അംഗങ്ങളുടെ എണ്ണവും ഇടപാട് തുകയും കണക്കാകുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിജന്റ് ഫണ്ട്. ഏകദേശം 6 കോടിയിലധികം പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ഇപിഎഫ് ഓര്‍ഗനൈസേഷന്‍ കൈകാര്യം ചെയ്യുന്നുണ്ട്. വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപമായാണ് പലരും ഇപിഎഫിനെ കാണുന്നത്.
ജോലിക്കാലത്ത് വിഹിതം അടച്ച ശേഷമാണ് ശമ്പളം അനുവദിക്കുക. ഇതിനാൽ മുടങ്ങാതെ നിക്ഷേപിക്കാനും വിരമിക്കുന്ന സമയത്ത് നല്ലൊരു തുക സമ്പാദിക്കാനും സാധിക്കും. ഇതോടൊപ്പം 7 ലക്ഷത്തിന്റെ അധിക നേട്ടവും ഇപിഎഫ് വരിക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. ഇത് എങ്ങനെയാണെന്ന് നോക്കാം.
ഇപിഎഫിൽ ചേരാനുള്ള യോഗ്യത
ശമ്പളക്കാർക്കായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. 15,000 രൂപയിൽ കൂടുതൽ തുക ശമ്പളമുള്ള തൊഴിലാളികൾക്കാണ് ഇപിഎഫിന് യോഗ്യത. അടിസ്ഥാന ശമ്പളവും ക്ഷാമ ബത്തയും ചേര്‍ത്ത തുകയുടെ 12 ശതമാനാണ് തൊഴിലാളി ഇപിഎഫിലേക്ക് മാറ്റേണ്ടത്. ഇതിന് തുല്യമായ തുക തൊഴിലുടമയും ഇപിഎഫിലേക്ക് അടക്കണം. തൊഴിലുടമയുടെ വിഹിതത്തില്‍ നിന്ന് 8.33 ശതമാനം ഇംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേക്ക് പോകും. ബാക്കി തുകയാണ് ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റുക.
Also Read: ഹ്രസ്വകാലത്തേക്കുള്ള പണത്തിന്റെ ആവശ്യം; വേഗത്തില്‍ ലാഭം തരുന്നത് എവിടെ; 6 നിക്ഷേപങ്ങളിതാ
പലിശ നിരക്ക്
നിലവില്‍ 8.1 ശതമാനം പലിശ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് ലഭിക്കും. തൊഴിലാളിൽ നിന്ന് സ്വരൂപിക്കുന്ന പണം സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ഇക്വിറ്റിയിലും നിക്ഷേപിച്ചാണ് പലിശ നല്‍കുന്നത്. 85 ശതമാനം സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ബാക്കി വരുന്ന 15 ശതമാനം ഇക്വിറ്റിയിലുമാണ് നിക്ഷേപിക്കുന്നത്.
നികുതി
വിരമിക്കൽ കാലത്തേക്കുള്ള നിക്ഷേപമായതിനാൽ കാലാവധിക്ക് മുൻപുള്ള പിൻവലിക്കലുകൾക്ക് നിയന്ത്രണമുണ്ട്. ഇപിഎഫ് വരിക്കാരന്റെ ചികിത്സയ്ക്കോ ഭവന വായ്പ തിരിച്ചടവിനായോ ഇപിഎഫ് നിക്ഷേപം കാലാവധിക്ക് മുൻപ് പിന്‍വലിക്കാൻ സാധിക്കും. ഇപിഎഫിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതിയിളവുണ്ട്. കാലാവധിയിൽ പിൻവലിക്കുന്ന തുകയും ആദായ നികുതി രഹിതമാണ്. എന്നാല്‍ 5 വര്‍ഷത്തിന് മുൻുപ് നിക്ഷേപം പിന്‍വലിച്ചാല്‍ നികുതി അടക്കേണ്ടി വരും.
7 ലക്ഷത്തിന്റെ നേട്ടം
ഇപിഎഫ് വരിക്കാര്‍ക്ക് ലഭിക്കുന്ന സൗജന്യ ലൈഫ് ഇന്‍ഷൂറന്‍സാണ് 7 ലക്ഷം രൂപയുടേത്. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് സ്‌കീം വഴിയാണ് ഇപിഎഫ് വരിക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കുന്നത്. ലൈഫ് കവര്‍ കണക്കാക്കുന്നത് തൊഴിലാളിയുടെ അവസാന സാലറി അടിസ്ഥാനപ്പെടുത്തിയാണ്.
പരമാവധി 7 ലക്ഷം രൂപയാണ് ഇൻഷൂറൻസ് നൽകുക. ചുരുങ്ങിയ തുക 2.50 ലക്ഷം രൂപയാണ്. മരണപ്പെട്ട ഇപിഎഫ് വരിക്കാരന്‍ തുടര്‍ച്ചയായ 12 മാസം വിഹിതം അടച്ചാല്‍ ഇന്‍ഷൂറന്‍സിന് അര്‍ഹതയുണ്ട്.
ഇൻഷൂറൻസ് ലഭിക്കുന്നത്
ഇപിഎഫ് വരിക്കാരൻ മരണപ്പെട്ടാൽ മരണാനുകൂല്യമായാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് ലഭിക്കുന്നത്. വരിക്കാരന്റെ മരണ ശേഷം ഇപിഎഫ് തുകയോടൊപ്പം എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് തുക കൂടി രജിസ്‌ട്രേഡ് നോമിക്ക് ലഭിക്കും. ഇപിഎഫ് സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്ത നോമിനി തന്നെയാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് സ്‌കീമിലെയും നോമിനിയായി കണക്കാക്കുന്നത്.
നേരിട്ട് നോമിനിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അുവദിക്കുക. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് സ്‌കീമിലേക്ക് തൊഴിലാളി വിഹിതം അടയ്‌ക്കേണ്ടതില്ല. തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെ 0.50 ശതമാനം മാസത്തിൽ തൊഴിലുടമയാണ് പ്രീമിയം അടയ്‌ക്കേണ്ടത്.