സ്വർണാഭരണങ്ങൾ, വിലപിടിപ്പുള്ള രേഖകൾ എന്നിവ വീട്ടിൽ സൂക്ഷിക്കുന്നതിലും സുരക്ഷിതം ബാങ്കുകളിലാണ്. ഇതിനാൽ പലരും ബാങ്ക് ലോക്കറുകളെ ആശ്രയിക്കാറുണ്ട്. ബാങ്കുകളിൽ ഫീസ് നൽകി ലഭ്യമാകുന്നൊരു സേവനമാണ് ലോക്കറുകൾ. ഉപഭോക്താക്കൾക്ക് വിലപിടിപ്പുള്ള ആസ്തികൾ ലോക്കറുകളിൽ സൂക്ഷിക്കാം. പൊതുവെ സ്വർണം സൂക്ഷിക്കാൻ ലോക്കർ ഉപയോഗിക്കപ്പെടാറുണ്ട്.
പുതുവര്‍ഷത്തിലേക്ക് പോകുമ്പോള്‍ ബാങ്കില്‍ ലോക്കറുള്ള ഉപഭോക്താക്കള്‍ക്ക് ഒന്ന് ശ്രദ്ധിക്കണം. ഉപഭോക്താക്കൾക്ക് ബാങ്കുകളില്‍ നിന്ന് ലോക്കര്‍ കരാര്‍ പുതുക്കുന്നത് സംബന്ധിച്ച സന്ദേശം ലഭിച്ചിട്ടുണ്ടാകും.
2022 ഡിസംബര്‍ 31 നകം ലോക്കര്‍ സൗകര്യം പുതുക്കണമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. 2023 ജനുവരി 1 മുതല്‍ ബാങ്കുകള്‍ പുതിയ ലോക്കര്‍ റൂളിലേക്ക് പോകുന്നതിനാലാണ് ഈ സന്ദേശം എത്തുന്നത്. റിസർവ് ബാങ്കാണ് നിയമത്തിൽ മാറ്റം വരുത്തുന്നത്. എന്താണ് പുതിയ നിയമമെന്നും മാറ്റങ്ങളെന്തൊക്കെയാണെന്നും നോക്കാം.
ലോക്കർ കരാർ വേണം
ആര്‍ബിഐയുടെ പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിലവിലുള്ള ലോക്കര്‍ ഉപഭോക്താക്കളുമായി ബാങ്കുകള്‍ അവരുടെ ലോക്കര്‍ കരാറുകള്‍ 2023 ജനുവരി 1 നകം പുതുക്കുണം.
ഉപഭോക്താക്കള്‍ക്ക് ലോക്കര്‍ അനുവദിക്കും മുന്‍പ് ബാങ്ക് ഉപഭോക്താവുമായി കരാറിലെത്തണം എന്നാണ് പുതിയ നിയമം പറയുന്നത്. ലോക്കര്‍ കരാറിന്റെ ഇരു പാര്‍ട്ടികളും ഒപ്പിട്ട ഒരു കോപ്പി ഉപഭോക്താവിന് നല്‍കണം. കരാറിന്റെ ഒറിജിനല്‍ ലോക്കറുള്ള ബാങ്ക് ബ്രാഞ്ചില്‍ സൂക്ഷിക്കണം.
സ്ഥിര നിക്ഷേപം വേണം
ലോക്കര്‍ വാടക, മറ്റു ചാര്‍ജുകള്‍ എന്നിവയ്ക്ക് അനുസൃത്യമായ സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്. അതായത് ലോക്കര്‍ സൗകര്യം ആവശ്യമുള്ള ഉപഭോക്താക്കള്‍ മൂന്ന് വര്‍ഷത്തെ ലോക്കര്‍ വാടക, ചാര്‍ജുകള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള സ്ഥിര നിക്ഷേപം ആരംഭിക്കേണ്ടി വരും.
ലോക്കര്‍ വാടകയ്ക്കെടുക്കുന്നയാള്‍ ലോക്കർ ഉപയോഗിക്കുന്നത് നിര്‍ത്തുകയോ ലോക്കറിനുള്ള വാടക അടയ്ക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാലാണ് സ്ഥിര നിക്ഷേപം ആരംഭിക്കുന്നത്. കൃത്യമായി ലോക്കര്‍ സൗകര്യം ഉപയോഗിക്കുന്നവരോ നിലവിലെ ഉപഭോക്താക്കളെയോ സ്ഥിര നിക്ഷേപത്തിന് നിര്‍ബന്ധിക്കാന്‍ പാടില്ല.
ബാങ്ക് ലയിച്ചാൽ
അടച്ചുപൂട്ടുകയോ ബ്രാഞ്ച് മാറ്റുകയോ മറ്റൊരു ബാങ്കുമായി ലയിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ ബാങ്ക് ഇതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ദിനപത്രം ഉള്‍പ്പെടെ രണ്ട് പത്രങ്ങളില്‍ പൊതു അറിയിപ്പ് നല്‍കണം. ലോക്കർ സൗകര്യം അവസാനിപ്പിക്കുന്നതിനോ പുതിയ ബ്രാഞ്ചിലേക്ക് മാറ്റുന്നതിനോ ആയി ബാങ്കുകള്‍ ഉപഭോക്താക്കളെ കുറഞ്ഞത് രണ്ട് മാസം മുൻപെങ്കിലും വിവരമറിയിക്കണം.
ലോക്കര്‍ തുറക്കുമ്പോള്‍ അക്കാര്യം ഉപഭോക്താിവിന്റെ രജിസ്റ്റര്‍ ചെയ്ത ഇ-മെയിലിലും മൊബൈൽ നമ്പറിലേക്കും സന്ദേശമായി എത്തും. അനിധികൃതമായി ലോക്കര്‍ തുറന്നാല്‍ അറിയുന്നതിനു വേണ്ടിയാണിത്. തീയതി, സമയം എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് സന്ദേശത്തിലുണ്ടാവുക.
നഷ്ട പരിഹാരം
ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കളവ് പോവുകയോ, തീപിടിത്തം, കെട്ടിടം തകര്‍ച്ച എന്നിവ കാരണം നഷ്ടപ്പെട്ടാൽ നിക്ഷേപകര്‍ക്ക് ബാങ്ക് നഷ്ട പരിഹാരം നൽകണം. ജീവനക്കാര്‍ കാരണക്കാരായാലും ഉപഭോക്താവിന് നഷ്ട പരിഹാരം ലഭിക്കും. വാര്‍ഷിക വാടകയുടെ നൂറിരട്ടിക്ക് തുല്യമായ തുകയായിരിക്കും നല്‍കേണ്ടിവരിക. എന്നാൽ പ്രകൃതിദുരന്തം കാരണമുണ്ടാകുന്ന നഷ്ടങ്ങൾക്ക് ബാങ്ക് ബാധ്യസ്ഥനായിരിക്കില്ല.
സ്ട്രോങ് റൂമിന്റെ പ്രവേശന, എക്സിറ്റ് പോയിന്റുകളിലും പൊതു പ്രവര്‍ത്തന മേഖലകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ ബാങ്കുകളോട് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ 180 ദിവസത്തില്‍ കുറയാത്ത കാലയളവിൽ സൂക്ഷിക്കുകയും വേണം. ബാങ്ക് ലോക്കറിൽ നിന്ന് ഉപഭോക്താവിന്റെ ആസ്തികൾ സർക്കാർ കണ്ടുകെട്ടുകയാണെങ്കിൽ ഇക്കാര്യങ്ങൾ വേഗത്തിൽ ഉപഭോക്താക്കളെ അറിയിക്കേണ്ടതുണ്ട്.
ലോക്കർ ആരംഭിക്കുന്നത്
ഒരു ബാങ്ക് ലോക്കര്‍ തുറക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല, എന്നാല്‍ ലോക്കർ ആവശ്യമുള്ള ബാങ്കിന്റെ ബ്രാഞ്ചില്‍ സേഫുകളുടെ ലഭ്യത പരിഗണിക്കണം. എല്ലാ ബ്രാഞ്ചുകളിലും ലഭ്യമായ ലോക്കറുകളുടെ എണ്ണവും വെയിറ്റിംഗ് ലിസ്റ്റും ഉണ്ടായിരിക്കും. ഒരാള്‍ ലോക്കറിനായി അപേക്ഷിക്കുമ്പോള്‍ ലോക്കർ ലഭ്യമല്ലെങ്കിൽ വെയ്റ്റിംഗ് ലിസ്റ്റ് നമ്പറാണ് അനുവദിക്കുക.