ഉയര്‍ന്ന മൂല്യമുള്ള പണമിടപാടുകള്‍ക്ക് ആദായ നികുതി വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ഇതുവഴി നിശ്ചിത തുകയ്ക്ക് മുകളിൽ നടത്തുന്ന ഇടപാടുകൾക്ക് ആദായ നികുതി നോട്ടീസ് ലഭിക്കാനുള്ള സാധ്യതയുണ്ട്. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ കണ്ടെത്താന്‍ ആദായ നികുതി വകുപ്പ് സര്‍ക്കാര്‍ ഏജന്‍സികളുമായി കരാറിലെത്തിയിട്ടുണ്ട്. ഇതോടൊപ്പം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നൊരാള്‍ കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിലും നോട്ടീസ് ലഭിക്കും.
നിക്ഷേപത്തിന്റെ കാര്യത്തിൽ അല്പം ശ്രദ്ധിച്ചില്ലെങ്കിൽ ആദായ നികുതി നോട്ടീസ് ലഭിക്കാനുള്ള സാധ്യത കാണുന്നുണ്ട്. ബാങ്ക് സ്ഥിര നിക്ഷേപം, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം, ഓഹരി വിപണി നിക്ഷേപം, ബോണ്ട്, കടപ്പത്രം എന്നീ നിക്ഷേപങ്ങളിലെ ഇടപാടുകൾക്ക് പരിധിയിൽ കവിഞ്ഞ തുക ഉപയോഗിച്ചാൽ ആദായ നികുതി നോട്ടീസ് ലഭിക്കും. ആദായ നികുതി റിട്ടേണില്‍ സൂചിപ്പിക്കാതിരുന്നാല്‍ നോട്ടീസ് ലഭിക്കാന്‍ സാധ്യതയുള്ള ഇടപാടുകൾ ഇവയാണ്.
നിക്ഷേപങ്ങൾ
സാധാരണക്കാരുടെ പ്രധാന നിക്ഷേപമാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ. സാമ്പത്തിക വര്‍ഷത്തില്‍ പണമായി 10 ലക്ഷത്തിൽ കൂടുതൽ രൂപ സ്ഥിര നിക്ഷേപമിട്ടാൽ ബാങ്ക് ആദായ നികുതി വകുപ്പിനെ വിവരമറിയിക്കും. ഒന്നോ ഒന്നിലധികം സ്ഥിര നിക്ഷേപം വഴി 10 ലക്ഷത്തില്‍ കൂടുതല്‍ തുക പണമായി നിക്ഷേപിച്ചാൽ ആദായ നികുതി നോട്ടീസ് ലഭിക്കാൻ സാധ്യതയുണ്ട്.
സാമ്പത്തിക വര്‍ഷത്തില്‍ മ്യൂച്വല്‍ ഫണ്ട്, ഓഹരികള്‍, ബോണ്ട്, കടപ്പത്രം തുടങ്ങിയവയിലെ നിക്ഷേപത്തിനുള്ള കറന്‍സി ഇടപാട് പരിധിയും 10 ലക്ഷമാണ്. വാര്‍ഷിക വിവര റിട്ടേണില്‍ (എഐആര്‍) സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി സൂചിപ്പിട്ടുണ്ടാകും. ആദായ നികുതി വകുപ്പിന് ഇതുവഴി വിവരങ്ങള്‍ ലഭിക്കും. ഫോം 26എഎസിലെ പാര്‍ട്ട് ഇ-യില്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാട് വിവരങ്ങള്‍ ലഭിക്കും.
മറ്റ് ഇടപാടുകൾ
സേവിംഗ്‌സ് അക്കൗണ്ടുകളില്‍ സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ തുക പണമായി എത്തിയാലും ആദായ നികുതി നോട്ടീസ് ലഭിക്കും. 10 ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപമോ പിൻവലിക്കലോ നടന്നാൽ ബാങ്ക് ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. ഇക്കാര്യം ആദായ നികുതി റിട്ടേണിലും സൂചിപ്പിക്കേണ്ടതുണ്ട്. കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് ഈ പരിധി 50 ലക്ഷം രൂപയാണ്. പരിധി ലംഘിച്ചാല്‍ ആദായ നികുതി നോട്ടീസ് ലഭിക്കാം.
ക്രെഡിറ്റ് കാർഡ്
ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളാണെങ്കിൽ ശ്രദ്ധ തെറ്റിയാൽ നോട്ടീസ് ലഭിക്കും. വർഷത്തിൽ വലിയ തുകയുടെ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ആദായ നികുതി വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കാന്‍ 1 ലക്ഷം രൂപ പണമായി ഉപയോഗിച്ചാൽ ആദായ നികുതി റിട്ടേൺ പ്രതീക്ഷിക്കാം.
സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ തുക ക്രെഡിറ്റ് കാർഡ് ബില്ലടയ്ക്കാൻ ഉപയോഗിച്ചാലും ആദായനികുതി വകുപ്പിനെ അറിയിക്കണം. പാൻ കാർഡുമായി ബന്ധിപ്പിചിട്ടുള്ളതിനാൽ ഈ വിവരങ്ങൾ ആദായ നികുതി വകുപ്പിന് ലഭിക്കുന്നുണ്ട്. ക്രെഡിറ്റ് കാര്ഡ് ചെലവ് കുറയ്ക്കുകയാണ് ഇതിന് പോംവഴി.
വസ്തു
10 ലക്ഷത്തില്‍ കൂടുതല്‍ തുകയുടെ വിദേശ കറന്‍സി വില്പനയ്ക്കും ആദായ നികുതി നോട്ടീസ് ലഭിക്കാം. ഈ വിവരങ്ങൾ ആദായ നികുതി വകുപ്പിന് അറിയാൻ സാധിക്കും. രജിസ്ട്രേഷൻ ഓഫീസുകളില്‍ നിന്നുമുള്ള ഉയര്‍ന്ന മൂല്യമുള്ള ഇടപാട് വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ശേഖരിക്കുന്നുണ്ട്.
30 ലക്ഷത്തില്‍ കൂടുതല്‍ തുകയുള്ള വാങ്ങലുകളും വില്പനയും ആദായ നികുതി റിട്ടേണില്‍ ഉള്‍പ്പെടുത്തണം. ഇല്ലാത്ത പക്ഷം ആദായ നികുതി നോട്ടീസ് ലഭിക്കാന്‍ ഇടയാകും. 30 ലക്ഷം രൂപയ്ക്കുമുകളിലുള്ള വസ്തു വാങ്ങല്‍, വില്‍പന എന്നിവ രജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതര്‍ നികുതി അധികൃതരെ അറിയിക്കുന്നുണ്ട്.


Click it and Unblock the Notifications