പിൻ നമ്പറും ഒടിപിയും ഇല്ലാത്ത കാലത്ത് പാർലമെന്റും രാഷ്ട്രപതി ഭവനും വരെ രാജ്യത്ത് വില്പന നടത്തിയിട്ടുണ്ട്. ഇവിടെ നിന്നും ഓൺലൈൻ കാലത്തേക്ക് വന്നപ്പോൾ തട്ടിപ്പിന് പുതിയ മാനം വന്നു.
പണക്കാരനാകാനുള്ള പലരുടെയും ആഗ്രഹത്തെ തട്ടിപ്പുകാർ നന്നായി ചൂഷണം ചെയ്യാൻ തുടങ്ങിയതോടെ രാജ്യത്ത് നിക്ഷേപക തട്ടിപ്പുകളുടെ എണ്ണം കൂടുകയാണ്. മൈക്രോസോഫ്റ്റിന്റെ ഗ്ലോബൽ ടെക്ക് സപ്പോര്‍ട്ട് സ്‌കാം റിപ്പോർട്ട് പ്രകാരം 48 ശതമാനത്തോളം ഇന്ത്യന്‍ ഉപഭോക്താക്കള്‍ തുടര്‍ച്ചായായി തട്ടിപ്പുകളിൽ വീഴുകയാണ്. 2021 ൽ ശരാശരി ഒരാള്‍ക്ക് 15,334 രൂപയാണ് നഷ്ടമായത്.
തട്ടിപ്പിന്റെ സ്വഭാവം
പലപ്പോഴും തട്ടിപ്പിന്റെ സ്വഭാവം ഒന്നു തന്നെയാകും എന്നാലും നിരന്തരം തട്ടിപ്പിന് ഇരയാക്കി കൊണ്ടിരിക്കുകയാണ്. തട്ടിപ്പുകളിലെ പ്രധാന മാര്‍ഗമാണ് ഉയര്‍ന്ന ആദായവും കുറഞ്ഞ റിസ്‌കും. ആദ്യം മനസിലാക്കേണ്ടത് ഒരു നിക്ഷേപവും കുറഞ്ഞ റിസികില്‍ വലിയ ആദായം നല്‍ക്കുന്നില്ലെന്നാണ്. നിക്ഷേപത്തിന് ദിവസവും 1 ശതമാനം മുതല്‍ 5 ശതമാനം വരെ ആദായം നല്‍കുന്നതും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇരട്ടിയാകുന്നതുമായ നിക്ഷേപങ്ങളെ അവഗണിക്കണം.
12 ശതമാനം ആദായം എന്ന വാഗ്ദാനം ലഭിക്കുന്ന നിക്ഷേപങ്ങളെ സൂക്ഷിക്കണം. ദീര്‍ഘകാലത്തേക്ക് ഇക്വിറ്റികള്‍ ഈ നിരക്കില്‍ ആദായം നല്‍കുന്നുണ്ട്. ഇക്വിറ്റിയെ പോലെ മറ്റു നിക്ഷേപങ്ങളിലെന്ന കാര്യം നിക്ഷപകര്‍ ഓർക്കണം. 1 വർഷം കൊണ്ടും രണ്ട് വർഷം കൊണ്ടും നിക്ഷേപം ഇരട്ടിപ്പിക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. 12 ശതമാനം ആദായം ലഭിച്ചല്‍ 6 വര്‍ഷമെടുക്കും ഇരട്ടിക്കാന്‍. 10 ശതമാനം ആദായം ലഭിച്ചാൽ 7 വര്‍ഷം കാത്തിരിക്കണം നിക്ഷേപം ഇരട്ടിക്കാൻ.
Also Read: കുറഞ്ഞ പലിശയിൽ എവിടെ കിട്ടും വായ്പ? എസ്ബിഐയിൽ 12.8%, ഇവിടെ 1%; ഇതാ സർക്കാർ വഴി
കമ്പനിയുടെ ബിസിനസ് മോഡല്‍ മനസിലാക്കാന്‍ പറ്റുന്നില്ലെങ്കില്‍ നിക്ഷേപത്തില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലത്. നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കാന്‍ ഇത്തരം തട്ടിപ്പുകാര്‍ ശ്രമിക്കാറുണ്ട്. പുതിയ നിക്ഷേപകരെ ചേര്‍ക്കുന്നതിന് ഉയര്‍ന്ന കമ്മീഷന്‍ വാഗാദനം ചെയ്യുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിനെ സൂക്ഷിക്കണം. പലരും സർക്കാർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ കാണിച്ചാണ് വിശ്വാസ്യത നേടുന്നത്. രജിസ്ട്രേഷൻ എന്നത് ഓൺലൈനായി എളുപ്പത്തിൽ നേടാവുന്ന ഒരു സർട്ടിഫിക്കറ്റാണെന്ന് മനസിലാക്കണം.
Also Read: 'ഭൂമിയും ആകാശവും വാഴുന്ന ടാറ്റ'; ജംഷദ്ജി ടാറ്റ തുണി മില്ലിൽ തുടങ്ങിയ വ്യവസായ മുന്നേറ്റം
സ്റ്റോക്ക് മാര്‍ക്കറ്റ് തട്ടിപ്പ്
സ്റ്റോക്ക് മാർക്കറ്റിലെ പുതിയ നിക്ഷേപകരെയാണ് തട്ടിപ്പുകാർ ഉന്നം വെയ്ക്കുന്നത്. മാസത്തില്‍ പത്ത് ശതമാനം ആദായം വിപണിയില്‍ നിന്ന് തരുമെന്ന വാഗ്ദാനമാണ് ഫോണിലൂടെയും വെബ്സൈറ്റിലൂടെയും കമ്പനികൾ നൽകുന്നത്. മാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 5 വര്‍ഷം കൊണ്ട് 3.3 കോടി രൂപ ലഭിക്കുമെന്നതാണ് സാധാരണയുള്ള തട്ടിപ്പുകാരുടെ വാഗ്ദാനം. ഇത്തരം കമ്പനികൾ പെന്നി സ്റ്റോക്കില്‍ നിക്ഷേപിച്ച് പണം നഷ്ടപ്പെടുത്തുന്നതാണ് പലപ്പോഴും ഉണ്ടായിട്ടുള്ളത്. ഓഹരി വിപണിയെ പറ്റി മികച്ച പഠനം നടത്തി നിക്ഷേപിക്കുന്നതാണ് നല്ലത്.
ലോട്ടറി തട്ടിപ്പ്
നിങ്ങള്‍ക്ത് 1 കോടിരൂപ സമ്മാനം അടിച്ചിരുന്നു. പണം ലഭിക്കാന്‍ ഈ അക്കൗണ്ടിലേക്ക് ഉടൻ പണം അയക്കുക, പലരുടെയും ഫോണിലെത്തുന്ന എസ്എംഎസ് സന്ദേശമാണ്. തട്ടിപ്പാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാവുന്ന ഇത്തരം മെസേജുകളിലും വീഴുന്നവരുണ്ട്. യാതൊരു ഇടപെടലുമില്ലാതെ മെസേജ് മുൻ നിർത്തി തട്ടിപ്പുകാർ ആവശ്യപ്പെടുന്ന പണം അയച്ചു കൊടുത്താൽ അത്തരക്കാർക്ക് അധ്വാനിക്കാതെ ജീവിക്കാം എന്നതാണ് ഗുണം.
ചിട്ടി ഫണ്ട്
പേരും മേൽവിലാസവുമില്ലാത്ത ചിട്ടികളിൽ ചേർന്ന് പണം നഷ്ടപ്പെടുത്തിയവർ ഒരുപാടുണ്ട്. കൊൽക്കത്തയിൽ 17 ലക്ഷം പേരുടെ കയ്യിൽ നിന്നും 2,500 കോടി തട്ടിയ ശാരദ ചിട്ടി തട്ടിപ്പ് ഒരു ഉദാഹരണമാണ്. ഉയർന്ന ആദായം വാഗ്ദാനം ചെയ്തും, വലിയ നെറ്റുവർക്ക് ഉണ്ടാക്കിയും ഉയർന്ന 25 ശതമാനം കമ്മീശൻ നൽകിയുമായിരുന്നു ശാരദ ചിട്ടി പ്രവർത്തനം.
ഇത്തരം തട്ടിപ്പുകൾ ഗ്രാമ നഗര വ്യത്യാസമില്ലാതെ മുളച്ചു പൊന്തുന്നുണ്ട്. സ്ഥിര നിക്ഷേപത്തെക്കാൾ ഉയര്‍ന്ന പലിശ വാഗ്ദാനമാണ് പലപ്പോഴും നിക്ഷേപകരെ വീഴുത്തുന്നത്. വിദ്യാഭ്യാസം കുറവുള്ളവരും, മുതിർന്ന പൗരന്മാരുമാണ് ഇത്തരം തട്ടിപ്പിൽ വീഴുന്നത്
ഒഎല്‍എക്‌സ് തട്ടിപ്പ്
നിക്ഷേപമല്ലെങ്കിലും കയ്യിലെ പണം തട്ടുന്ന മറ്റൊരു വഴിയാണ് ഒഎൽഎക്സ് തട്ടിപ്പ്. 5,000 രൂപയ്ക്ക് ഫോണ്‍ വിൽക്കുന്നതായി ഒഎല്‍എക്‌സില്‍ പരസ്യമിട്ടാല്‍ ഉടനെ നിങ്ങളെ തേടി ആളെത്തും. വിലപേശലില്ലാതെ കച്ചവടം ഉറപ്പിക്കും. പണം ലഭിക്കാന്‍ ഒരു ക്ലൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ പറയുന്നതാണ് ഇവിടുത്തെ തട്ടിപ്പ്. സ്കാൻ ചെയ്ത് പണം എന്റര്‍ ചെയ്താല്‍ കയ്യിലെ പണം നഷ്ടമാകും. പണം അയക്കാനാണ് ക്യൂആര്‍ കോഡ് ഉപയോഗിക്കുന്നതെന്ന് എപ്പോഴും ഓർക്കണം.