കഴിഞ്ഞ വര്‍ഷം ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ ഓഹരി വിപണികളൊക്കെ മുന്നേറ്റത്തിന്റെ പാതയിലായിരുന്നപ്പോള്‍ ചൈനീസ് വിപണി ക്രമാനുഗതമായ ഇറക്കത്തിലായിരുന്നു. കോവിഡ് രണ്ടാം തരംഗം ആഞ്ഞു വീശിയതും ടെക് കമ്പനികള്‍ക്കു പൂട്ടിട്ടതും വന്‍കിട റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡെ കടക്കെണിയിലായതുമൊക്കെ ചൈനീസ് സൂചികകളെ സമ്മര്‍ദത്തിലാഴ്ത്തി. ചൈനീസ് സമ്പദ്ഘടന പ്രതിസന്ധി നേരിടുകയാണെന്നതിന് ഔദ്യോഗിക ഭാഷ്യങ്ങളില്ലെങ്കിലും ബാങ്കിംഗ്, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ 'പൊട്ടിത്തെറികള്‍' ഇതിനകം വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇതിനിടെ 2022-ലേക്ക് കടന്നതോടെ ആഗോള വിപണികളും തിരുത്തലിന് വിധേയമായി. പണപ്പെരുപ്പ ഭീഷണിയും ഇതിനെ മറികടക്കാനായി വിവിധ കേന്ദ്രബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചതുമൊക്കെ വിപണികളെ തിരുത്തലിന്റെ പാതയിലേക്ക് തള്ളിവിട്ടു. എന്നാല്‍ ഇതേകാലയളവില്‍ ചൈനീസ് സൂചികകള്‍ തിരിച്ചുവരാനുള്ള ശ്രമം ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ മുതല്‍ ചൈനീസ് സൂചികകള്‍ കയറ്റത്തിന്റെ പാതയിലാണ്. എങ്കിലും 2021 ഡിസംബറിലെ നിലവാരത്തേക്കാള്‍ ചൈനീസ് സൂചികകള്‍ ഇപ്പോഴും 16 ശതമാനത്തോളം താഴെയാണ് നിൽക്കുന്നത്.
അതേസമയം ദ്വിതീയ വിപണിയില്‍ നിന്നും വ്യത്യസ്തമായി ചൈനയിലെ പ്രാഥമിക വിപണി വമ്പന്‍ കുതിപ്പിലാണെന്നാണ് റിപ്പോര്‍ട്ട്. ഈവര്‍ഷം ഇതുവരെയുള്ള പ്രാഥമിക ഓഹരി വില്‍പനകളുടെ (ഐപിഒ) കണക്കെടുത്താല്‍ ചൈനീസ് വിപണി ഏറെ മുന്നിലാണ്. 2022-ല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 5,780 കോടി ഡോളറിന്റെ (4.56 ലക്ഷം കോടി രൂപ) ഐപിഒകളാണ് ചൈനീസ് പ്രാഥമിക വിപണിയില്‍ അരങ്ങേറിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 44 ശതമാനം വര്‍ധനയാണ്. ഈ ജനുവരിയില്‍ 100 കോടി ഡോളറിന്റെ 5 ഐപിഒകളാണ് അവതരിക്കപ്പെട്ടത്.
അമേരിക്കയില്‍ പലിശ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുന്നതും ഇതിനെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യ ആശങ്കകളാലും ഏഷ്യന്‍ വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയില്‍ നില്‍ക്കവെയാണ് ചൈനയില്‍ ഐപിഒ പെരുമഴ എന്നതും ശ്രദ്ധേയം. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ പ്രധാന വിപണികളായ ഹോങ്കോംഗില്‍ 490 കോടി ഡോളറും യുഎസില്‍ 1,910 കോടി ഡോളറും യൂറോപ്പില്‍ 990 കോടി ഡോളറിന്റേയും ഐപിഒകള്‍ മാത്രമാണ് അരങ്ങേറിയത്.
റെക്കോഡ് നിലവാരം കുറിച്ച 2021-ല്‍ ഇന്ത്യന്‍ വിപണിയിലും റെക്കോഡ് ഐപിഒകളാണ് അരങ്ങേറിയത്. മുഖ്യധാര കമ്പനികളുടെ മാത്രമായി 65 ഐപിഒകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രാഥമിക വിപണിയില്‍ എത്തിയത്. ഇതിലൂടെ 1.10 ലക്ഷം കോടി രൂപയാണ് കമ്പനികള്‍ സമാഹരിച്ചത്.
എന്നാല്‍ ആഭ്യന്തര വിപണി തിരുത്തലിന്റെ പാതയിലേക്ക് വഴിമാറിയ 2022-ല്‍ 17 കമ്പനികള്‍ മാത്രമാണ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് ഇതുവരെ തയ്യാറായിട്ടുള്ളൂ. എന്നാല്‍ ആഗോള തലത്തില്‍ ഈവര്‍ഷം നടന്ന ഐപിഒകളുടെ 44 ശതമാനവും ചൈനയിലാണ്.
എന്തുകൊണ്ട് ?
അതേസമയം സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ആശങ്കയാണ് ചൈനയിലെ ഐപിഒ പ്രളയത്തിന് പിന്നിലെന്നാണ് ഒരുവിഭാഗം വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്. അടുത്തിടെ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നപ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം ഏര്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി കാത്തിരിപ്പുണ്ടെന്ന നിഗമനമാണ് കമ്പനികളെ ഓഹരി വില്‍പനയ്ക്ക് ഇപ്പോള്‍ പ്രേരിപ്പിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഇതിനോടൊപ്പം മുതിര്‍ന്ന ചൈനീസ് നേതാക്കള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച അനുമാനം 5.5 ശതമാനത്തിലേക്ക് താഴ്ത്തുന്നതിനെ കുറിച്ച് ഇതിനകം സൂചന നല്‍കിയിട്ടുണ്ട്. ഇത് വിപണി കരകയറുമെന്ന പ്രതീക്ഷകളുടെ നിറംകെടുത്തിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കയും 2022-ന്റെ രണ്ടാം പകുതിയില്‍ വിപണി തിരിച്ചടി നേരിട്ടേക്കാമെന്ന അനുമാനവും വരുമാനത്തിലെ അസ്ഥിരതയുമൊക്കെ ഇപ്പോള്‍ ഐപിഒ നടത്താന്‍ കമ്പനികളെ പ്രേരിപ്പിച്ചുവെന്ന് ഇന്‍വെസ്റ്റ് ബാങ്ക് ഷാന്‍സന്‍ & കോയുടെ ഡയറക്ടര്‍ ഷെന്‍ മെങ് സൂചിപ്പിച്ചു.


Click it and Unblock the Notifications