കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് ഏപ്രിലിൽ സേവന മേഖലയിൽ കനത്ത ഇടിവ്. ലോക്ക്ഡൌണിനെ തുടർന്ന് മേഖല പൂർണമായും നിലച്ചുവെന്നും ചരിത്രപരമായ പിരിച്ചുവിടലുകൾക്ക് കാരണമാവുകയും കനത്ത സാമ്പത്തിക മാന്ദ്യ ഭീതി ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇടിവെന്ന് സ്വകാര്യ സർവേ റിപ്പോർട്ട്. ഐഎച്ച്എസ് മാർക്കിറ്റ് സർവ്വീസസ് വാങ്ങൽ നിർമ്മിതി സൂചിക (പിഎംഐ) മാർച്ചിലെ 49.3 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 5.4 ശതമാനമായി ചുരുങ്ങി.
14 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ സേവന സമ്പദ്‌വ്യവസ്ഥ ഏപ്രിലിൽ ഏറ്റവും മോശമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കർശനമായ ലോക്ക്ഡൌൺ നടപടികൾ ഈ മേഖലയെ പൂർണ്ണമായും നിശ്ചലമാക്കിയതാണ് ഇടിവിന് കാരണമെന്ന് ഐഎച്ച്എസ് മാർക്കിറ്റിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോ ഹെയ്സ് പറഞ്ഞു.
കൊവിഡ് -19 മഹാമാരിയുടെ സാമ്പത്തിക നഷ്ടം ഇതുവരെ ഇന്ത്യയിൽ ആഴമേറിയതും ദൂരവ്യാപകവുമാണെന്നും ഹെയ്സ് പറഞ്ഞു. ജിഡിപി കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വാർഷിക അടിസ്ഥാനത്തിൽ ഏപ്രിലിൽ 15% ചുരുങ്ങിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസത്തെ ഡാറ്റയിൽ ഏപ്രിൽ 7 മുതൽ 28 വരെയുള്ള വിവരങ്ങളാണുള്ളത്. കൊവിഡ് -19 ഭീഷണിയെ നേരിടാൻ മാർച്ച് 25 ന് ഏർപ്പെടുത്തിയ രാജ്യത്തെ 21 ദിവസത്തെ ലോക്ക്ഡൌൺ ആദ്യം മെയ് 3 വരെയും പിന്നീട് വീണ്ടും മെയ് 17 വരെയും നീട്ടിയിരിക്കുകയാണ്.
സർവേ റിപ്പോർട്ട് അനുസരിച്ച്, സേവനങ്ങളുടെ വിദേശ ഡിമാഡ് സൂചിക പൂജ്യമായി ചുരുങ്ങി. മൊത്തത്തിലുള്ള ഡിമാൻഡ് സൂചികയും റെക്കോർഡ് താഴ്ന്ന നിലയിലെത്തി. ഫാക്ടറി പ്രവർത്തനനങ്ങൾ എക്കാലത്തെയും വലിയ ഇടിവിലേയ്ക്ക് ചുരുങ്ങിയതായി തിങ്കളാഴ്ച സമാനമായ മറ്റൊരു സർവേ വ്യക്തമാക്കിയിരുന്നു. മൊത്തത്തിലുള്ള സേവന പ്രവർത്തനങ്ങളുടെ പിഎംഐ കഴിഞ്ഞ മാസം മാർച്ചിലെ 50.6 ൽ നിന്ന് എക്കാലത്തെയും താഴ്ന്ന നിരക്കായ 7.2 ലേക്ക് താഴ്ന്നു. ലോക്ക്ഡൌൺ നടപടികൾ ക്രമേണ എടുത്തുകളയുന്നതിനാൽ കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഹെയ്സ് പറഞ്ഞു.