ദില്ലി: ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ഈ വേളയില്‍ നരേന്ദ്രമോദി സര്‍ക്കാരിന് കൈത്താങ്ങ് നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). തങ്ങളുടെ ലാഭവിഹിതത്തില്‍ നിന്ന് 28,000 രൂപ സര്‍ക്കാരിന് നല്‍കുന്ന കാര്യത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഉടന്‍ തീരുമാനമെടുത്തതോടെയാണിത്. കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുള്‍പ്പെടെ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികള്‍ തെരഞ്ഞെടുപ്പിനു മുമ്പായി നടപ്പിലാക്കാന്‍ ഇത് സര്‍ക്കാരിന് സഹായകമാവും.
നിങ്ങൾക്കൊരു പി.എഫ്.അക്കൗണ്ട് ഉണ്ടായിരിക്കേണ്ട കാരണങ്ങൾ
ഇതുമായി ബന്ധപ്പെട്ട് ധനകാര്യമമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആര്‍ബിഐ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗ ശേഷം ഇക്കാര്യം പരിഗണിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കുകയുമുണ്ടായി. പ്രതീക്ഷിച്ചതു പോലെ നികുതി വരുമാനം ലഭിക്കാതിരുന്നതും മറ്റ് വരുമാന മാര്‍ഗങ്ങളിലുണ്ടായ വന്‍ ഇടിവും സര്‍ക്കാരിനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയ ഘട്ടത്തിലാണ് റിസര്‍വ് ബാങ്ക് സഹായത്തിനെത്തുന്നത്. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പായി ജനപ്രിയ പദ്ധതികള്‍ക്കായി ചെലവഴിക്കാനുള്ള പണം ഇതിലൂടെ സര്‍ക്കാരിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
കര്‍ഷകര്‍ക്ക് സഹായമെത്തിക്കുന്ന പദ്ധതിയിലേക്ക് ആദ്യ ഗഡു നല്‍കുന്നതിനായി 20,000 കോടി രൂപ മോദി സര്‍ക്കാരിന് ആവശ്യമായി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. രണ്ട് ഹെക്ടര്‍ ഭൂമിയുള്ള രാജ്യത്തെ 12,000 കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 2000 രൂപ നല്‍കുന്നതാണ് പദ്ധതി. ഇതില്‍ ആദ്യ മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകള്‍ തെരഞ്ഞെടുപ്പിന് മുമ്പായി നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് തങ്ങള്‍ക്കെതിരായ കര്‍ഷക വികാരം ശമിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നരേന്ദ്രമോദിയും ബിജെപിയും.
റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് പണമെടുത്ത് സര്‍ക്കാരിന് നല്‍കുന്നതിനെതിരേ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം രാജിവച്ച് ഒഴിയുകയും ചെയ്തു. എന്നാല്‍ പുതിതായി സ്ഥാനമേറ്റ ഗവര്‍ണര്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.