റിസർവ് ബാങ്ക് പണനയ അവലോകന യോഗം വീണ്ടും ചേരാനിരിക്കുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കാനായി തുടർച്ചയായ നാലാം തവണയും പലിശ നിരക്കുകൾ വർധിപ്പിക്കുമെന്നാണ് സൂചന. ഇതിന്റെ തിരിച്ചടി നേരിടുന്നത് വായ്പ അടച്ചു കൊണ്ടിരിക്കുന്നവരാണ്.
ഫ്ളോട്ടിംഗ് റേറ്റ് പലിശ നിരക്ക് പ്രകാരം ഭവന വായ്പ അടച്ചു കൊണ്ടിരിക്കുന്നവർക്ക് വീണ്ടും പലിശ നിരക്കുയരാനുള്ള സാഹചര്യമാണ് ഇതുവഴി ഫണ്ടാക്കുന്നത്. മാസത്തിൽ ആയിരക്കണക്കിന് രൂപയാണ് നാല് മാസത്തിനിടെ ഇഎംഐയിൽ വർധനവ് വന്നത്. ഇത്തരത്തിൽ പൊടുന്നനെ ഇഎംഐ വർധിക്കുന്നത് തിരിച്ചടവിനെ ബാധിക്കുന്നുണ്ട്.
ഭവന വായ്പ തിരിച്ചടവ് പൊതുവെ 10-15 വർഷം നീണ്ടു നിൽക്കുന്ന ദീര്‍ഘകാലയളവുള്ള പ്രക്രിയ ആയതിനാൽ വായ്പ എടുക്കുമ്പോഴുള്ള സാമ്പത്തിക സ്ഥിതിയാവില്ല പിന്നീട്. ഇതിനാല്‍ തന്നെ ഇഎംഐ മുടങ്ങാതെ അടയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സാമ്പത്തിക ഞെരുക്കം കൊണ്ടും മറ്റും ഇഎം ഐ മുടങ്ങാനുള്ള സാധ്യത ഇതിനാൽ കൂടുതലാണ്.
ആദ്യഘട്ടത്തിൽ പിഴയിൽ ഒതുങ്ങുമെങ്കിലും. തുടര്‍ച്ചയായി ഇഎംഐ വരുന്നന്നതാണ് നിയമ നടപടികളിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നത്. ഇഎംഐ വീഴ്ച വരുത്തിയാൽ എന്തൊക്കെ നടപടികളുണ്ടാകുമെന്ന് പരിശോധിക്കാം.
ആദ്യമായി ഇഎംഐ മുടങ്ങിയാൽ
ബാങ്കിൽ നിന്നുമെടുത്ത വായ്പ തുകയും പലിശയും ചേർന്ന സംഖ്യ വായ്പ കാലാവധി കണക്കാക്കി ഏകീകൃത തവണകളാക്കി അടച്ചു തീർക്കുന്ന രീതിയാണ് ഇഎംഐ അഥവ ഏകീകൃത മാസ തവണ എന്നറിയപ്പെടുന്നത്.
ഇഎംഐ മുടങ്ങിയാൽ ആദ്യ ഘട്ടത്തില്‍ ബാങ്ക് എസ്എംസ്, ഇ- മെയി വഴിയോ ഫോണ്‍ മുഖാന്തരിമോ ഉപഭോക്താവിനെ വിവരമറിയിക്കുകയാണ് ചെയ്യുക. ഇതിനൊപ്പം വൈകിയതിനുള്ള പിഴയായി ഇഎംഐയ്ക്ക് മുകളില്‍ 1-2 ശതമാനം വരെ അധിക തുക ഈടാക്കും. ഇത് ഇഎംഐയ്‌ക്കൊപ്പം അടയ്‌ക്കേണ്ടി വരും.
രണ്ടാം അടവ് മുടങ്ങിയാൽ
രണ്ടാം തവണ മുടങ്ങുന്ന സമയത്ത് ബാങ്ക് വായ്പകാരനെ വിളിച്ചറിയിക്കുകയും നേരത്തെ അടയ്ക്കാനുള്ള നിര്‍ദ്ദേശം നൽകുന്നതുമാണ് രീതി. ഇതിനൊപ്പം പിഴയും ലഭിക്കും. തുടര്‍ച്ചയായ മൂന്നാം മാസം ഇഎംഐ അടയ്ക്കാതിരിക്കുമ്പോഴാണ് ബാങ്ക് നടപടിയുണ്ടാകുന്നത്.
പ്രസ്തുത വായ്പയെ നിഷ്‌ക്രിയ ആസ്തിയായി പരിഗണിക്കും. ഇതിന് ശേഷമാണ് ബാങ്കിന് നിയമപരമായ നടപടികളിലേക്ക് കടക്കാന്‍ സാധിക്കുക. സര്‍ഫാസി നിയമപ്രകാരം അടയ്ക്കാനുള്ള തുക തിരിച്ചു പിടിക്കാനായി നടപടികളാകും ആദ്യം.
ബാങ്ക് നടപടികൾ
60 ദിവസത്തിനുള്ളില്‍ പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് സർഫാസി നിയമത്തിലെ സെക്ഷൻ 13(2) നോട്ടീസ് നൽകും. ഭവന വായ്പകള്‍ക്ക് ഈട് നല്‍കുന്നതിനാല്‍ 60 ദിവസ സമയ പരിധിക്ക് ശേഷവും പണം തിരിച്ചടച്ചില്ലെങ്കില്‍ സര്‍ഫാസി നിയമപ്രകാരം ഈട് നല്‍കിയ വസ്തു തിരിച്ചെടുക്കാനുള്ള നടപികള്‍ ബാങ്ക് ആരംഭിക്കും.
സര്‍ഫാസി നിയമ പ്രകാരം ബാങ്കിന് ഈട് നല്‍കിയ വസ്തു പിടിച്ചെടുക്കുന്നതിന് കോടതി ഉത്തരവ് ആവശ്യമില്ല. 60 ദിവസം കഴിഞ്ഞിട്ടും, കടം വാങ്ങുന്നയാള്‍ ഇപ്പോഴും കുടിശ്ശിക തീര്‍പ്പാക്കിയിട്ടില്ലെങ്കില്‍, പണയം വെച്ച വസ്തുവിന്റെ മൂല്യവും അതിന്റെ ലേല തീയതിയും കാണിച്ച് വായ്പകാരന് ബാങ്ക് നോട്ടീസ് നൽകിയാണ് ഏറ്റെടുക്കൽ നടത്തുക.
എന്താണ് പരിഹാരം
ഇഎംഐ മുടങ്ങുന്ന സാഹചര്യത്തിൽ ബാങ്കിൽ നിന്ന് മനുഷത്വപരമായ നടപടികൾ പ്രതീക്ഷിക്കാം. ഇഎംഐ ഉയരുന്ന സാഹചര്യത്തിൽ വായ്പയുടെ കാലാവധി ഉയര്‍ത്തി ഇഎംഐ കുറയ്ക്കാൻ ബാങ്കിൽ ആവശ്യപ്പെടാൻ സാധിക്കും. കാലാവധി കൂടുമ്പോൾ ഇത് പലിശ വർധിപ്പിക്കുമെങ്കിലും അത്യാവശ്യ ഘട്ടത്തിൽ ഇഎംഐ മുടങ്ങാതെ സഹായിക്കും.
പണം കയ്യിലെത്തുന്ന സാഹചര്യത്തിൽ വായ്പ മുൻകൂറായി അടച്ച് ബാധ്യത ചുരിക്കിയാൽ മതിയാകും. ജോലി നഷ്ടപ്പെടുന്നത് പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ 6 മാസത്തേക്ക് ഇഎംഐ ഫ്രീ പിരിയഡായി ബാങ്കുകൾ അനുവദിക്കും. ഇതിന് ബാങ്കിൽ അപേക്ഷ നൽകണം. ഇതിന് പിന്നീട് പിഴ നൽകേണ്ടി വരും.