരണ കമ്പനികൾ
കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ സംസ്ഥാന ഭരണകൂടങ്ങൾക്ക് കീഴിലുള്ള വൈദ്യുത വിതരണ കമ്പനികളെ ശാക്തീകരിക്കുന്നതിനായി ഇപ്പോൾ തന്നെ വലിയ തുക നിക്ഷേപിച്ചിട്ടുള്ളതായി കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇതിനുപുറമേ വിതരണ - പ്രസരണ ശൃംഖലകളെ ആധുനികീകരിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾക്കായി കൂടുതൽ പണം സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്നതിനായി മൂന്നു ലക്ഷത്തി ആറായിരം (3 .06) കോടി രൂപയുടെ ഒരു പദ്ധതി പ്രത്യേക നിബന്ധനകളോടെ നടപ്പാക്കുമെന്നും ഊർജമന്ത്രി ചൂണ്ടിക്കാട്ടി.ഇത് പ്രകാരം വൈദ്യുത വിതരണ കമ്പനികൾ നഷ്ടം വരുത്തി വയ്ക്കുന്നത് തുടർന്നാൽ, ഈ നഷ്ടം ഒഴിവാക്കുന്നതിനു കൃത്യമായ പദ്ധതി ഇല്ലാത്ത പക്ഷം അവയ്ക്ക് പ്രതികൂല നടപടികൾ നേരിടേണ്ടി വരുമെന്നും ശ്രീ സിംഗ് അറിയിച്ചു .