ഇന്ത്യൻ സ്വാതന്ത്ര്യത്തിന് നൂറു തികയുമ്പോൾ, 2047 ൽ ഇന്ത്യയെ വികസിത രാജ്യമാക്കാൻ പ്രതിജ്ഞ ചെയ്യുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 76-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ അടുത്ത 25 വർഷത്തേക്കായി അഞ്ചു പ്രതിജ്ഞകൾ (പഞ്ച പ്രാൺ) പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്നതാണ് ഇതിൽ ആദ്യത്തേത്.
അടിമത്വത്തിൽനിന്ന് മോചിതരാവുക, നമ്മുടെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുക, ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രവർത്തിക്കുക, ഉത്തരവാദിത്ത ബോധമുള്ള പൗരന്മാരായി കടമകൾ നിർവഹിക്കുക എന്നിവയാണ് മറ്റു പ്രതിജ്ഞകൾ. 2047 ഓടെ രാജ്യത്തെ വികസിത രാജ്യമാക്കുകയും രാജ്യത്തേക്കുള്ള ഇറക്കുമതി കുറച്ച് ആഭ്യന്തര ഉത്പാദനത്തിന് ശക്തിപകരുമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഈ സാഹചര്യത്തിൽ ഇന്ത്യ വികസ്വര രാജ്യമായി തുടരാനുള്ള കാരണങ്ങളും വികസിത രാജ്യമാകാൻ മുന്നിലുള്ള വെല്ലുവിളികളും പരിശോധിക്കാം.
ഭാവി സാധ്യതകൾ
രാജ്യത്തെ വിഭവങ്ങള്‍ എല്ലാവരിലേക്കും എത്താത്താണ് രാജ്യം നേരിടുന്നൊരു പ്രശ്നമെന്നാണ് ഇടി നൗ കൺസൾട്ടിംഗ് എഡിറ്ററായ മൈഥിലി ഭൂസ്നൂര്‍മത്തിന്റെ അഭിപ്രായം. അടുത്ത വര്‍ഷങ്ങളില്‍ ലോകസഭാ സീറ്റ് വിഭജനം രാജ്യത്ത് നടക്കാൻ ഇടയുണ്ട്. 1971 ലെ സെന്‍സസ് അടിസ്ഥാനമാക്കി കൊണ്ടുവന്ന 543 സീറ്റുകളാണ് ഇപ്പോഴും ലോകസഭയിലെ അംഗസംഖ്യ. ലോകസഭാ സീറ്റ് വിഭജനം നടന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതൽ സീറ്റ് ലഭിക്കുകയും രാഷ്ട്രീയ അധികാരം കൂടുതലായി വന്നു ചേരുകയും ചെയ്യും.
എന്നാൽ രാജ്യത്തിന്റെ സാമ്പത്തികാധികാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് നിലനില്‍ക്കുന്നത്. രാഷ്ട്രീയവും സാമ്പത്തികവും തമ്മിൽ ഉണ്ടായേക്കാവുന്ന ഈ അസുന്തലിതാവസ്ഥ രാജ്യത്തിന്റെ വളർച്ചയ്ക്ക് വെല്ലുവിളിയാണ്. ഇത് എങ്ങനെ പരിഹരിക്കുമെന്നതാണ് ഇനി മുന്നിലുള്ള ചോദ്യം. ഇതിനെ മറികടക്കാനാൽ ഇന്ത്യയ്ക്ക് മുന്നിലുള്ള അതിര് ആകാശം മാത്രമാണെന്ന് മെെഥിലി ചൂണ്ടിക്കാട്ടുന്നു.
Also Read: പേരാൽ ചുവട്ടില്‍ നിന്നും വിരല്‍ത്തുമ്പിലേക്ക്; രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രം
ഇന്ത്യ എവിടെ നില്‍ക്കുന്നു
വികസിക്കാൻ കുതിക്കുന്ന ഇന്ത്യ ഇന്ന് എവിടെ എന്നത് പ്രസക്തമായ ചോദ്യമാണ്. സ്വാതന്ത്ര്യ സമയത്ത് മൂന്നാം ലോക രാജ്യമായാണ് ഇന്ത്യയെ പരിഗണിച്ചിരുന്നത്. 1947 ല്‍ 2.7 ലക്ഷം കോടിയായിരുന്ന ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 7പതിറ്റാണ്ടുകള്‍ക്കിപ്പുറം 150 ലക്ഷം കോടിയിലേക്ക് വളര്‍ന്നു. ഇന്ന് 2.7 ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ ജിഡിപിയുമായി ലോകത്തെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയിലേത്.
നിലവില്‍ വികസ്വര രാജ്യമായാണ് ഇന്ത്യയെ തരംതരിച്ചിരിക്കുന്നത്. 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 7 ശതമാനം വളര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതീക്ഷിക്കുന്നത്. ലോകബാങ്ക് ഇന്ത്യയെ താഴന്ന ഇടത്തരം വരുമാനമുള്ള സമ്പദ് വ്യവസ്ഥയായാണ് കണക്കാക്കിയിട്ടുള്ളത്. ദേശീയ പ്രതിശീര്‍ഷ വരുമാനം 1,086 ഡോളറിനും 4,255 ഡോളരിനും ഇടയിലുള്ള രാജ്യങ്ങളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയിൽ പ്രതിശീര്‍ഷ വരുമാനം 13,205 ഡോളറിന് മുകളിലാണ്. ഉയർന്ന ജനസംഖ്യമുള്ള രാജ്യമായതിനാൽ ഉയർന്ന പ്രതിശീർഷ വരുമാനത്തിലേക്കെത്തുക എന്നത് ഇന്ത്യയ്ക്കൊരു വെല്ലുവിളിയാണ്.
സാമ്പത്തിക വളർച്ച
ഉയര്‍ന്ന തലത്തിലുള്ള സാമ്പത്തിക വളര്‍ച്ച, ഉയര്‍ന്ന ജീവിത നിലവാരം, ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം, സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മാനവ വികസന സൂചികകളിലെ ഉന്നത പ്രകടനം എന്നിവയാണ് വികസിത രാജ്യങ്ങളുടെ പൊതുവിലെ പ്രത്യേകതകൾ. സമ്പദ് വ്യവസ്ഥയുടെ സ്വഭാവം അളയ്ക്കുന്നതിനുള്ള അളവു കോലാണ് പ്രതിശീര്‍ഷ വരുമാനം.
ആളോഹരി ജിഡിപി കൂടുതലുള്ള രാജ്യങ്ങള്‍ ഒരു വികസിത രാഷ്ട്രത്തിന്റെ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നു. ലോക ബാങ്കി്ന്റെ 2021 ലെ കണക്ക് പ്രകാരം ഇന്ത്യയുടെ ആളോഹരി ജിഡിപി 2274.4 ഡോളറാണ്. വികസിത രാജ്യങ്ങളായ ചൈന - 12,556 ഡോളർ, അമേരിക്ക- 69,287 ഡോളർ, യുകെ- 47,334 ഡോളർ എന്നിങ്ങനെയാണ് ആളോഹരി ജിഡിപി. .
വളരേണ്ട മേഖലകൾ
കാലങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന അസമത്വം രാജ്യത്തിന്റെ വളര്‍ച്ചയയ്ക്ക് ഭീഷണിയാണ്. 1951 ല്‍ 18.3 ശതമാനമായിരുന്ന ഇന്ത്യയുടെ സാക്ഷതരാ നിരക്ക് 2018 ൽ 74.4 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയില്‍ പുരുഷന്മാര്രുടെ സാക്ഷതര 82.4 ശതമാനവും സ്ത്രീ സാക്ഷരത 65.8 ശതമാനവുമാണ്. ഇത് രാജ്യത്തെ ലിംഗ അസമത്വത്തിന്റെ തെളിവാണ്.
രാജ്യത്ത് വിദ്യാഭ്യാസ രംഗത്ത് കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ടെങ്കിലും ഗ്രാമീണ ഇന്ത്യയില്‍ പലയിടത്തും വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നിട്ടില്ല. ഇതോടൊപ്പം 25 ശതമാനം നിരക്ഷരുള്ള രാജ്യത്ത് വിദ്യാഭ്യാസം രംഗത്ത് ഇനിയും വികസിക്കാനുണ്ട്.
1000 യൂണിവേഴ്‌സിറ്റികളും 40000 കോളേജുകളുമായി ലോകത്തിലെ തന്നെ വലിയ ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഉള്‍കൊള്ളാവുന്നതല്ല ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ രംഗം. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓര്‍ഗേെനഷന്റെ പഠന റിപ്പോര്‍ട്ട് ഇത് തെളിയിക്കുന്നു. 15 മുകളില്‍ പ്രായമുള്ള 10.6 ശതമാനം പേരാണ് രാജ്യത്ത് ബിരുദം പൂര്‍ത്തിയാക്കുന്നത്. ഗ്രാമീണ മേഖലയില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 5.7 ശതമാനം മാത്രമാണ് ബിരുദം നേടുന്നത്. സ്ത്രീകളുടെ കാര്യത്തിൽ ഇത് 8.3 ശതമാനം മാത്രമാണ്. .
രാജ്യത്തെ ശിശുമരണ നിരക്ക് 1,000 കുട്ടികളില്‍ 27 എന്ന നിലയിലാണുള്ളത്. എന്നാൽ വികസിത രാജ്യങ്ങളിലെ ശരാശരി ശിശുമരണ നിരക്ക് 6 ആണ്. ഇന്ത്യയിലെ ആയുർ ദൈർഘ്യ നിരക്കും ലോക നിലവാരത്തേക്കാള്‍ പിന്നാലാണ്. 2015-19 ല്‍ 69.7 വയസാണ് ഇന്ത്യയിലെ ആയുർ ദൈർഘ്യം.
1970-75 കാലത്ത് 49.7 വയസായിരുന്നിടത്ത് നിന്ന് 45 വര്‍ഷം കൊണ്ടാണ് രാജ്യം 20 വയസ് കൂട്ടിചേത്തത്. ഇതില്‍ വലിയ വ്യതിയാനം ഗ്രാമങ്ങളിലും നഗരങ്ങളിലും കാണാം. 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വികസിത രാജ്യമാകാന്‍ ജനങ്ങള്‍ക്ക് താങ്ങാവുന്ന ആരോഗ്യ സംവിധാനവും രാജ്യത്ത് ആവശ്യമാണ്.