റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചതും തായ്‌വാന്‍ വിഷയത്തില്‍ ആഗോള ശക്തികളായ യുഎസും ചൈനയും കൊമ്പുകോര്‍ക്കുന്നതുമൊക്കെ കഴിഞ്ഞയാഴ്ച വിപണിയുടെ മുന്നേറ്റത്തിന് പ്രതിബന്ധം സൃഷ്ടിച്ചു. എങ്കിലും വലിയൊരു ഇടവേളയ്ക്കു ശേഷം വിദേശ നിക്ഷേപകര്‍ ഓഹരി വാങ്ങിക്കൂട്ടാന്‍ തയ്യാറായതോടെ ആഴ്ചക്കാലയളവില്‍ പ്രധാന സൂചികകള്‍ക്ക് നേട്ടത്തോടെ ക്ലോസ് ചെയ്യാനും സാധിച്ചു. അതേസമയം ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ആഭ്യന്തര, ആഗോള ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കോര്‍പറേറ്റ് പ്രവര്‍ത്തനഫലം
കോര്‍പ്പറേറ്റ് കമ്പനികളുടെ മറ്റൊരു റിസള്‍ട്ട് സീസണ്‍ കൂടി അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പണപ്പെരുപ്പവും ഉത്പാദന ചെലവും ഉയര്‍ന്നുനിന്ന സാമ്പത്തിക പാദത്തിലും പൊതുവില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് കമ്പനികള്‍ കാഴ്ചവെയ്ക്കുന്നത്. അതേസമയം 2,400-ഓളം കമ്പനികള്‍ ഈയാഴ്ച ഒന്നാം പാദഫലം പ്രസിദ്ധീകരിക്കും.
ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്ട്‌സ്, പവര്‍ ഗ്രിഡ്, കോള്‍ ഇന്ത്യ, ഐഷര്‍ മോട്ടോര്‍സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ഡിവീസ് ലാബോറട്ടറീസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോ കോര്‍പ് തുടങ്ങിയ കമ്പനികള്‍ ഓഗസ്റ്റിലെ രണ്ടാം ആഴ്ചയില്‍ സാമ്പത്തിക ഫലം പ്രഖ്യാപിക്കും.
സമാനമായി എല്‍ഐസി, ഒഎന്‍ജിസി, നാല്‍കോ, ടാറ്റ പവര്‍, ടാറ്റ കെമിക്കല്‍സ്, അശോക ബില്‍ഡ്‌കോണ്‍, സിഇഎസ്‌സി, ഇന്ത്യാബുള്‍സ് ഹൗസിങ്, ഐആര്‍സിടിസി, ഐആര്‍എഫ്‌സി, ഭാരത് ഫോര്‍ജ്, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ഭാരത് ഡൈനാമിക്‌സ്, സെയില്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, എന്‍എച്ച്പിസി, ഇന്ത്യാ സിമന്റ്‌സ്, സണ്‍ ടിവി, ബജാജ് ഇലക്ട്രിക്കല്‍സ്, സീ എന്റര്‍ടെയിന്‍മെന്റ്, പോളിസി ബാസാര്‍, നൗക്കരി, ബാറ്റ ഇന്ത്യ, ഓറോബിന്ദോ ഫാര്‍മ, ശോഭ ലിമിറ്റഡ്, എംആര്‍എഫ്, ഐഡിഎഫ്‌സി, സിറ്റി യൂണിയന്‍ ബാങ്ക് തുടങ്ങിയ മുന്‍നിര കമ്പനികളും ഈയാഴ്ച ജൂണ്‍ പാദഫലം പ്രസിദ്ധീകരിക്കും.
പണപ്പെരുപ്പം & ഐഐപി
ജൂലൈ മാസത്തിലെ ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കും (CPI Inflation) ജൂണ്‍ മാസത്തിലെ രാജ്യത്തെ വ്യാവസായിക ഉത്പദാന നിരക്കും (IIP) വെള്ളിയാഴ്ച (ഓഗസ്റ്റ് 12) പ്രസിദ്ധീകരിക്കും. ഈമാസം ആദ്യം ചേര്‍ന്ന റിസര്‍വ് ബാങ്ക് എംപിസി യോഗത്തിലും പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പണപ്പെരുപ്പ നിരക്ക് താഴുന്നുണ്ടോയെന്ന് വിലയിരുത്തപ്പെടും.
ഏപ്രിലില്‍ 8 വര്‍ഷത്തെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് രേഖപ്പെടുത്തിയത്. 7.8 ശതമാനം. അതിനു ശേഷം നേരിയ ശമനം കാണിക്കുന്നുണ്ട്. ജൂണില്‍ പണപ്പെരുപ്പം 7 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.
യുഎസ് പണപ്പെരുപ്പം
ആഗോള വിപണികളും ശ്രദ്ധയോടെ ഉറ്റുനോക്കുന്ന അമേരിക്കയിലെ പണപ്പെരുപ്പ നിരക്കുകള്‍ ബുധനാഴ്ച പുറത്തുവരും. ജൂലൈ മാസത്തിലെ പണപ്പെരുപ്പ നിരക്ക് 8.6 മുതല്‍ 9 ശതമാനത്തിനിടയില്‍ നില്‍ക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ജൂണ്‍ മാസത്തില്‍ 41 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. 9.1 ശതമാനം. മേയില്‍ 8.6 ശതമാനവുമായിരുന്നു അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക്. സമാനമായി മറ്റൊരു സാമ്പത്തിക ശക്തിയായ ചൈനയുടെ പണപ്പെരുപ്പ നിരക്കും ബുധനാഴ്ച പുറത്തുവരും.
Also Read: ഈയാഴ്ച 90 രൂപ വരെ കിട്ടും; ഡിവിഡന്റ് നല്‍കുന്ന 88 ഓഹരികൾ ഇതാ; കൈവശമുണ്ടോ?
ഡോളര്‍ സൂചിക- കാര്‍ഷികേതര ജോലികളില്‍ ഉണര്‍വ് പ്രകടിപ്പിച്ചതോടെ മുന്നേറ്റത്തിന്റെ പാതയിലാണ് വെള്ളിയാഴ്ച യുഎസ് ഡോളര്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടെ റിസര്‍വ് ബാങ്ക് പലിശ ഉയര്‍ത്തിയതിനു പിന്നാലെ 16 പൈസ ഉയര്‍ന്ന് 79.24 നിരക്കിലായിരുന്നു വെള്ളിയാഴ്ച രൂപയുടെ വിനിമയ മൂല്യം നിന്നത്.
ക്രൂഡ്ഓയില്‍- രാജ്യാന്തര വിപണിയില്‍ ക്രൂഡ്ഓയില്‍ വില താഴുന്നത് ആഭ്യന്തര വിപണിക്ക് ശക്തിപകരുന്ന ഘടകമാണ്. മുന്‍ ആഴ്ചയില്‍ 110 ഡോളറില്‍ നിന്നിരുന്ന ബ്രെന്‍ഡ് ക്രൂഡ്ഓയില്‍ കഴിഞ്ഞയാഴ്ചയോടെ 95 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.
Also Read: വെണ്‍പവിഴം ധരിച്ചാൽ സാമ്പത്തിക നേട്ടം ലഭിക്കുമോ?
വിദേശ നിക്ഷേപകര്‍
കഴിഞ്ഞ 9 മാസക്കാലം തുടര്‍ച്ചയായി വില്‍പനക്കാരുടെ റോളിലായിരുന്ന വിദേശ നിക്ഷേപകര്‍ അടുത്തിടെയായി ഓഹരികള്‍ വാങ്ങിത്തുടങ്ങിയത് വിപണിക്ക് പിന്‍ബലമേകുന്ന ഘടകമാണ്. 109 നിലവാരത്തില്‍ നിന്നിരുന്ന ഡോളര്‍ സൂചിക തിരുത്തല്‍ നേരിട്ട് 106-ലേക്ക് താഴ്ന്നതും വിദേശ നിക്ഷേപകരെ വാങ്ങുന്ന പക്ഷത്തേക്ക് ചുവടുമാറ്റാന്‍ പ്രേരിപ്പിച്ചെന്നാണ് വിലയിരുത്തല്‍. വിദേശ നിക്ഷേപകര്‍ വാങ്ങുന്നത് ഇനിയും തുടര്‍ന്നേക്കുമെന്നാണ് വിപണി വിദഗ്ധരുടെ അനുമാനം. പ്രധാനമായും കാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, കണ്‍സ്ട്രക്ഷന്‍, പവര്‍ വിഭാഗം ഓഹരികളെയാണ് വിദേശ നിക്ഷേപകര്‍ നോട്ടമിട്ടിരിക്കുന്നത്.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി സൂചികയുടെ ദിവസ ചാര്‍ട്ടില്‍ 'ദോജി പാറ്റേണ്‍' രൂപപ്പെട്ടു. ഇത് വിപണിയിലെ ബുള്ളുകള്‍ക്കും ബെയറുകള്‍ക്കുമുള്ള അനിശ്ചിതാവസ്ഥയെ സൂചിപ്പിക്കുന്നു. അതേസമയം ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയില്‍ 'ബുള്ളിഷ് ക്രോസ്ഓവര്‍' പാതയിലാണ്. നിഫ്റ്റി സൂചിക 17,500 നിലവാരത്തിന് താഴെ നില്‍ക്കുന്നിടത്തോളം 'സൈഡ്വേയ്സ്' രീതിയിലാവും നീക്കം.
17,500 മറികടന്ന് ക്ലോസ് ചെയ്യാതെ പുതിയ ലോങ് പൊസിഷന്‍ എടുക്കാനുള്ള സാധ്യത കുറയാം. നിലവിലെ രീതിയില്‍ സൂചികയുടെ സപ്പോര്‍ട്ട് 17,200/ 17,000 നിലവാരങ്ങളില്‍ പ്രതീക്ഷിക്കാമെന്നും എല്‍കെപി സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
Also Read: ഷോപ്പിങ് പൊടിപൂരമാണെങ്കിലും ലുലു മാളിനും നഷ്ടക്കഥ!
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.