സ്വർണവും മറ്റ് അമൂല്യ ലോഹങ്ങളും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ വിവരങ്ങൾ കൈമാറുന്നതിനുള്ള വ്യക്തമായ മാർഗരേഖ ഉടൻ കൊണ്ടു വരുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ.
സ്വർണ വജ്രാഭരണ വ്യാപാരികളെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പരിധിയിൽ നിന്ന് സർക്കാർ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ഇതിനെ തുടർന്നാണ് റവന്യൂ സെക്രട്ടറിയുടെ പുതിയ വെളിപ്പെടുത്തൽ.
പിഎംഎൽഎ പ്രകാരം 50,000 രൂപയ്ക്ക് മുകളിൽ സ്വർണം വാങ്ങുമ്പോൾ പാൻ നമ്പർ നൽകണമായിരുന്നു. ഇത് ഒഴിവാക്കിയതോടെ രണ്ട് ലക്ഷം രൂപയ്ക്ക് വരെ സ്വർണം വാങ്ങുന്നതിന് പാൻ കാർഡ് വേണ്ട.
കള്ളപ്പണക്കാർ ഈ സാഹചര്യം മുതലെടുക്കുന്നത് തടയാനാണ് പുതിയ മാർഗരേഖ കൊണ്ടു വരുന്നത്. ഇതു പ്രകാരം നിശ്ചിത തുകയ്ക്ക് മുകളിൽ സ്വർണം വാങ്ങുന്നവരുടെ വിവരം കൈമാറേണ്ടി വരും. എന്നാൽ ഈ പരിധി എത്രയെന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം പുറത്തു വിട്ടിട്ടില്ല.
malayalam.goodreturns.in