ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഡെബിറ്റ് കാർഡുകളേ അപേക്ഷിച്ച് ഇളവുകളും പണം സൗകര്യത്തിന് അനുസരിച്ച് നൽകിയാൽ മതിയെന്ന ആനുകൂല്യങ്ങളും ജനങ്ങൾ നന്നായി ഉപയോഗിക്കുകയാണ്, 2022 നവംബറിൽ റിസർവ് ബാങ്ക് പുറത്തു വിട്ട് കണക്ക് അനുസരിച്ച് ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം കൂടുകയാണ്.
മൊത്തം ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ മൂല്യം ഡെബിറ്റ് കാർഡുകളേക്കാൾ 3.7 മടങ്ങ് അധികമാണ്. പിഒഎസുകളിലെ ഇടപാടുകളിലും ക്രെഡിറ്റ് കാർഡാണ് മുന്നിൽ ഡെബിറ്റ് കാർഡ് ഇടപാടുകളുടെ മൂല്യത്തേക്കാൾ 1.2 മടങ്ങ് മൂല്യം കൂടുതലാണ് ളേ അപേക്ഷിച്ച് കാർഡുകൾക്ക്.
ക്രെഡിറ്റ് കാർഡുകളിലെ ഇൻബിൽഡ് റിവാഡ്, ക്യാഷ്ബാക്ക്, നിശ്ചിത സമയത്തിന് ശേഷം ബിൽ അടയ്ക്കാനുള്ള സൗകര്യം എന്നിവ ക്രെഡിറ്റ് കാർഡിലേക്ക് കൂടുതൽ ഉപഭോക്താക്കളെ എത്തിച്ചതിന് പിന്നുലുള്ള ഘടകങ്ങളാണ്.
കൃത്യ സമയത്ത് ബിൽ തുക തിരിച്ചടയ്ക്കാൻ സാധിക്കുന്നവർക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗം ഗുണകരമാണ്. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കാത്ത കാര്യം നികുതി പ്രശ്നങ്ങളെ പറ്റിയാണ്. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്നവരാണെങ്കിൽ ആദായ നികുതി വകുപ്പിന്റെ നടപടികൾ വന്നേക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട് ആദായ നികുതി നിയമം എന്തൊക്കെ കാര്യങ്ങൾ പറയുന്നു എന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്.
പരിധിയെത്ര
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിശ്ചിത തുക മാത്രമെ ഇടപാട് നടത്താന്‍ പാടുള്ളൂ എന്ന പരിധി ആദായ നികുതി നിയമത്തിൽ പറയുന്നില്ല. എന്നാല്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബാങ്കുകള്‍ക്ക് ആദായ നികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക്, കമ്പനികള്‍, പോസ്റ്റ് ഓഫീസ് തുടങ്ങി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നടക്കുന്ന ഉയര്‍ന്ന മൂല്യമുള്ള ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണം.
Also Read: ക്രെഡിറ്റ് കാർഡിനെ പൊന്നു പോലെ സൂക്ഷിക്കാം; നഷ്ടപ്പെട്ടാൽ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങളിതാ
10 ലക്ഷത്തില്‍ കൂടുതല്‍ തുകയുടെ ഇടപാടുകള്‍ വര്‍ഷത്തില്‍ നടക്കുമ്പോഴാണ് ആദായ നികുതി വകുപ്പിനെ വിവരമറിയിക്കുന്നത്. ഇതിന് ഫോം 61എ ആണ് ഉപയോഗിക്കുന്നത്. വ്യക്തികള്‍ ഫോം 26എ വഴി ഉയര്‍ന്ന മൂല്യമുള്ള ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കേണ്ടതുമുണ്ട്.
ഇതോടൊപ്പം ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കുന്ന തുകയിലും ആദായ നികുതി വകുപ്പിന്റെ നോട്ടമുണ്ട്. 1 ലക്ഷം രൂപയില്‍ കൂടുതല്‍ തുക ക്രെഡിറ്റ് കാര്‍ഡ് ബില്ലായി അടച്ചാല്‍ ടാക്‌സ് പരിശോധനയുണ്ടാകാം. പണമായി ബില്ലടച്ചാലാണ് ഈ നടപടി. നികുതി ചോര്‍ച്ച ഒഴിവാക്കുകയാണ് ലക്ഷ്യം.
ശ്രദ്ധിക്കേണ്ട ഇടപാടുകൾ
ഉയര്‍ന്ന മൂല്യമുള്ള ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ആദായ നികുതി വകുപ്പിന്റെ അന്വേഷണങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ആദായ നികുതി നോട്ടീസ് വരാന്‍ ഉറപ്പുള്ള 2 സാധ്യതകള്‍ ഇവയാണ്,
* 1 ലക്ഷത്തില്‍ കൂടുതലുള്ള ക്രെഡിറ്റ് കാര്‍ഡ് ബില്‍ പണമായി അടച്ചാല്‍
* 10 ലക്ഷം രൂപയില്‍ കൂടുതലുള്ള ക്രെഡിറ്റ് കാര്‍ഡ് വാങ്ങലുകള്‍ നടത്തിയാൽ.
റഡാറിൽപെടാതിരിക്കാൻ
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെലവഴിക്കുന്നതല്ല ആദായ നികുതി വകുപ്പിന്റെ ഇടപടെലുകൾ ഉണ്ടാവാനുള്ള കാരണമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയന്നത്. ഡിജിറ്റൽ ചാനൽ വഴി ബിൽ തിരിച്ചടവ് നടത്തുകയും നികുതി ബാധകമായ വരുമാനത്തിന് അനുസരിച്ചുള്ള വാങ്ങലുകൾ നടത്തുകയും ചെയ്താൽ ആദായ നികുതി വകുപ്പ് ഇടപാടുകളെ ഗൗനിക്കില്ല.
ഉയർന്ന മൂല്യമുള്ള ഇടപാടുകളെയാണ് ആദായ നികുതി വകുപ്പ് പിടിക്കുന്നത് ഓരോ ഇടപാടിലും ചെലവഴിക്കുന്ന തുക ഉപഭോക്താവിന് പരിശോധിക്കാൻ സാധിക്കണം. ഇത്തരം ഇടപാടുകൾ നടത്തിയാൽ ആദായ നികുതി വകുപ്പിന്റെ നോത്തീസ് ലഭിക്കുകയാണ് ചെയ്യുക. ഇതിന് തക്കതായ വിശദീകരണം നൽകാൻ സാധിച്ചില്ലെങ്കിൽ പിഴ നൽകേണ്ടി വരും.