ഇന്ത്യ സൂപ്പര്‍ പവറാകുമോ? മുകേഷ് അംബാനിയുടെ കലക്കന്‍ മറുപടി ഇങ്ങനെ...

ഓരോ രാഷ്ട്രങ്ങള്‍ക്കും അവരുടേതായ സ്വപ്നങ്ങളും പ്രതീക്ഷയുമൊക്കെ കൂടെയുണ്ടായിരിക്കും. നല്ല നാളെയിലേക്കുള്ള ആ ജനതയുടെ പ്രയാണത്തിന്റെ പ്രേരകശക്തിയും മൂലധനവും ഇതേ അഭിലാഷവും അഭിനിവേശങ്ങളുമൊക്കെ തന്നെയാണ്. കതിരും പതിരും നിറഞ്ഞ ഭൂതകാലമുണ്ടെങ്കിലും സാധ്യതകളുടെ വര്‍ത്തമാന കാലത്തിലൂടെയാണ് ഇന്ത്യയെന്ന മഹാരാജ്യം കടന്നുപോകുന്നത്.

സ്വകാര്യ കമ്പനി

നിരവധി വെല്ലുവിളികളും പ്രതിസന്ധികളും മുന്നിലുണ്ടെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് പല പ്രമുഖരും സാമ്പത്തിക ശാസ്ത്രജ്ഞരുമൊക്കെ ഏറ്റുപറയുന്നതിന് പലകുറി സാക്ഷ്യംവഹിച്ചു കഴിഞ്ഞു. ഇതിനിടെയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മേധാവിയും വ്യവസായ പ്രമുഖനും ശതകോടീശ്വരനുമായ മുകേഷ് അംബാനിയും ഇന്ത്യ സൂപ്പര്‍ പവറാകുമെന്ന പ്രവചനം പങ്കുവെച്ച് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ പണ്ഡിറ്റ് ദീന്‍ദയാല്‍ എനര്‍ജി സര്‍വകലാശാലയുടെ പത്താമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവേയാണ് നൂറാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യം എന്തായിരിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചത്.

ഇന്ത്യ സമ്പദ്ഘടന

യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി തുടങ്ങിയവര്‍ക്ക് പിന്നില്‍ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയായി ഇപ്പോള്‍ നിലകൊള്ളുന്ന ഇന്ത്യ, 2047 ആകുമ്പോഴേക്കും 13 മടങ്ങിലധികം വളര്‍ന്ന് 40 ലക്ഷം കോടി ഡോളര്‍ വലിപ്പമുള്ള വമ്പന്‍ സാമ്പത്തിക ശക്തിയായി മാറുമെന്ന് മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. ലോകത്തെ മൂന്ന് വലിയ സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ അതോടെ മാറും.

ക്ലീന്‍ എനര്‍ജി വിപ്ലവവും ബയോ-എനര്‍ജി വികാസവും ഡിജിറ്റല്‍വത്കരണവുമായിരിക്കും ഇന്ത്യയെ അടുത്ത സൂപ്പര്‍ പവറാകാന്‍ സഹായിക്കുക. ഇതോടെ സാമ്പത്തിക പുരോഗതിയുടെ വിസ്‌ഫോടനത്തിനും അവസരങ്ങളുടെ പെരുമഴയുമായിരിക്കും രാജ്യത്തെ കാത്തിരിക്കുന്നതെന്നും മുകേഷ് അംബാനി വ്യക്തമാക്കി.

ക്ലീന്‍ എനര്‍ജി

''മലിനീകരണം സൃഷ്ടിക്കാത്ത ഊര്‍ജോത്പാദനം സാധ്യമാകുന്നതിലൂടെ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സാധിക്കും. ഡിജിറ്റല്‍ വിപ്ലവത്തിലൂടെ ഊര്‍ജം ഫലപ്രദമായി വിനിയോഗിക്കാനുമാകും. ക്ലീന്‍ എനര്‍ജി, ബയോ-എനര്‍ജി, ഡിജിറ്റല്‍വത്കരണം എന്നീ മൂന്ന് ഘടകങ്ങളിലെ വികാസമായിരിക്കും സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തുക'' അംബാനി ചൂണ്ടിക്കാട്ടി.

ഇന്റര്‍നെറ്റ് നിരക്കുകള്‍ സാധാരണക്കാര്‍ക്കും എത്തിപ്പിടിക്കാവുന്ന വിധം താഴേക്ക് കൊണ്ടുവന്നതും അതിലൂടെ രാജ്യത്തെ ഡിജിറ്റല്‍വത്കരണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കുന്നതിനും പ്രേരകശക്തിയായത് അംബാനിയുടെ കീഴില്‍ റിലയന്‍സ് ജിയോ ടെലികോം മേഖലയിലേക്ക് കടന്നെത്തിയതോടെയാണ്.

ഇന്ത്യ

അതേസമയം ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനും വ്യവസായ പ്രമുഖനുമായ ഗൗദം അദാനി പ്രകടിപ്പിച്ചതിനേക്കാള്‍ കടുത്ത ശുഭാപ്തി വിശ്വാസമാണ് മുകേഷ് അംബാനി പ്രകടിപ്പിച്ചതെന്നതും ശ്രദ്ധേയം. കഴിഞ്ഞയാഴ്ച പുറത്തുവന്ന അദാനിയുടെ പ്രസ്താവനയില്‍ 2050-ഓടെ ഇന്ത്യാ രാജ്യം 30 ലക്ഷം കോടി ഡോളര്‍ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകുമെന്നാണ് സൂചിപ്പിച്ചത്.

ഉയരുന്ന ഉപഭോഗവും സാമൂഹിക- സാമ്പത്തിക മേഖലയില്‍ അരങ്ങേറുന്ന പരിഷ്‌കാരങ്ങളുമാണ് രാജ്യത്തിന്റെ പരിവര്‍ത്തനത്തിന് ഇടയാക്കുന്നതെന്നും അദാനി പറഞ്ഞിരുന്നു. എന്തായാലും മുകേഷ് അംബാനിയുടെ വാക്കുകള്‍ ഇന്ത്യാക്കാര്‍ക്കും ശുഭപ്രതീക്ഷയേകുന്നതാണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്

തുണിമില്ലില്‍ നിന്നും 1966-ല്‍ ആരംഭിച്ച ചെറിയ സംരംഭം കാലം പിന്നിടുമ്പോള്‍ പെട്രോകെമിക്കല്‍, റീട്ടെയില്‍, മീഡിയ, ടെലികോം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ പ്രധാനപ്പെട്ട വ്യവസായ മേഖലകളില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്ന കമ്പനിയായി മുകേഷ് അംബാനിയിലൂടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വളര്‍ന്നു പന്തലിച്ചത്. ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിലെ മുന്‍നിരയില്‍ വര്‍ഷങ്ങളായി സ്ഥാനം ഉറപ്പിച്ചിട്ടുള്ള അംബാനിയുടെ കീഴില്‍ അതിവേഗമാണ് റിലയന്‍സ് വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുന്നത്.

ഭാവിസാധ്യതകള്‍ തിരിച്ചറിഞ്ഞ് ചങ്കൂറ്റത്തോടെ കാശിറക്കിയും വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ചെറുകമ്പനികളെ ഏറ്റെടുത്തും റിലയന്‍സ് സാമ്രാജ്യത്തിന്റെ അതിരുകള്‍ വികസിപ്പിക്കുന്നതില്‍ അംബാനി ശദ്ധാലുവാണ്. ഇതിന്റെ ഫലമെന്നോണം റിലയന്‍സ് കമ്പനിക്ക് കീഴില്‍ നൂറിലധികം ബ്രാന്‍ഡുകളും ഉപവിഭാഗങ്ങളുമാണ് ചിറകുവിരിച്ചിട്ടുള്ളത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X