ഭാവിയെ പറ്റി ചിന്തിക്കുന്നവർക്ക് വരുംകാല സാമ്പത്തിക ചെലവുകളെ നേരിടാൻ പറ്റിയ മാർഗം നിക്ഷേപങ്ങൾ തന്നെയാണ്. ചെറിയ ശമ്പളക്കാരാണെങ്കിൽ മാസത്തിൽ വലിയ തുക നിക്ഷേപത്തിന് മാറ്റിവെയ്ക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ വിരമിക്കൽ കാലത്തേക്ക് നല്ലൊരു തുകയുടെ സമ്പത്തുണ്ടാക്കാൻ തിരഞ്ഞെടുക്കാവുന്ന വഴിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്).
മാസത്തിൽ കീശ അറിയാതെ അടച്ചു പോകുന്ന തുക വളർന്ന് 1 കോടിയിലേറെ രൂപയിലേക്ക് എത്താം എന്നതാണ് ഇപിഎഫിന്റെ പ്രത്യേകത. മാസത്തിൽ 25,000 രൂപ ശമ്പളക്കാരനും 1 കോടി രൂപ സ്വന്തമാക്കാനുള്ള വഴിയാണ് ചുവടെ വിശദമാക്കുന്നത്.
എന്താണ് ഇപിഎഫ്
ശമ്പളക്കാരായ തൊഴിലാളികള്‍ക്ക് സ്ഥിരമായ നിക്ഷേപത്തിലൂടെ വിരമിക്കല്‍ കാല ഫണ്ട് തയ്യാറാക്കാന്‍ സഹായിക്കുന്നൊരു നിക്ഷേപമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). വര്‍ഷത്തില്‍ ഇപിഎഫിലേക്ക് നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതി കിഴിവ് ലഭിക്കും. 5 വര്‍ഷത്തിലധികം കാലം നിക്ഷേപം മുന്നോട്ട് കൊണ്ടു പോകുന്നൊരാള്‍ക്ക് തുക പിന്‍വലിക്കുമ്പോള്‍ നികുതി നല്‍കേണ്ടതില്ല.
നിലവിലുള്ള ഇപിഎഫ് നിയമ പ്രകാരം തൊഴിലാളിയും തൊഴിലുടമയും അടിസ്ഥാന ശമ്പളവും ക്ഷാമ ബത്തയും ചേര്‍ന്ന തുകയുടെ 12 ശതമാനം വീതം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് അടയ്ക്കണം. തൊഴിലുടമ 8.33 ശതമാനം എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിയിലേക്കും 3.67 ശതമാനം ജീവനക്കാരുടെ ഇപിഎഫിലേക്കുമാണ് സംഭാവന ചെയ്യുന്നത്.
പലിശ നിരക്ക്
നിലവില്‍ 8.1 ശതമാനമാണ് പലിശ നിരക്ക്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് പദ്ധതി നിയന്ത്രിക്കുന്നത്. തൊഴിലാളികളുടെ നിക്ഷേപം സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ഇക്വിറ്റിയിലും നിക്ഷേപിച്ചാണ് പലിശ നല്‍കുന്നത്. നിക്ഷേപത്തിന്റെ 85 ശതമാനവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ബാക്കി വരുന്ന 15 ശതമാനം ഇക്വിറ്റിയിലുമാണ് നിക്ഷേപിക്കുന്നത്.
തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ ഇപിഎഫ്ഒ എന്ന നിയമപരമായ അധികാരങ്ങളുള്ള സ്ഥാപനമാണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര തൊഴില്‍ മന്ത്രി അധ്യക്ഷനായ ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസാണ് പിഎഫ് പലിശ നിരക്ക് വര്‍ഷാവര്‍ഷം നിശ്ചയിക്കുന്നത്.
Also Read: ഒരിക്കൽ വീണാൽ എഴുന്നേൽക്കാൻ പറ്റാത്ത തെറ്റുകളിതാ; നിക്ഷേപം മുൻപ് ഇക്കാര്യങ്ങൾ അറിയണം
എങ്ങനെ 1 കോടി നേടാം
ഇപിഎഫ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വിരമിക്കലിന് ശേഷമുള്ള ജീവിതത്തിന് സാമ്പത്തിക സുരക്ഷ നല്‍കുക എന്നതാണ്. നിക്ഷേപ തുക പിന്‍വലിക്കാതിരുന്നാൽ ഇപിഎഫിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയും. 21-ാം വയസില്‍ 25,000 രൂപ അടിസ്ഥാന ശമ്പളമുള്ള വ്യക്തിക്ക് ഇപിഎഫ് നിക്ഷേപത്തിലൂടെ 1 കോടി രൂപയുമായി വിരമിക്കാന്‍ സാധിക്കും.
നിലവില്‍ 8.1 ശതമാനം പലിശയാണ് ഇപിഎഫ് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് നല്‍കുന്നത്. ഈ പലിശ നിരക്കില്‍ തുക പിന്‍വലിക്കാതെ നിക്ഷേപം തുടരുന്നവര്‍ക്ക് 1 കോടി സമ്പാദിക്കാം.
Also Read: 6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
25,000 രൂപ ശമ്പളം
25,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജോലിയിൽ 21-ാം വയസില്‍ പ്രവേശിച്ച വ്യക്തിക്ക് 8.1 ശതമാനം പലിശ ലഭിച്ചാല്‍ 60-ാം വയസില്‍ വിരമിക്കുമ്പോള്‍ 1.35 കോടി രൂപ നേടാന്‍ സാധിക്കും. 21ാം വയസില്‍ അടിസ്ഥാന ശമ്പളം 25,000 രൂപ വാങ്ങുന്നൊരാള്‍ക്ക് മാസത്തില്‍ 3,000 രൂപയാണ് ഇപിഎഫിലേക്ക് അടയ്ക്കേണ്ടി വരിക.
ഇപ്പോഴത്തെ പലിശ നിരക്ക് പ്രകാരം 60ാം വയസില്‍ വിരമിക്കുമ്പോള്‍ 1.35 കോടി രൂപ ലഭിക്കും. 58 വയസില്‍ വിരമിക്കുക ആണെങ്കില്‍ 1.22 കോടി രൂപ ലഭിക്കും. ഇതേ വ്യക്തിക്ക് ശരാശരി 5 ശതമാനം വര്‍ഷത്തില്‍ ശമ്പള വര്‍ധനവ് നേടിയാല്‍ വിരമിക്കല്‍ കാല ഫണ്ട് 2.54 കോടിയിലേക്ക് എത്തും. വര്‍ഷത്തില്‍ 10 ശതമാനം വര്‍ധവ് വന്നാല്‍ ഇപിഎഫ് കോര്‍പ്പസ് 6 കോടിയിലെത്തും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* അത്ര അത്യാവശ്യമില്ലാത്ത ഒരു സാഹചര്യത്തിലും നിക്ഷേപത്തില്‍ നിന്നും തുക പിന്‍വലിക്കരുത്.
* ജോലി മാറ്റുന്ന സമയത്ത് അതേ പിഎഫ് അക്കൗണ്ട് തുടരുക.
* അക്കൗണ്ട് മാറ്റിയില്ലെങ്കിലും പുതിയ അക്കൗണ്ടില്‍ തുകയ്ക്ക് ആനുപാതികമായ പലിശ ലഭിക്കും. പക്ഷേ പഴയ അക്കൗണ്ടിലെ പലിശ 3 വര്‍ഷത്തിന് ശേഷം നിന്നുപോകും. അതിനാല്‍, യൂണിവേഴ്സല്‍ പിഎഫ് അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) നേടുക. ഇതിലൂടെ ഇപിഎഫ് അക്കൗണ്ട് മാറ്റം വേഗത്തില്‍ സാധ്യമാകും.
* മാസത്തില്‍ ഇപിഎഫ് അക്കൗണ്ട് പരിശോധിക്കുകയും തൊഴിലുടമ കൃത്യമായ വിഹിതം അടയ്ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. തൊഴിലുടമ ഇപിഎഫ് വിഹിതം അടയ്ക്കുന്നില്ലെങ്കില്‍ ഇതിനെതിരെ നടപടി കൈകൊള്ളാവുന്നതാണ്.