ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് ഒഴുകുന്ന പണം സമ്പദ് വ്യവസ്ഥയുടെ തന്നെ നട്ടെല്ലാണ്. കോടിക്കണക്കിന് രൂപയാണ് നമ്മുടെ പ്രവാസികള്‍ ഓരോ വര്‍ഷവും കേരളത്തിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. വികസനത്തിലും നിക്ഷേപത്തിലും വലിയ പങ്കാണ് പ്രവാസി പണത്തിനുള്ളത്. എന്നാല്‍ ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യവും, നിതാഖത്തുമെല്ലാം ഈ വര്‍ഷം പ്രവാസി നിക്ഷേപത്തെ പിന്നോട്ടടിച്ചിരുക്കുകയാണ്.
ഗള്‍ഫ് പൈസ കുറയുന്നു
ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപത്തില്‍ വന്‍ ഇടിവ് വരുത്തി. ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയിലെ പ്രവാസി നിക്ഷേപം 60 ശതമാനം കുറഞ്ഞു.
എന്‍ആര്‍ഐ നിക്ഷേപത്തില്‍ ഇടിവ്
ഏപ്രില്‍-ജൂലൈ കാലയളവില്‍ 276.5 കോടി ഡോളറാണ് എന്‍ആര്‍ഐ നിക്ഷേപത്തിലെ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം 702.8 കോടി ഡോളര്‍ വര്‍ധനയുണ്ടായിടത്താണ് ഇത്. സമീപകാലത്തൊന്നും ഇത്തരമൊരു ഇടിവ് പ്രവാസി നിക്ഷേപത്തില്‍ ഉണ്ടായിട്ടില്ല.
എന്‍ആര്‍ഇ നിക്ഷേപങ്ങളും ഇടിഞ്ഞു
എന്‍ആര്‍ഇ നിക്ഷേപങ്ങളുടെ വര്‍ധന 532.8 കോടി ഡോളറില്‍നിന്ന് 289.1 കോടി ഡോളറിലേക്കു താണു. എഫ്‌സിഎന്‍ആര്‍-ബി നിക്ഷേപങ്ങള്‍ 140.7 കോടി ഡോളര്‍ വര്‍ധിച്ച സ്ഥാനത്ത് ഇത്തവണ 36.7 കോടി ഡോളര്‍ കുറയുകയാണു ചെയ്തത്. എന്‍ആര്‍ഒ സ്‌കീമിലെ നിക്ഷേപം 29.3 കോടി ഡോളര്‍ വര്‍ധിച്ച സ്ഥാനത്തു ഇത്തവണ കൂടിയത് 24.1 കോടി ഡോളര്‍ മാത്രം.
എഫ്‌സിഎന്‍ആര്‍ അക്കൗണ്ടുകള്‍
യൂറോപ്പിലും അമേരിക്കയിലും മറ്റുമുള്ള പ്രവാസികളാണ് എഫ്‌സിഎന്‍ആര്‍ (ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ്) നിക്ഷേപങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. രൂപ ഇനിയും താഴുമെന്ന കണക്കുകൂട്ടലിലാണ് അവര്‍ പണം പിന്‍വലിച്ചതെന്നു കണക്കാക്കുന്നു.
എന്‍ആര്‍ഇ അക്കൗണ്ടുകള്‍
ഗള്‍ഫ് മേഖലയിലെ തൊഴില്‍ നഷ്ടങ്ങളും നിതാഖത്തും ശമ്പളം വെട്ടിക്കുറയ്ക്കലുമൊക്കെയാണ് ഈ നിക്ഷേപങ്ങള്‍ കുറയാനുള്ള മുഖ്യകാരണം.ഗള്‍ഫിലും മറ്റുള്ളവരാണ് എന്‍ആര്‍ഇ (ആര്‍എ) (നോണ്‍ റെസിഡന്റ് എക്‌സ്‌റ്റേണല്‍-റുപ്പീ അക്കൗണ്ട്) ഉപയോഗിക്കുന്നത്.
ഉര്‍ജിത് പട്ടേലിന് വെല്ലുവിളി
അടുത്ത മാസങ്ങളില്‍ 2600 കോടി ഡോളറിന്റെ 2013-ലെ എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കും. അവ പിന്‍വലിക്കുമ്പോള്‍ ഡോളര്‍ നല്‍കാന്‍ റിസര്‍വ് ബാങ്കിനു വിദേശനാണ്യ ശേഖരത്തെ ആശ്രയിക്കേണ്ടിവരും എന്ന സൂചനയാണു പ്രവാസി നിക്ഷേപത്തിലെ ഇടിവ് നല്‍കുന്നത്. പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.