ന്യൂഡല്‍ഹി: പിഎഫ് തുക പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉടന്‍ നടപ്പാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫിബ്രവരി പത്തിനു പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കുന്നതായി തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. നിക്ഷേപത്തില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ഇപ്പോഴുള്ള വ്യവസ്ഥ തുടരും.
പിഎഫ് നിയന്ത്രണങ്ങള്‍ക്കെതിരെ ഇന്നലെ ബംഗളൂരുവില്‍ തൊഴിലാളികളുടെ വന്‍ പ്രതിഷേധപരിപാടികള്‍ അരങ്ങേറിയിരുന്നു. ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരവധി തൊഴിലാളി സംഘടനകളും രംഗത്തെത്തിയിരുന്നു.ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി റദ്ദാക്കിയത്.
ഇപിഎഫിലെ നിക്ഷേപം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി ഫെബ്രുവരിയിലാണ് തീരുമാനം വന്നത്. തൊഴില്‍ നഷ്ടപ്പെട്ട് രണ്ടുമാസങ്ങള്‍ക്ക് ശേഷം പിഎഫ് തുക പൂര്‍ണ്ണമായും പിന്‍വലിക്കാമെന്ന വ്യവസ്ഥയിലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. പിഎഫ് നിക്ഷേപത്തിന്റെ നൂറുശതമാനവും പിന്‍വലിക്കുന്നതിലാണ് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര തൊഴില്‍മന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ ഇതില്‍ തന്നെ ഭവന നിര്‍മ്മാണം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് തുക പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു. ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് ജൂലൈ അവസാനം വരെ നടപ്പാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്രതൊഴില്‍മന്ത്രാലയം തീരുമാനം നീട്ടിവെച്ചിരിക്കുകയാണെന്നും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും കേന്ദ്രതൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 3.67 ശതമാനം തുകയാണ് കുറഞ്ഞ പിഎഫ് തുകയായി ഇതിനു പുറമേ 60 ശതമാനം പിഎഫ് നിക്ഷേപ തുക പിന്‍വലിച്ചാല്‍ നികുതി നല്‍കണമെന്ന നിര്‍ദ്ദേശം ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും അതു പിന്നീട് പിന്‍വലിച്ചിരുന്നു.