തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വിപണി നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. പ്രധാന സൂചികളായ നിഫ്റ്റിയില്‍ 301 പോയിന്റും (1.73 %) സെന്‍സെക്സില്‍ 1,075 പോയിന്റും (1.84 %) നേട്ടം കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ രേഖപ്പെടുത്തി. ഇതോടെ നാലു മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് സൂചികകള്‍ എത്തിച്ചേര്‍ന്നു.
സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരി സൂചികകളും രണ്ടു ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി. 5 ശതമാനത്തോളം മുന്നേറിയ മെറ്റല്‍ സൂചിക ഓഹരി വിഭാഗങ്ങളുടെ നേട്ടക്കണക്കില്‍ മുന്നിലെത്തിയപ്പോള്‍ ഐടി, മീഡിയ, എഫ്എംസിജി, ഫാര്‍മ വിഭാഗം സൂചികകള്‍ കഴിഞ്ഞയാഴ്ച നഷ്ടത്തില്‍ കലാശിച്ചു. അതേസമയം തിങ്കളാഴ്ച രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാല്‍ പുതിയ വ്യാപാര ആഴ്ചയില്‍ 4 ദിവസം മാത്രമേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുകയുള്ളൂ. ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
എഫ്ഒഎംസി മിനിറ്റ്‌സ്
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ എഫ്ഒഎംസി സമിതി ജൂലൈയിൽ ചേര്‍ന്ന ധനനയ യോഗത്തിന്റെ മിനിറ്റ്‌സ് ഈയാഴ്ച പ്രസിദ്ധീകരിക്കും. ഇത് ആഗോള തലത്തില്‍ തന്നെ ഓഹരി വിപണികള്‍ക്ക് ഏറെ നിര്‍ണായകമാണ്. ബുധനാഴ്ച പുറത്തുവരുന്ന മിനിറ്റ്‌സില്‍ അമേരിക്കന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച, പണപ്പെരുപ്പം സാമ്പത്തിക മാന്ദ്യം, സമീപ ഭാവിയിലെ നിരക്ക് വര്‍ധന സംബന്ധിച്ച് എഫ്ഒഎംസി സമിതിയംഗങ്ങള്‍ നടത്തിയ പരാമര്‍ശം വിപണിയെ സ്വാധീനിക്കും.
ജൂലൈയില്‍ ചേര്‍ന്ന എഫ്ഒഎംസി യോഗത്തില്‍ പലിശ നിരക്കില്‍ 0.75 ശതമാനം വര്‍ധന നടപ്പാക്കിയിരുന്നു.
ആഗോള ഘടകങ്ങള്‍
ചൊവ്വാഴ്ച പുറത്തുവരുന്ന വ്യാവസായിക ഉത്പാദനവും (ജൂലൈ മാസത്തിലെ) വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുന്ന ഹൗസിങ്, തൊഴിലില്ലായ്മ കണക്കുകളും ഈയാഴ്ച അമേരിക്കന്‍ വിപണിക്ക് നിര്‍ണായകമാണ്. സമാനമായി യുഎസ് ബോണ്ട് യീല്‍ഡിന്റെ തിരിച്ചുവരവും വിപണിയുടെ തുടര്‍നീക്കത്തെ സ്വാധീനിക്കാം.
തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന ജാപ്പന്റെ ജിഡിപി നിരക്കുകളും ബുധനാഴ്ചത്തെ യൂറോപ്യന്‍ ജിഡിപി നിരക്കുകളും തിങ്കളാഴ്ച പുറത്തുവിടുന്ന ചൈനീസ് വ്യാവസായിക റീട്ടെയില്‍ സെയില്‍സ് ഡേറ്റയും ഈയാഴ്ച ആഗോള വിപണിയെ സ്വാധീനിക്കും.
Also Read: ജുന്‍ജുന്‍വാലയുടെ ഈ കേരളാ ഓഹരിയില്‍ ബ്രേക്കൗട്ട്; ഇപ്പോള്‍ വാങ്ങിയാല്‍ 30% നേട്ടം
ആഭ്യന്തര ഘടകങ്ങള്‍
മൊത്ത വില സൂചികയെ (WPI) അടിസ്ഥാനമാക്കിയുള്ള ജൂലൈ മാസത്തിലെ പണപ്പെരുപ്പ നിരക്ക് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ഇത്തവണ നിരക്കില്‍ ഇടിവുണ്ടാകുമെന്നാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ. ജൂണില്‍ ഡബ്ല്യൂപിഐ പണപ്പെരുപ്പം 15.18 ശതമാനത്തിലായിരുന്നു.
വിദേശ നിക്ഷേപകര്‍ ഈയാഴ്ചയും വാങ്ങുന്ന പക്ഷത്ത് നില്‍ക്കുമെന്നാണ് പ്രതീക്ഷ. ഇക്കഴിഞ്ഞ ജൂലൈ 28-നു ശേഷം വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരി വാങ്ങിക്കൂട്ടുന്നുണ്ട്. ഓഗസ്റ്റില്‍ ഇതുവരെ 14,800 കോടിയുടെ നിക്ഷേപം അവര്‍ നടത്തി. അതേസമയം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 4,200 കോടിയുടെ ഓഹരികള്‍ ഒഴിവാക്കി.
യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിന് വിദേശ നിക്ഷേപത്തെ സ്വാധീനിക്കും. ഈയാഴ്ച രാജ്യത്തിന്റെ വ്യാപാരക്കമ്മി സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് വിനിമയ നിരക്കിനെ സ്വാധീനിക്കാം.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുന്നത് പണപ്പെരുപ്പ ഭീഷണി ശമിക്കാന്‍ സഹായിക്കും. കഴിഞ്ഞ ഏതാനും നാളുകളായി ബ്രെന്‍ഡ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളറില്‍ താഴെയാണ് നില്‍ക്കുന്നത്.
Also Read: വിലക്കുറവില്‍ ലഭ്യമായ 5 'മോണോപോളി' ഓഹരികള്‍; ലാഭം നീരുറവ പോലെ ഒഴുകിയെത്തും
നിഫ്റ്റിയില്‍ ഇനിയെന്ത് ?
ടെക്നിക്കലായി വിലയിരുത്തിയാല്‍ നിഫ്റ്റി സൂചികയുടെചാര്‍ട്ടില്‍ തുടര്‍ച്ചയായി 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പ്രകടമാകുന്നത് പോസിറ്റീവ് സൂചനയാണ്. ഇതിനോടൊപ്പം നിഫ്റ്റിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടിലും ബുള്ളിഷ് കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും 17,900/ 18,000 നിലവാരത്തില്‍ ശക്തമായ പ്രതിരോധം നേരിടാം. ഇതിനോടൊപ്പം ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പിനുള്ള സാധ്യതയും ടെക്നിക്കല്‍ സൂചികകളായ സ്റ്റോക്കാസ്റ്റിക്കും ആര്‍എസ്ഐയും നല്‍കുന്നു.
നിലവില്‍ ഓവര്‍ബോട്ട് (Overbought) മേഖലയിലേക്ക് നിഫ്റ്റി കടന്നതോടെ സ്ഥിരതയാര്‍ജിക്കലിന്റെ പാതയിലേക്കും താത്കാലികമായി മാറിയേക്കാം. 17,400/ 17,300 നിലവാരത്തിലാണ് നിഫ്റ്റിയുടെ തൊട്ടടുത്ത സപ്പോര്‍ട്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.