ഓണ്‍ലൈന്‍ പണമിടപാട് ഇന്ന് നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത തലത്തിലേക്ക് മാറിയിരിക്കുകയാണ്. വീട്ടു സാധനങ്ങള്‍ വാങ്ങാനും ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്നുള്ള പര്‍ച്ചേസുകള്‍ക്കും ഹോട്ടല്‍, യാത്ര ടിക്കറ്റ് ബുക്കിംഗ് എന്നിവയ്‌ക്കെല്ലാം ഡിജിറ്റല്‍ ഇടപാട് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്.
കോവിഡിന് ശേഷം യുപിഐ ഉപയോഗിക്കുന്നവരും വർധിച്ചു. നാഷണല്‍ പെയ്‌മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തു വിട്ട കണക്ക് പ്രകാരം 657 കോടി ഇടപാടുകളാണ് ആഗസ്റ്റ് മാസത്തില്‍ യുപിഐ വഴി നടത്തിയത്. 10.73 ട്രില്യൺ രൂപയുടെ ഇടപാടാണിത്. മാസങ്ങൾ കഴിയുന്തോറും യുപിഐ ഇടപാടുകളില്‍ 4.6 ശതമാനം വര്‍ധനവാണ് രാജ്യത്തുണ്ടാകുന്നത്. ഇടപാട് നടത്തുന്ന തുകയില്‍ 1 ശതമാനത്തന്റെ വര്‍ധനവ് വര്‍ഷത്തിൽ രേഖപ്പെടുത്തുന്നു.
യുപിഐ
2016 ൽ നാഷണല്‍ പെയ്‌മെ്ന്റ് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ പേയമെന്റ് സംവിധാനമാണ് യുണിഫൈഡ് പെയ്‌മെന്റ ഇന്റര്‍ഫേസ്. എളുപ്പത്തില്‍ ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റമാണ് യുപിഐ യുടെ വിജയം. പണമയക്കുന്നതിനായി വെര്‍ച്വല്‍ പെയ്‌മെന്റ് അഡ്രസ് (വിപിഎ) ആണ് ആവശ്യമായി വരുന്നത്. ഒരു യുപിഐ ആപ്പില്‍ തന്നെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിച്ച് ഇടപാട് നടത്താം.
Also Read: ചെലവഴിക്കാൻ അല്പം സമയമുണ്ടോ? ശമ്പളത്തിനൊപ്പം മാസത്തിൽ അധിക വരുമാനം; 4 വഴികളിതാ
ഇടപാട് നടത്തിയ ഉടനെ പണം ക്രെഡിറ്റാവുന്ന റിയല്‍ ടൈം പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. 2016ൽ യുപിഐ രാജ്യത്ത് ആരംഭിച്ചെങ്കിലും കോവിഡിന് ശേഷം ഉപയോഗം സർവ സാധാരണമാകുന്നത്. എളുപ്പവും ഇടപാടുകളുടെ ഉയർന്ന വിജയ നിരക്കും യുപിഐയ്ക്ക് സ്വീകാര്യത ലഭിച്ചു. 2020 ലുള്ള കണക്ക് പ്രകാരം രാജ്യത്തെ പ്രധാന 30 ബാങ്കുകളുടെ യുപിഐ ഇടപാടിലെ പരാജയ നിരക്ക് വെറും 3 ശതമാനം മാത്രമാണ്.
ഇടപാട് പരിധി
ഫോണ്‍പേ, പേ ടിഎം, ഗൂഗിള്‍ പേ, ഭീം യുപിഐ, ബാങ്കുകളുടെ മൊബൈല്‍ ആപ്പ് എന്നിവ വഴി യുപിഐ ഇടപാട് നടത്താൻ സാധിക്കും. ഒന്നിലധികം യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവരാണെങ്കിസലും പലർക്കും യുപിഐയിലെ ഇടപാട് പരിധിയെ പറ്റി ധാരണയുണ്ടാകില്ല.
യുപിഐ നിയന്ത്രിക്കുന്ന നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇടപാടിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഉപഭോക്താവിന് ദിവസത്തിൽ 2 ലക്ഷത്തിലധികം രൂപ യുപിഐ വഴി അയക്കാൻ സാധിക്കില്ല. എന്നാല്‍ യുപിഐ വഴി അയക്കാവുന്ന ചുരുങ്ങിയ തുകയ്ക്ക് പരിധിയില്ല. ഇതിനൊപ്പം ബാങ്കുകള്‍ക്കും യുപിഐ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാന്‍ സാധിക്കും.
ബാങ്കുകളുടെ പരിധി
എച്ച്ഡിഎഫ്‌സി ബാങ്കില്‍ ഒറ്റ ഇടപാടായി 1 ലക്ഷം രൂപ വരെ മാത്രമെ അയക്കാന്‍ സാധിക്കുകയുള്ളൂ. ദിനംപ്രതിയുള്ള പരിധിയും 1 ലക്ഷം രൂപയാണ്. ഇതേ പരിധിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നിശ്ചയിച്ചിട്ടുള്ളത്. ഐസിഐസിഐ ബാങ്കില്‍ ദിവസത്തിൽ 10,000 രൂപയുടെ യുപിഐ ഇടപാടാണ് നടത്താന്‍ സാധിക്കുക. ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് 25,000 രൂപ വരെ അയക്കാൻ സാധിക്കും.
ഒറ്റ ഇടപാടിയ പരമാവധി 10,000 രൂപയാണ് ഇടപാട് നടത്താന്‍ സാധിക്കുക. ഗൂഗിൾ പേ ഉപയോഗിക്കുന്നവര്‍ക്ക് 25,000 രൂപ വരെ അയക്കാൻ സാധിക്കും. കനറാ ബാങ്കില്‍ ഒറ്റ ഇടപാടില്‍ 10,000 രൂപ അയക്കാം. ദിവസത്തെ പരിധി 25,000 രൂപയാണ്. ബാങ്ക് ഓഫ് ഇന്ത്യയിലും അതേ പരിധിയാണ്.
ബാങ്ക് ഓഫ് ബറോഡയില്‍ ഒരു ഉടപാടിൽ 25,000 രൂപ വരെ അയക്കാന്‍ സാധിക്കും. ദിവസത്തില്‍ 1 ലക്ഷം രൂപ അയക്കാം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒറ്റ ഇടപാടിൽ 25,000 രൂപയും ദിവസത്തില്‍ 50,000 രൂപയും അക്കാം. ബാങ്ക് ഓഫ് മഹാരാഷ്ട്ര, സിറ്റി യൂണിയന്‍ ബാങ്ക്, സിറ്റി ബാങ്ക്, ദേന ബാങ്ക്, ആക്‌സിസ് ബാങ്ക്, ആന്ധ്രാ ബാങ്ക് എന്നിവിടങ്ങളില്‍ 1 ലക്ഷം രൂപയാണ് പരിധി.