ദുബായിലേയ്ക്കുള്ള അവധിക്കാല യാത്രകൾ സുഗമമാക്കാനും സർവ്വീസ് അവസാനിപ്പിച്ച ജെറ്റ് എയർവെയ്സ് വിമാനങ്ങളുടെ കുറവ് നികത്താനും കൂടുതൽ വിമാനങ്ങളുമായി എയർ ഇന്ത്യ. ദുബായിലേയ്ക്കുള്ള സർവ്വീസുകൾ കൂടുതൽ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നുമുള്ള കൂടുതൽ ദുബായ് സർവ്വീസുകളാണ് എയർ ഇന്ത്യ ആരംഭിക്കാനിരിക്കുന്നത്.
ഇന്ത്യ - ദുബായ് സർവ്വീസുകൾ ഏറ്റവും ലാഭകരമായ മേഖലകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ബിസിനസ് ആവശ്യങ്ങൾക്കും അവധിക്കാല വിനോദ സഞ്ചാരത്തിനുമൊക്കെ ആളുകൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് ദുബായ്. ദുബായിൽ നിന്ന് 20ലധികം ഇന്ത്യൻ നഗരങ്ങളിലേയ്ക്ക് വിവിധ കമ്പനികൾ സർവ്വീസ് നടത്തുന്നുണ്ട്.
ജൂൺ ആദ്യ വാരം തന്നെ ദുബായ് സർവ്വീസുകൾ ആരംഭിക്കും. ബി 787 വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. പുതിയ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ജെറ്റ് എയർവെയ്സിന്റെ ഒഴിവിലേയ്ക്ക് സ്വകാര്യ വിമാന ക്കമ്പനികളേക്കാൾ എയർ ഇന്ത്യയ്ക്കാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം മുൻഗണന നൽകുന്നത്. ഇതു പ്രകാരം
ആഴ്ച്ചയിൽ 5,700 സീറ്റുകളാണ് എയർ ഇന്ത്യയ്ക്ക് ദുബായിലേയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇന്ത്യ - ഖത്തർ റൂട്ടിൽ 5,000 സീറ്റുകളും ഇന്ത്യ - ലണ്ടൺ റൂട്ടിൽ 4,600 അധിക സീറ്റുകളും എയർ ഇന്ത്യയ്ക്ക് അനുവദിച്ചിട്ടുണ്ട്.
എയർ ഇന്ത്യക്ക് ഇപ്പോൾ 13.1 ശതമാനം വിപണി വിഹിതമാണുള്ളത്. ഈ വർഷം മാർച്ചിൽ 15.19 ലക്ഷം യാത്രക്കാരാണ് എയർ ഇന്ത്യയെ യാത്രകൾക്കായി ഉപയോഗിച്ചത്. രാജ്യാന്തര തലത്തില്‍ വളര്‍ച്ചയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന എയർ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഒതുങ്ങിയിരുന്നെങ്കിലും വീണ്ടും കുതിപ്പു തുടരാനുള്ള ശ്രമത്തിലാണിപ്പോൾ. എന്നാൽ എയർ ഇന്ത്യയുടെ 19 വിമാനങ്ങളാണ് അറ്റകുറ്റ പണി നടത്താതെ പ്രവർത്തന രഹിതമായി കിടക്കുന്നത്.
malayalam.goodreturns.in