കല്യാണം കഴിക്കാത്തവര്‍ക്ക് 1 ശതമാനം നികുതി! കേട്ടിട്ട് ഞെട്ടിയോ?. ഇങ്ങനെയും നികുതിയടച്ചൊരു കാലമുണ്ടായിരുന്നു. പ്രാചീന റോമിലായിരുന്നു ബാച്ചിലര്‍ ടാക്‌സിന്റെ ഉദയം. 1820തില്‍ അമേരിക്കയിലെ മിസോറിയിലും 21നും 51നും ഇടയില്‍ പ്രായമുള്ള ബാലിച്ചേഴ്‌സില്‍ നിന്ന് വര്‍ഷത്തില്‍ ഒരു ഡോളര്‍ നികുതി ഈടാക്കി.
2002 ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്ത് ടാറ്റുവിനും നികുതിയുണ്ടായിരുന്നു. മേരിലാന്‍ഡില്‍ ടോയലറ്റ് ഫ്‌ളെഷിനായിരുന്നു നികുതി. ഇത്തരത്തില്‍ വിചിത്രമെന്ന് തോന്നിപ്പിക്കുന്ന ഒരുപാട് നികുതികള്‍ ലോകത്ത് കാണാം. ഇനി ഇന്ത്യയിലേക്ക് നോക്കിയാല്‍ ചില രസകരമായ നികുതി കഥകളുണ്ട്. അവ പരിചയപ്പെടാം.
സച്ചിൻ എന്ന നടൻ
ക്രിക്കറ്റ് ദൈവം എന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അറിയപ്പെടുന്നതെങ്കിലും നികുതി ലാഭിക്കാന്‍ സച്ചിന്‍ സിനിമ താരമാണ്. 2011 ല്‍ ലോകകപ്പ് നേടിയതിനൊപ്പം രസകരമായ ഈ സംഭവം നടക്കുന്നത്. താനൊരു 'നടനും' 'മോഡലും' ആണെന്നും ഇതാണ് തന്റെ ബിസിനസും തൊഴിലുമെന്നും 'പ്രൊഫഷണല്‍ അല്ലാത്ത ക്രിക്കറ്റ് കളിക്കാരന്‍' മാത്രമായിരുന്നുമാണ് അദ്ദേഹം ആദായ നികുതി ട്രൈബ്യൂണലിൽ വ്യക്തമാക്കിയത്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ആര്‍ആര്‍ പ്രകാരമാുള്ള നികുതിയിളവ് നേടാനാണ് താൻ സച്ചിൻ ഇത്തരത്തിൽ വാദമുയർത്തിയത്.
2011 ൽ സ്റ്റാര്‍സ്‌പോര്‍ട്‌സ്, പെപ്‌സികോ, വിസ എന്നിവരിൽ നിന്ന് പരസ്യം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ വഴി 5.92 കോടി രൂപയാണ് സച്ചിന് ലഭിച്ചത്. ഇതില്‍ 2 കോടിയോളം രൂപ നികുതി അടയ്ക്കണം എന്നായിരുന്നു ഇന്‍കം ടാക്കസ് കമ്മീഷണരുടെ നോട്ടീസ്. ഇതിനെതിരെയായിരുന്നു സച്ചിന്‍ ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിലെത്തിയത്. ക്രിക്കറ്റില്‍ നിന്നുള്ള വരുമാനം ഇന്‍കം ഫ്രം അദർ സോഴ്‌സിലാണ് കാണിക്കുന്നതെന്നും 1997 മുതല്‍ നികുതിയളവ് ലഭിക്കുന്നുണ്ടെന്നും സച്ചിൻ വാദിച്ചു.
കിറ്റ്കാറ്റ് ഒരു ബിസ്ക്കറ്റോണോ?
കിറ്റ്കാറ്റ് ബിസ്‌ക്കറ്റാണന്നും ചോക്കലേറ്റ് പരിധിയിൽ വരില്ലെന്നും കാണിച്ച് . നെസ്ലേയും കമ്മീഷണര്‍ ഓഫ് സെൻട്രൽ എക്‌സൈസ് മുംബൈയും നിയമ പോരാട്ടം നടത്തി. കിറ്റ്കാറ്റ് ചോക്ലേറ്റ് കോട്ടിംഗുള്ള ഒരു വേഫറാണെങ്കില്‍ 10 ശതമാനം നികുതിയും തിരിച്ചാണെങ്കിൽ 20 ശതമാനം നികുതിയുമാണ് ബാധകമാവുക. നിയമ പോരാട്ടത്തിൽ കിറ്റ്കാറ്റ് ഒരു ചോക്ലേറ്റ് അല്ലെന്നും വോഫർ വിഭാഗത്തിൽപ്പെടുന്നവയാണെന്നും മനസിലായി.
സമാനമായി ജിഎസ്ടി വന്ന 2016 ല്‍ കാലത്ത് പല ഉത്പപ്ന്നങ്ങളുടെയും നികുതി സ്ലാബുകൾ സംബന്ധിച്ച് ആശയ കുഴപ്പങ്ങളുണ്ടായിരുന്നു. ഇതിലൊന്നാണ് ബേബി വൈപ്പ്. ഇത് കോസ്മറ്റിക്ക് ഉതപ്പന്നമാണെന്ന് കാണിച്ച് 18 ശതമാനം സ്ലാബിലാണ് ജിഎസ്ടി വകുപ്പ് ഉൾപ്പെടുത്തിയത്. എന്നാൽ ഇതിന്റെ പ്രധാന നിർമാതാക്കളായ ഹിമാലയ ഡ്രഗ് കമ്പനി കോസ്മറ്റിക്ക് അല്ലെന്നും 12 ശതമാനം നികുതിയെ അടയ്ക്കാൻ സാധിക്കുകയുള്ളൂ എന്നും വാദിച്ചു.
നികുതി അടച്ച് മെലിഞ്ഞ പൊറോട്ട
ജിഎസ്ടി വന്ന ശേഷം പണി കിട്ടിയൊരാളായിരുന്നു കേരള പൊറോട്ട. പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി എന്ന വാർത്ത വലിയ പ്രതിഷേധങ്ങളുണ്ടാക്കി. ഇതേസമയം റൊട്ടി, ചപ്പാത്തി പോലുള്ളവയ്ക്ക് 5 ശതമാനം ജിഎസ്ടി ഈടാക്കിയതും വലിയ പ്രതിഷേധമുണ്ടാക്കി. അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്‌സ് റൂളിംഗ് ആണ് ഇത്തരം നിർദ്ദേശങ്ങൾ നൽകിയത്. എന്നാൽ ഇത് ഫുഡ് ഫാസിസമാണെന്നും #HandsOffPorotta പൊറോട്ട എന്ന പേരിൽ ട്വിറ്ററിൽ പ്രതിഷേധവും നടന്നു.
തുടർന്നാണ് അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്‌സ് റൂളിംഗ് നടത്തിയ വിശദീകരണത്തിലാണ് പൊറോട്ടയുടെ പ്രതിഷേധ ചൂട് തണുഞ്ഞത്. കടകളിൽ പാകം ചെയ്യുന്ന പൊറോട്ടയ്ക്ക് 5 ശതമാനം ജിഎസ്ടിയും പാക്ക് ചെയ്ത റെഡി ടു കുക്ക് പൊറോട്ടയ്ക്കാണ് 18 ശതമാനം നികുതി എന്നുമായിരുന്നു വിശദീകരണം.
പാരച്യൂട്ട് എന്ന ഭക്ഷ്യ എണ്ണ
തലയില്‍ ഉപയോഗിക്കുന്ന പാരച്യൂട്ട് നികുതി വെട്ടിവെട്ടിക്കാന്‍ വെളിച്ചെണ്ണ എന്ന ലാബലിലാണ് വിപണിയിലെത്തുന്നത്. എക്‌സൈസ് ഡ്യൂട്ടി അടയ്ക്കുന്നത് ഒഴിവാക്കാനാണ് ഈ വിദ്യ. എക്‌സൈസ് ഡ്യൂട്ടി പ്രകാരമുള്ള തരംതിരിക്കലില്‍ ചാപ്ടര്‍ 15ലാണ് പാരച്യൂട്ട് ഉള്‍പ്പെടുന്നത്.
ഇവയ്ക്ക് എക്‌സൈസ് ഡ്യൂട്ടിയില്ല. എന്നാല്‍ ചാപ്റ്റര്‍ 33 ല്‍ ഉള്‍പ്പെടുന്ന ഹെയര്‍ ഓയിലുകള്‍ക്ക് സൗന്ദര്യ ഉത്പ്പന്നങ്ങള്‍ എന്ന തരത്തില് 8 ശതമാനം നികുതി വരും. ഭക്ഷ്യ എണ്ണയായതിനാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അംഗീകാരവും പാരച്യൂട്ടിനുണ്ട്.