60 വയസ് കഴിഞ്ഞവർക്ക് ഈ രാജ്യത്ത് നിരവധി ആനുകൂല്യങ്ങൾ ഇന്ന് ലഭിക്കുന്നുണ്ട്. ക്ഷേമ പെൻഷനുകളായി സർക്കാറിൽ നിന്നും സൗജന്യ ആരോഗ്യ പദ്ധതികളും അടക്കം വിവിധ സൗകര്യങ്ങൾ മുതിർന്ന പൗരന്മാർക്ക് ഇന്ന് ലഭിക്കുന്നുണ്ട്. ഇതിൽ പ്രധാനമാണ് യാത്രയിൽ ലഭിക്കുന്ന ഇളവുകൾ. രാജ്യത്തെ ശക്തമായ പൊതുഗതാഗത സംവിധാനമായ ഇന്ത്യൻ റെയിൽവെയിൽ മുതിർന്ന പൗരന്മാർക്ക് നിരവധിയായ ഇളവുകളും സൗകര്യങ്ങളും റെയിൽവെയിൽ നിന്ന് ലഭിക്കും. എന്തൊക്കെ ഇളവുകളാണ് യാത്രക്കാർക്ക് ലഭിക്കുക.
ലോവർ ബെർത്ത് സൗകര്യം
മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിനില്‍ ലോവര്‍ ബര്‍ത്ത് ലഭിക്കും. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ചോയിസ് നല്‍കിയിയില്ലെങ്കില്‍ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം ഔട്ടോമേറ്റിക്കായി ലോവര്‍ ബര്‍ത്താണ് അനുവദിക്കുക. ബെര്‍ത്തുകലുടെ ലഭ്യത അനുസരിച്ചാണ് ഇത്.
ഉറങ്ങാന്‍ സൗകര്യമുള്ള എല്ലാ തീവണ്ടികളിലും മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേത ലോവര്‍ ബെര്‍ത്ത് ക്വാട്ടയുണ്ട്. സ്ലീപ്പര്‍ ക്ലാസില്‍ 6 ബെര്‍ത്തുകളും എസി ക്ലാസുകളില്‍ 3 ബെര്‍ത്തുകളും മാറ്റിവെയ്ക്കാറുണ്ട്. ഗർഭിണികൾക്കും ഈ ആനുകൂല്യം ലഭിക്കും.
പ്രത്യേക ടിക്കറ്റ് കൗണ്ടർ
ശാരീരിക ബുദ്ധിമുട്ടുള്ള മുതിര്‍ന്ന പൗരന്മാരായ യാത്രക്കാര്‍ക്ക് റെയില്‍വെ സ്റ്റേഷനില്‍ വീല്‍ ചെയര്‍ സൗകര്യം സൗജന്യമായി ലഭിക്കും. ചില റെയില്‍വെ സ്റ്റേഷനുകളില്‍ ബാറ്ററി ഓപ്പററ്റഡ് വാഹന സൗകര്യവും ലഭിക്കും. ഇത്തരം സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് www.irctc.co.in എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. റെയില്‍വെ സ്റ്റേഷനില്‍ ടിക്കറ്റ് ബുക്കിംഗിനുള്ള കൗണ്ടറുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക കൗണ്ടര്‍ നല്‍കണമെന്നാണ് റെയിൽവെ ചട്ടം.
റെയിൽവെ ടിക്കറ്റ് നിരക്കിൽ ഇളവുണ്ടോ
കോവിഡിന് മുൻപ് നേരത്തെ 60 വയസിന് മുകളില്‍ പ്രായമുള്ള പുരുഷനമാര്‍ക്കും 58 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ട്രെയിന്‍ യാത്രകളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടായിരുന്നു. മെയില്‍/ എക്‌സ്പ്രസ്/ രാജധാനി/ ജന്‍ശദാബ്ദി/ ദുരന്തോ തീവണ്ടികളില്‍ പുരുഷന്മാര്‍ക്ക് 40 ശതമാനവും സ്ത്രീകള്‍ക്ക് 50 ശതമാനവും ഇളവ് ലഭിച്ചിരുന്നു. കോവിഡിന് ശേഷം തീവണ്ടി ഗതാഗതം പുനസ്ഥാപിച്ചപ്പോള്‍ ഈ ആനുകൂല്യം നിര്‍ത്തലാക്കി.
53 ടിക്കറ്റ് കൺസെഷനുകളിൽ 35 എണ്ണമാണ് റെയിൽവെ റദ്ദാക്കിയത്. ഇതിൽ 15 എണ്ണം പുനഃസ്ഥാപിച്ചു. ഇതിൽ ഭൂരിഭാഗവും വിദ്യാർഥികളയും രോഗികളെയും സംബന്ധിക്കുന്നതാണ്. രോഗികൾക്ക് 50-100 ശതമാനം വരെ ഇളവുകൾ ലഭിക്കുന്നുണ്ട്. കൂടെയുള്ള സഹായിക്കും ഇളവ് ലഭിക്കും. ക്യാൻസർ, കിഡ്നി, തലസീമിയ, ഹ്രദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് ഇളവുണ്ട്.
സാധാരണ ടിക്കറ്റിനും സബ്സിഡി
ഒരു തീവണ്ടി യാത്രയുടെ ചെലവ് ടിക്കറ്റിൽ കാണുന്ന വിലയല്ല. യഥാർഥത്തിൽ ഇതിന്റെ ഇരട്ടിയോളം തുക ചെലവിട്ടാണ് റെയിൽവെ സർവീസ് നടത്തുന്നത്. യാത്രക്കാർ ടിക്കറ്റ് നിരക്കായി അടയ്ക്കുന്ന തുക കിഴിച്ച് ബാക്കി തുക റെയിൽവെ ക്രോസ് സബ്സിഡി ചെയ്യുകയാണ്. ചരക്ക് തീവണ്ടികൾ ഓടി ലഭിക്കുന്ന ലാഭത്തിൽ നിന്നാണ് റെയിൽവെ സബ്സിഡി അനുവദിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനമായ റെയില്‍വെയിൽ 23 മില്യണ്‍ യാത്രക്കാരോളം ദിവസവും സഞ്ചരിക്കുന്നുണ്ട്. 64,000 കിലോ മീറ്ററിലായി 13,000 പാസഞ്ചര്‍ വണ്ടികള്‍ റെയില്‍വെ ഓടിക്കുന്നു. ഈ യാത്രകൾക്കെല്ലാം റെയിൽവെ സബ്സിഡി നൽകുന്നുണ്ട്.
ഈ വിവരം റെയിൽവെ കൗണ്ടർ ടിക്കറ്റിന് പിന്നാലായി രേഖപ്പെടുത്തിയിട്ടുണ്ട്. യഥാർഥ ചെലവിന്റെ 57 ശതമാനം മാത്രമാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നതെന്ന് റെയിൽവെ പറയുന്നു. സബർബൻ വണ്ടികളിൽ 37 ശതമാനം മാത്രമാണ് ഈടാക്കുന്നത്.