നിക്ഷേപങ്ങൾ കൃത്യമായി നടത്തുന്നുണ്ടെങ്കിലും എമർജൻസി ഫണ്ടിനെ പറ്റി പലരു കൃത്യമായി ചിന്തിച്ചിട്ടുണ്ടാകില്ല. പെട്ടന്നുണ്ടാകുന്ന ആശുപത്രി ചെലവുകൾ, വാഹനങ്ങൾക്കുണ്ടാകുന്ന ചെലവുകൾ തുടങ്ങി പ്രതീക്ഷിക്കാവുന്ന ചെലവുകളെ നേരിടാൻ കയ്യിൽ എപ്പോഴും പണം ഉണ്ടാകേണ്ടത് അത്യാവശ്യമായണ്. മാസ ചെലവുകൾക്ക് അനുസൃതമായ തുക കയ്യിലുണ്ടാകുന്നതാണ് ഗുണകരം. ഇവ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പോലുള്ള എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഇടത്ത് സൂക്ഷിക്കുകയും വേണം. ഈ എമർജൻസി ഫണ്ട് ഇല്ലാത്തവർ നേരിടുന്ന പ്രതിസന്ധിയാണ് അത്യാവശ്യ സമയത്ത് നിക്ഷേപം പിൻവലിക്കുക എന്നത്.
ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളിൽ ലാഭമോ നഷ്ടമോ എന്ന് നോക്കാതെ നിക്ഷേപം പിൻവലിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്. ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾ തകരുകയും ചെയ്യും. മറ്റൊരു വഴി ഉയർന്ന പലിശയിൽ വ്യക്തിഗത വായ്പകളാണ്. ഇവ രണ്ടുമല്ലാതെ ഉപയോഗിക്കാവുന്നൊരു വഴിയാണ് ഓഹരികൾ ഈട് നല്‍കി വായ്പയെടുക്കുക എന്നത്.
പണത്തിന് അത്യാവശ്യം വരുന്ന സമയത്ത് നിക്ഷേപം പിന്‍വലിക്കാതെ തന്നെ ഫണ്ട് കണ്ടെത്താമെന്നതാണ് ഈ വായ്പയുടെ ഗുണം. കുറഞ്ഞ പലിശയില്‍ വായ്പ നേടാം. പണത്തിന് ആവശ്യം വരുന്ന സമയത്ത് നിക്ഷേപം ലാഭമായാലോ നഷ്ടമായാലോ വിറ്റ് പണമെടുക്കേണ്ടി വരുന്ന സാഹചര്യം ഇതുവഴി ഒഴിവാക്കാനാകും. ഓഹരികളും മ്യൂച്വല്‍ യൂണിറ്റും ഈട് നല്‍കിയുള്ള രീതി സജീവമല്ല. ഇതിനാല്‍ തന്നെ ഈ രീതി ഉപയോഗിക്കുന്നവര്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയായ നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് വഴിയാണ് ഈട് നല്‍കേണ്ടത്. ഈട് നല്‍കാന്‍ ഉദ്യേശിക്കുന്ന ഓഹരികള്‍ ഡീമാറ്റ് രൂപത്തിലാണെന്നും കെവൈസിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബാങ്ക്, ബ്രോക്കര്‍ എന്നിവര്‍ക്ക് നല്‍കിയതാണെന്നും നിക്ഷേപകൻ ഉറപ്പാക്കണം.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികള്‍ക്ക് മുകളില്‍ മാത്രമെ വായ്പ ലഭിക്കുകയുള്ളൂ. ഇതോടൊപ്പം ധനകാര്യ സ്ഥാപനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച ഓഹരികള്‍ മാത്രമെ ഈടായി സ്വീകരിക്കുകയുള്ളൂ.
പലിശ നിരക്കും വായ്പ തുകയും
കൈവശമുള്ള ഓഹരിയുടെ മൂല്യത്തിന്റെ 50 ശതമാനം മുതല്‍ 80 ശതമാനം വരെയാണ് വായ്പ ലഭിക്കുക. ഇത് ധനകാര്യ സ്ഥാപനങ്ങൾക്ക് അനുസരിച്ച് വ്യത്യാസം വരും. 50,000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെ ഓഹരികള്‍ ഈട് നല്‍കുന്നതിലൂടെ വായ്പ ലഭിക്കും.
മറ്റേത് വായ്പ എന്നതും പോലെ ഓഹരികള്‍ ഈട് നല്‍കിയുള്ള വായ്പകള്‍ക്കും പലിശ നല്‍കണം. വ്യക്തിഗത വായ്പകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ പലിശയാണ് ഇവയുടെ പ്രത്യേകത. 7-15 ശതമാനം വരെ പലിശയാണ് ഈടാക്കുന്നത്. ടാറ്റ ക്യാപിറ്റൽ 10.5 ശതമാനവും ജിയോജിത്ത് 12 ശതമാനവും പലിശ ഈടാക്കുന്നു.
Also Read: കഴിഞ്ഞ ദീപാവലിക്ക് ശേഷം 50% കുതിച്ചുയര്‍ന്ന 4 ടാറ്റ ഓഹരികള്‍; ഇനിയും മുന്നേറുമോ?
ഓവർഡ്രാഫ്റ്റ് തിരഞ്ഞെടുക്കുക
ഓവര്‍ ഡ്രാഫ്റ്റ് സൗകര്യത്തോടെ വായ്പകളെടുക്കാന്‍ സഹായിക്കും. ഇതുവഴി ഉപയോഗിച്ച തുകയ്ക്ക് മാത്രം വായ്പ നല്‍കിയാല്‍ മതിയാകും. ഉദാഹരണമായി 5 ലക്ഷം രൂപ ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കുകയും ഇതില്‍ 2 ലക്ഷം രൂപ ഒരു മാസത്തേക്ക് പിന്‍വലിച്ചാല്‍ പലിശ നല്‍കേണ്ടത് 2 ലക്ഷംരൂപയ്ക്ക് മാത്രമാണ്.
Also Read: വാങ്ങുക, മറന്നേക്കുക! ദീര്‍ഘകാല നിക്ഷേപത്തിനു അനുയോജ്യമായ 5 സ്‌മോള്‍ കാപ് ഓഹരികള്‍
മുടങ്ങാതെ അടയ്ക്കുക
പണത്തിന്റെ ആവശ്യത്തിന് അനുസരിച്ച് ഓഹരികള്‍ മുഴുവനായോ ഭാഗികമായോ ഈട് നല്‍കാം. ചെറിയ തുകയാണെങ്കില്‍ കയ്യിലെ ഓഹരികളിൽ കുറഞ്ഞ അളവ് ഈട് നല്‍കായാല്‍ മതി. ഈട് നൽകിയ ഓഹരികളോ മ്യൂച്വല്‍ഫണ്ട് യൂണിറ്റുകളോ വായ്പ തിരിച്ചടവ് വരെ വിലപന സാധിക്കില്ല. നിക്ഷേപത്തിന് വളർച്ച ലഭിക്കുകയും ചെയ്യും.
മാർക്കറ്റ് ഇടിയുന്ന സാഹചര്യത്തിൽ ഓഹരി വില ഇടിയുമ്പോൾ വായ്പ തുകയും ഈടും തമ്മിലുണ്ടാകുന്ന വ്യത്യാസം വായ്പയെടുത്തയാൾ നികത്തണം. പണം തിരിച്ചടയക്കാത്ത സാഹചര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഹരികള്‍ വിറ്റുകൊണ്ട് പണം തിരിച്ചെടുക്കാന്‍ സാധിക്കും.