സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാണോ. ജുവലറികളിൽ നിന്ന് വാങ്ങി നിക്ഷേപിക്കുമ്പോൾ അതിന്റെ സുരക്ഷിതത്വം വലിയ പ്രശ്നമാണ്. സ്വർണത്തിന്റെ പരിശുദ്ധി, പണിക്കൂലി എന്നിങ്ങനെ പല വിഷയങ്ങളും മനസിലാക്കേണ്ടതുണ്ട്. എന്നാൽ ഇലക്ടോണിക് രൂപത്തിൽ സ്വർണം നിക്ഷേപിച്ചാൽ മോഷ്ടിക്കപ്പെടുമോയെന്ന ചിന്ത ഉദിക്കുന്നില്ല. ഇത്തരക്കാർക്ക് സ്വർണ ഇടിഎഫുകളിൽ നിക്ഷേപം നടത്താവുന്നതാണ്. ഓഹരി വിപണിയിൽ ഓഹരികൾ വാങ്ങി വിൽക്കുന്നത് പോലെ സ്വർണത്തിന്റെ വ്യാപാരം നടത്താവുന്ന ഒരു നിക്ഷേപ രീതിയാണിത്. 99.5 ശതമാനം പരിശുദ്ധമായ സ്വര്‍ണമാണ് ഇടിഎഫ് വഴി നിക്ഷേപിക്കുന്നത്. ഇതിനാൽ പരിശുദ്ധിയിലും ആശങ്ക വേണ്ട.
സ്വര്‍ണത്തിന്റെ വിലയെ അടിസ്ഥാനമാക്കിയാണ് ഗോള്‍ഡ് ഇടിഎഫുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ഗോള്‍ഡ് ഇടിഎഫ് യൂണിറ്റും 1 ഗ്രാം സ്വര്‍ണമായാണ് കണക്കാക്കുന്നത്. നിക്ഷേപകര്‍ക്കായി സ്വര്‍ണം ഫണ്ട് ഹൗസുകൾ സൂക്ഷിക്കും. സ്വർണം സൂക്ഷിക്കാനുള്ള ചാർജ് അടക്കം ഉൾപ്പെടുത്തിയാണ് എക്സ്പെൻസ് നിരക്ക് കണക്കാക്കുന്നത്. സ്വര്‍ണ ഇടിഎഫ് വാങ്ങുന്നതിന് അര്‍ഥം ഇലക്ട്രോണിക് രൂപത്തില്‍ സ്വര്‍ണം വാങ്ങുന്നു എന്നാണ്. ഓഹരികള്‍ വാങ്ങുന്നതും വില്ക്കുന്നതും പോലെ വില്പന നടത്താം. ഇതിനായി ഡീ മാറ്റ് അക്കൗണ്ട് ആവശ്യമാണ്. പാൻകാർഡ്, ഐഡന്റിറ്റി കാർഡ്, അഡ്രസ് പ്രൂഫ് എന്നിവ നൽകി ഫണ്ട് ബ്രോക്കർമാർ വഴി ഡീമാറ്റ് അക്കൗണ്ട് എടുക്കാം.
ഒരു ഗ്രാം സ്വർണം മുതല്‍ ഇടിഎഫില്‍ നിന്ന് വാങ്ങാം. ഇടിഎഫ് വഴി സ്വർണം വാങ്ങുമ്പോൾ സ്വർണത്തിന് പകരം സ്വർണത്തിന്റെ മൂല്യമാണ് ലഭിക്കുക. 1 കിലോ സ്വര്‍ണത്തിന് തുല്യമായി യൂണിറ്റുകൾ വില്പന നടത്തി പണത്തിന് പകരം സ്വർണം തന്നെ വാങ്ങാനാകും. സ്വര്‍ണം കൈവശം വയ്ക്കുന്നതിന് നികുതി ഒഴിവാക്കാൻ ആഗ്രഹിയ്ക്കുന്നവര്‍ക്കുള്ള മികച്ച വഴി കൂടെയാണിത്. ഇടിഎഫുകളിൽ നിന്ന് നേടുന്ന ദീര്‍ഘകാല മൂലധന നേട്ടത്തിന് മാത്രം നികുതി നൽകിയാൽ മതിയാകും. ഇത്തരത്തിൽ മികച്ച ആദായം നൽകിയൊരു സ്വർണ ഇടിഎഫ് പരിചയപ്പെടാം.
Also Read: 1,000 രൂപ മാസം മിച്ചം പിടിച്ചാൽ തിരികെ 1.27 കോടി; എവിടെ കിട്ടും ഈ 'ലോട്ടറി'
ഇന്‍വേസ്‌കോ ഇന്ത്യാ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്
ഇന്‍വേസ്‌കോ മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്ന് 2010 മാര്‍ച്ച 12നാണ് ഇന്‍വേസ്‌കോ ഇന്ത്യാ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് അവതരിപ്പിച്ചത്. ഫണ്ട് അവതരിപ്പിച്ചത് മുതല്‍ 8.46 ശതമാനം വാര്‍ഷിക ആദായം തിരികെ നല്‍കി. 2022 മാര്‍ച്ച് 31 വരെയുള്ള രേഖകള്‍ പ്രകാരം ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 87 കോടിയാണ്. 0.55 ശതമാനമാണ് എക്‌സ്‌പെന്‍സ് നിരക്ക്. 2022 ജൂണ്‍ 16 നുള്ള നെറ്റ് അസ്റ്റ് വാല്യു (നാവ്) 4561.65 രൂപയാണ്. ഫണ്ടില്‍ നിക്ഷേപിക്കാനുള്ള ചുരുങ്ങിയ പരിധി 5,000 രൂപയാണ്.
ആദായം
അഞ്ച് വര്‍ഷം മുന്‍പ് ഒറ്റത്തവണ നിക്ഷേിപിച്ചയാള്‍ക്ക് 67.05 ശതമാനം ആദായമാണ് ഫണ്ട് നല്‍കിയത്. 1,00000 രൂപ നിക്ഷേപിച്ചയാള്‍ക്ക് 1,67,053 രൂപ തിരികെ ലഭിച്ചു. വാര്‍ഷിക ആദായം 10.71 ശതമാനമാണ്. മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ നിക്ഷേപത്തിന് ലഭിച്ച ആദായം 55.81 ശതമാനമാണ്. വാര്‍ഷിക ആദായം 15.67 ശതമാനമാണ്. ഫണ്ട് ആരംഭിച്ച 2010 മാര്‍ച്ച 12 മുതല്‍ 170.59 ശതമാനം ആദായം നല്‍കി. എസ്‌ഐപി വഴി പത്ത് വര്‍ഷം മുന്‍പ് നിക്ഷേപം തുടങ്ങിയ വ്യക്തിക്ക് 48.9 ശതമാനം ആദായം ലഭിച്ചു. 2012 ജൂണ്‍ 15ന് 1,000 രൂപ എസ്‌ഐപി തുടങ്ങിയ നിക്ഷേപകന് 2022 ജൂണ്‍ 16ന് 1,78,675 രൂപ ലഭിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.