ശമ്പളം വാങ്ങി ജീവിക്കുന്നൊരാൾക്ക് മാസ വരുമാനത്തെ അടിസ്ഥാനമാക്കി ചിട്ടയായ ജീവിതമാണ് മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കുക. ശമ്പളമല്ലാതെ മറ്റു വരുമാന സ്രോതസില്ലാത്തവർക്ക് ഇക്കാലത്ത് ചെലവുകളെ മെരുക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിട്ടുണ്ട്.
മറ്റു രീതിയിൽ വരുമാനം ലഭിക്കാൻ സാധ്യതയില്ലാത്തവർ ബജറ്റ് തയ്യാറാക്കി കൃത്യമായി തുക ചെലവാക്കിയില്ലെങ്കിൽ മാസാവസാനം കടം വാങ്ങേണ്ട അവസ്ഥയിലേക്ക് പോകും. ഈ സാഹചര്യം ഒഴിവാക്കാൻ നല്ല ശമ്പളമുള്ള ജോലിയോ അധിക വരുമാനം ലഭിക്കുന്ന വഴികളോ ആണ് സാധാരണ തിരഞ്ഞെടുക്കുന്നത്.
ഇതിനൊക്കെ കാരണം, ശമ്പളം വാങ്ങുന്ന ഏതൊരാളെയും പ്രതിസന്ധിയിലാക്കുന്നത് മാസത്തിൽ ശമ്പളത്തിൽ നിന്ന് കിഴിക്കുന്ന തുകകളാണ്. ശമ്പളം വാങ്ങുന്നൊരാള്‍ക്ക് ആദായ നികുതി, ഇപിഎഫ് , ഗ്രാറ്റുവിറ്റി പ്രോഫഷണസല്‍ ടാക്‌സ് എന്നിവ ഉള്‍പ്പെടെ. ഗ്രോസ് സാലറിയുടെ 20-30 ശതമാനം കുറച്ചാണ് മിക്കവർക്കും ശമ്പളം ലഭിക്കുന്നത്.
നെറ്റ് സാലറി എന്ന് വിളിക്കുന്ന ഈ തുകയാണ് ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തുന്നത്. എന്നാൽ ഈ കിഴിവുകൾ ഒഴിവാക്കി പരമാവധി തുക ശമ്പളമായി നേടിയെടുക്കാനാണ് എല്ലാവരും താല്‍പര്യപ്പെടുന്നത്. ഇതിനായുള്ള ചില പൊടിക്കൈകളാണ് ചുവടെ.
കയ്യിലെത്തുന്ന ശമ്പളം വർധിപ്പിക്കാം
എല്ലാതരം കിഴിവുകൾക്കും ശേഷം മാസത്തിൽ കയ്യിലെത്തുന്ന ടേക്-ഹോം സാലറി എങ്ങനെ ഉയർത്താമെന്നാകും പലരുടെയും ചിന്ത. ചെലവുകള്‍ ഉയരുന്ന കാലത്ത് കയ്യിലെത്തുന്ന തുക വര്‍ധിപ്പിക്കേണ്ടത് ശമ്പളക്കാരുടെ ആവശ്യമാണ്. നിക്ഷേപം നടത്താതെ മാസത്തില്‍ കയ്യിലെത്തുന്ന തുക വര്‍ധിപ്പിക്കാന്‍ ചെറിയ ട്രിക്കുകളുണ്ട്.
ഇതിന് കമ്പനിയിലെ ഹ്യൂമൺ റിസോഴ്സ് വിഭാഗത്തിനെ സമീപിക്കുകയാണ് വേണ്ടത്. നല്ലൊരു തുക പോകുന്നത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്കാണ്. വിരമിൽ കാലത്തേക്കുള്ള വരുമാന സ്രോതസ് ആയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനെ കണക്കാക്കുന്നത്.
Also Read: ശമ്പളം വാങ്ങുന്നയാളാണോ? വിരമിക്കുവോളം ജോലിയെടുത്താല്‍ കോടീശ്വരനാകും! ഇത് സർക്കാർ ഉറപ്പ്
ഇപിഎഫ് വിഹിതം
സര്‍ക്കാര്‍ നിയമപ്രകാരം അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേരുന്ന തുകയുടെ 12 ശതമാനം തുക എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് മാറ്റേണ്ടതുണ്ട്. അടിസ്ഥാന ശമ്പളം 20,000 രൂപയുള്ള ഒരാൾക്ക് 12 ശതമാനം ഇപിഎഫിലേക്ക് മാറ്റിയാല്‍ മാസം 2,400 രൂപ ഇത്തരത്തിൽ മൊത്ത ശമ്പളത്തിൽ നിന്ന് കുറയും. ഇപിഎഫ് നിയമ പ്രകാരം തൊഴിലുടമയും ഇതേ തുക ഇപിഎഫ് വിഹിതമായി നൽകണം.
8.33 ശതമാനം പെന്‍ഷന്‍ സ്‌കീമിലേക്കും 3.67 ശതമാനം ഇപിഎഫ് അക്കൗണ്ടിലേക്കുമാണ് തൊഴിലുടമയുടെ വിഹിതം മാറ്റുക. 20,000 രൂപയുടെ 3.67 ശതമാനം 734 രൂപയാണ് ഇത്തരത്തിൽ ഇപിഎഫ് വിഹിതമായി വരിക. തൊഴിലുടമയുടെ വിഹിതം ജീവനക്കാരന്റെ മൊത്ത ശമ്പളത്തിൽ നിന്ന് ഈടാക്കുന്നതിനാൽ 2400+ 734= 3134 രൂപയായിരിക്കും തൊഴിലാളിക്ക് ഒരു മാസത്തിൽ നൽകേണ്ടി വരുന്നത്.
1,800 എന്ന പരിധി
ഇപിഎഫ് മാനദണ്ഡങ്ങൾ പ്രകാരം 15,000 രൂപയില്‍ കുറവ് ശമ്പളമുള്ളവര്‍ക്കാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിർബന്ധമാക്കിയിട്ടുള്ളത്. 15,000 രൂപയുടെ 12 ശതമാനമായ 1,800 രൂപയാണ് നിര്‍ബന്ധായും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് മാറ്റേണ്ട തുക. ശമ്പളം 20,000 രൂപ കടന്നാലും ഇപിഎഫ് വിഹതം 1,800 രൂപയാക്കി നിശ്ചയിക്കാൻ തൊഴിലാളിക്ക് സാധിക്കും.
ഇതോടെ തൊഴിലുടമയുടെ വിഹിതവും കുറയും. ഇതുവഴി കയ്യിലെത്തുന്ന ശമ്പളം വര്‍ധിപ്പിക്കാം. ടേക്-ഹോം സാലറി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗം റീഇംബേഴ്സ്മെന്റ് ഘടകങ്ങള്‍ പുനഃക്രമീകരിക്കുക എന്നതാണ്.