സ്വാതന്ത്ര്യസമരകാലത്ത് ദേശീയതയുടെ അടയാളവും എളിമയുടെ പ്രതീകവുമായിരുന്നു ഖാദി. എന്നാല്‍ കാലം മാറിയതോടെ ഖാദിയുടെ കോലവും മാറി. പുതുതലമുറ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ പ്രായമായവരുടെ വസ്ത്രം എന്ന ലേബല്‍ ഖാദിയ്ക്ക് ചേരാതായി. തൂവെളള നിറത്തില്‍ നിന്നുമാറി പലതരം നിറങ്ങളിലും വൈവിധ്യങ്ങളിലും ഖാദി എത്തിത്തുടങ്ങിയതോടെ ഫാഷന്‍ലോകത്തും അതു ട്രെന്‍ഡായി. ഇപ്പോഴിതാ ഖാദിയെ രാജ്യാന്തര ബ്രാന്റാക്കി മാറ്റാനുളള ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്.
ബാങ്ക് അക്കൗണ്ട് തുടങ്ങാനും മൊബൈൽ കണക്ഷൻ എടുക്കാനും ഇനി ആധാർ വേണ്ട, ആധാർ ഭേദഗതി ബിൽ പാസാക്കി
ഖാദിയുടെ വികസനം ലക്ഷ്യമിട്ട് 1252.65 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. നൂതനസാങ്കേതികവിദ്യകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനും മികച്ച ഡിസൈനര്‍മാരെ നിയമിക്കാനും സാധിച്ചാല്‍ രാജ്യാന്തര ബ്രാന്റെന്ന സ്വപ്‌നം ഉടന്‍ യാഥാര്‍ത്ഥ്യമാക്കാനാകുമെന്ന് ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാന്‍ വി.കെ. സാക്‌സേന പറഞ്ഞു.
ലക്ഷ്യമിടുന്നത് യുവതലമുറയെ
യുവതലമുറയിലൂടെ ഖാദിയുടെ പ്രചാരം വര്‍ധിപ്പിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. ഖാദിയുടെ പ്രധാന്യത്തെക്കുറിച്ച് യുവാക്കളില്‍ അവബോധമുണ്ടാക്കുന്നതിനായി സ്‌കൂള്‍-കോളെജ് തലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. പരിസ്ഥിതിയെക്കുറിച്ച് അവബോധമുളളവരാണ് ഇന്നത്തെ കുട്ടികള്‍. അതുകൊണ്ടുതന്നെ ഖാദിയുടെ ഗുണഗണങ്ങള്‍ അവര്‍ എളുപ്പം തിരിച്ചറിയും. വെറും ഒരു തുണി എന്നതിലപ്പുറം അത് പരിസ്ഥിതിയ്ക്ക് എത്രത്തോളം ഗുണകരമാണെന്ന കാര്യവും നാം മനസ്സിലാക്കണം. വസ്ത്രമില്ലുകളില്‍ ഒരു മീറ്റര്‍ തുണി നിര്‍മ്മിക്കാന്‍ 56 ലിറ്റര്‍ വെളളമാണ് വേണ്ടതെങ്കില്‍ ഒരു മീറ്റര്‍ ഖാദിയ്ക്ക് വെറും മൂന്ന് ലിറ്റര്‍ വെളളം മാത്രം മതിയാകും.
കയറ്റുമതി സാധ്യതകള്‍ വര്‍ധിപ്പിക്കും
ഖാദിയുടെ കയറ്റുമതി സാധ്യതകള്‍ വര്‍ധിപ്പിക്കാനുളള പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിനായി വിദേശരാജ്യങ്ങളിലടക്കം ഖാദി പ്രദര്‍ശന വിപണന മേളകള്‍ ഒരുക്കും. ഇതിലൂടെ വിപണനം വര്‍ധിപ്പിക്കാനാകും. വളരെ കുറഞ്ഞ നിക്ഷേപത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഖാദിയ്ക്ക് സാധിക്കും. 2015-16 മുതല്‍ 2018-19 കാലയാളവില്‍ 28 ശതമാനത്തോളം വളര്‍ച്ച ഖാദിയ്ക്ക് കൈവരിക്കാനായതാണ് കണക്ക്.
കൂടുതല്‍ പ്രദര്‍ശന വിപണനമേളകള്‍
കഴിഞ്ഞ സാമ്പത്തികവര്‍ഷം പത്ത് രാജ്യങ്ങളിലാണ് സര്‍ക്കാര്‍ ഖാദി പ്രദര്‍ശന വിപണനമേളകള്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് ഒക്ടോബറില്‍ 50 രാജ്യങ്ങളില്‍ പ്രദര്‍ശനമേളകള്‍ ഒരുക്കി. ഖാദിയുടെ മറ്റ് ഉത്പന്നങ്ങള്‍ക്കും വന്‍ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രാദേശിക വകഭേദങ്ങള്‍ക്കനുസരിച്ചതും നവീനവുമായ ഡിസൈനുകള്‍ ഒരുക്കുന്നതിന് രാജ്യത്തുടനീളം നാല് ഡിസൈന്‍ ഹൗസുകള്‍ തുറക്കും. അഞ്ച് കോടി രൂപ വീതം ഇതിനായി വകയിരുത്തും.
പ്രശ്‌നങ്ങളും പ്രശ്‌നപരിഹാരങ്ങളും
നിഫ്റ്റ് അടക്കമുളള സ്ഥാപനങ്ങളിലെ യുവഡിസൈനര്‍മാരെ ഖാദിയ്ക്കായി ഇതിനകം കമ്മീഷന്‍ നിയമിച്ചുകഴിഞ്ഞു. ഇതിനു പുറമെ വിപണി ആവശ്യപ്പെടുന്ന തരത്തില്‍ വസ്ത്രങ്ങള്‍ രൂപകല്പന ചെയ്യുന്നതിനായി മികച്ച ഡിസൈനര്‍മാരുടെ പാനലുമുണ്ട്. തയ്യലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പ്രത്യേക കമ്പനിയും സജ്ജമാക്കിയിട്ടുണ്ട്. വിദൂരസ്ഥലങ്ങളിലടക്കം കേന്ദ്രങ്ങള്‍ തുറന്നതുവഴി നിരവധിപേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനും ഖാദിയ്ക്ക് സാധിച്ചതായി ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാന്‍ വി.കെ. സാക്‌സേന പറഞ്ഞു.